Kerala News

കുമ്മനം വർഗീയതയുടേയും ഹൈന്ദവ ധ്രുവീകരണത്തിന്റേയും ആളാണെന്ന് മുല്ലപ്പള്ളി

ശുദ്ധരാഷ്ട്രീയത്തിന്റെ മുൻനിരയിൽ ഒരു കാലത്തും കുമ്മനം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അത് മാറാട് കലാപമാകട്ടെ അതല്ലെങ്കിൽ നിലയ്ക്കൽ സമരമാകട്ടെ.

കുമ്മനം വർഗീയതയുടേയും ഹൈന്ദവ ധ്രുവീകരണത്തിന്റേയും ആളാണെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനും സംസ്ഥാന അധ്യക്ഷൻ ശ്രീധരന്‍പിള്ളയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്‍റേത് വര്‍ഗീയതയാണ്. ഹൈന്ദവ ധ്രുവീകരണത്തിന്റേയും വർഗീയതയുടേയും ആളാണ് കുമ്മനം. മാറാട് കലാപവും നിലയ്ക്കൽ സമരവും എടുത്തു പറഞ്ഞായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.

ശുദ്ധരാഷ്ട്രീയത്തിന്റെ മുൻനിരയിൽ ഒരു കാലത്തും കുമ്മനം ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവർത്തന രംഗത്തും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഈ രാജ്യത്ത് ഉണ്ടായിരുന്നത് ഹിന്ദു ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുൻപന്തിയിലാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. അത് മാറാട് കലാപമാകട്ടെ അതല്ലെങ്കിൽ നിലയ്ക്കൽ സമരമാകട്ടെ. രാജ്യത്ത് എവിടെയെല്ലാം വിഭാഗീയത ഉണ്ടാക്കാൻ സാധിക്കുമോ ആ സമരങ്ങളുടെ മുന്നിൽനിന്ന മനുഷ്യനാണോ ലോക്സഭയിലേക്ക് പോവേണ്ടത്. അനന്തപുരിയിലെ ആളുകളെ നിസാരവൽക്കരിക്കരുത്. അവരെല്ലാം ചിന്തിച്ച് വിലയിരുത്തുന്നവരാണ്. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ശശി തരൂരിന്‍റെ വിജയത്തിൽ സംശയമില്ല. താഴേതട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരീക്ഷകരെ എല്ലാ കാലത്തും എഐസിസി നിയോഗിക്കാറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

മുസ്ലീങ്ങള്‍ക്കെതിരായ ശ്രീധരൻ പിള്ളയുടെ പ്രസ്താവന വർഗീയ ധ്രുവീകരണത്തിനാണ്. ഡിജിപി ലോക്നാഥ് ബെഹ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവർത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുസ്ലീം സമുദായത്തെ ആക്ഷേപിച്ച ശ്രീധരന്‍പിള്ള തന്‍റെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ തെരഞ്ഞെടുപ്പ് ഓഫീസർ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മലപ്പുറത്ത് ആവശ്യപ്പെട്ടു. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു ശ്രീധരൻപിള്ള ആറ്റിങ്ങലില്‍ നടത്തിയ വിവാദ പരാമര്‍ശം. ശബരിമല വിഷയം ബിജെപി ദുരുപയോഗം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഭക്തരുടെ കാര്യത്തിൽ യാതൊരു ആത്മാർത്ഥതയുമില്ലാത്ത ബിജെപിയുടെ ലക്ഷ്യം വോട്ട് മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു.

അതിനിടെ, മുല്ലപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി കുമ്മനം രംഗത്തുവന്നു. വർഗീയമായ എന്ത് പരാമർശമാണ് താൻ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണം. അടിസ്ഥാനരഹിതമായ പരാമർശമാണ് മുല്ലപ്പള്ളി നടത്തിയത്. വർഗീയതയെ ഇളക്കിവിട്ട് പ്രചാരണം നടത്തുന്നത് കോൺഗ്രസാണ്. വീഴ്ചയിൽ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും കുമ്മനം വ്യക്തമാക്കി.

Next Story

RELATED STORIES

Share it