Vadakara

വടകരയും ജയരാജന്റെ വരും വരായ്കകളും..

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല ആള്‍പ്പാര്‍പ്പില്ലാത്ത മൊടക്കുന്ന് മലയില്‍ വരെ ജയരാജനറിയാതെ ഒരില പോലുമനങ്ങില്ല. ജയരാജനെന്നു കേട്ടാല്‍ തിളക്കും ചോര കൊടി സുനിയടക്കമുള്ള പ്രിയ സഖാക്കളുടെ സിരകളിലെന്നാണ് കടത്തനാട്ടെ ആര്‍എംപി പാണന്‍മാരും ഒഞ്ചിയത്തെ പാണത്തിയുമൊക്കെ പാടി നടക്കുന്നത്.

വടകരയും ജയരാജന്റെ വരും വരായ്കകളും..
X

പിസി അബ്ദുല്ല

കണ്ണൂരിന്റെ ചുകന്ന മണ്ണില്‍ പി ജയരാജനോളം കരുത്തനായി മറ്റൊരു മാര്‍ക്‌സിസ്റ്റ് നേതാവില്ല. സിബിഐയെ കാണുമ്പോള്‍ ജയരാജന് ഇടക്കിടെ തലക്കറക്കവും നെഞ്ചു വേദനയും വരുമെങ്കിലും സംസ്ഥാനത്തിന്റെ 'സര്‍വ്വാധികാരം' കയ്യിലുള്ള സാക്ഷാല്‍ പിണറായി വിജയനേക്കാളും പാര്‍ട്ടിയുടെ ചെങ്കോല്‍ കയ്യിലുള്ള കോടിയേരിയേക്കാളും കരുത്തനാണ് കണ്ണൂരില്‍ ജയരാജന്‍. വ്യക്തി പൂജ സിപിഎം ഹറാമായി രേഖപ്പെടുത്തിയിട്ടും പിജയരാജനെ വാഴ്ത്തുന്ന കണ്ണൂര്‍ സഖാക്കളുടെ സംഗീത ശില്‍പങ്ങളും ആല്‍ബങ്ങളും സുലഭം.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ മാത്രമല്ല ആള്‍പ്പാര്‍പ്പില്ലാത്ത മൊടക്കുന്ന് മലയില്‍ വരെ ജയരാജനറിയാതെ ഒരില പോലുമനങ്ങില്ല. ജയരാജനെന്നു കേട്ടാല്‍ തിളക്കും ചോര കൊടി സുനിയടക്കമുള്ള പ്രിയ സഖാക്കളുടെ സിരകളിലെന്നാണ് കടത്തനാട്ടെ ആര്‍എംപി പാണന്‍മാരും ഒഞ്ചിയത്തെ പാണത്തിയുമൊക്കെ പാടി നടക്കുന്നത്.

അരിയില്‍ ഷുക്കൂര്‍, എളന്തോട്ടത്തില്‍ മനോജ്, പി പി മോഹനന്‍ കേസുകളില്‍ സിബിഐ വിവിധ കോടതികളില്‍ പറഞ്ഞു നടക്കുക്കുന്നതും അതൊക്കെ തന്നെ. ആ ജയരാജന്‍ അക്രമിക്കപ്പെട്ടെന്ന നുണ പ്രചാരണത്തിന് മറവില്‍, അഭയം തേടിയ വീട്ടില്‍ നിന്ന് പിടിച്ചിറക്കി നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ മണിക്കൂറുകളോളം വയലില്‍ തടഞ്ഞ് നിര്‍ത്തി പരസ്യ വിചാരണചെയ്ത് ഷുക്കൂറിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു എന്നാണ് കേസ്. തടഞ്ഞു വച്ച ഷുക്കൂറിനെ എന്ത് ചെയ്യണമെന്ന് ചോദിച്ചപ്പോള്‍ തളിപ്പറമ്പിലെ പാര്‍ട്ടി ആശുപത്രിയില്‍ നിന്നും കൊന്നു കളഞ്ഞേക്ക് എന്ന് ഉത്തരവാദപ്പെട്ടവര്‍ ഉത്തരവിട്ടു എന്നാണ് സിബിഐ പറയുന്നത്.

ഷുക്കൂര്‍ വധക്കേസില്‍ സിബിഐ കൊലക്കുറ്റം ചാര്‍ത്തി കുറ്റ പത്രം എഴുതിയതിന്റെ മഷിയുണങ്ങും മുന്‍പാണ് പുഞ്ചിരിയുമായി ജയരാജന്‍ സ്ഥാനാര്‍ഥിയായി അവതരിച്ചത്. അതും വടകരയില്‍.! വടകരയുടെ വിളിപ്പുറത്തെ വള്ളിക്കാട്ടങ്ങാടിയില്‍ സഖാവ് ടിപി 51 വെട്ടേറ്റ് പിടഞ്ഞൊടുങ്ങിയതിന്റെ ചോരക്കറയുണങ്ങും മുന്‍പേ ജയരാജന്‍ എന്തു ധൈര്യത്തിലാണ് ജനവിധി തേടിയെത്തിയതെന്ന ചോദ്യം സ്വാഭാവികം. ജയരാജന്റെ പെങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിലുള്ള പകയുടെ പാഥേയമായിരുന്നു ചുരുട്ടിക്കെട്ടാന്‍ ബാക്കിയില്ലാത്ത ടിപിയുടെ ചേതനയറ്റ ദേഹമെന്ന് കരുതുന്ന വടകരയുടെ പൊതുബോധലേക്ക് വോട്ടു തേടി ജയരാജന്‍ സ്വമേധയാ വന്നതോ എന്നതാണ് ഉത്തരം കാണാത്ത ചോദ്യം. ഏഴാള്‍ കൂടിയാല്‍ എഴുപതു ഗ്രൂപ്പുകളുള്ള വീരന്റെ പാര്‍ട്ടിയുടെ ഇടതു പ്രവേശം ജയരാജനെ മോഹിപ്പിച്ചു എന്നു കരുതാന്‍ ന്യായമില്ല. ഒഞ്ചിയം ഗ്രാമപ്പഞ്ചായത്തില്‍ ഒരംഗം വര്‍ധിച്ചതിനാല്‍ 'കുലം കുത്തി'കള്‍ കൂടൊഴിഞ്ഞു പോയെന്ന് ജയരാജ സഖാവ് അഭിരമിച്ചതാവാനുമിടയില്ല.

പിന്നെന്താവാം ജയരാജനെ വടകരയിലെത്തിച്ചതിന്റെ ചേതോ വികാരമെന്നതിന് ഉപശാലകളില്‍ ഉത്തരം പലതാണ്. ഒന്നാമത്തെ ഉത്തരം പി ജയരാജനല്ല എം വി ജയരാജനാണ് ഇപ്പോള്‍ പാര്‍ട്ടി കേരള സെക്രട്ടറിയേക്കാള്‍ ഇതേവരെ വലുപ്പമുണ്ടായിരുന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്നതാണ്. ഷുക്കൂര്‍ അടക്കമുള്ള ചില കേസുകളില്‍ ചിലതൊക്കെ ഉറപ്പായ സ്ഥിതിക്ക് പതിവ് നെഞ്ചു വേദന കൊണ്ടു കാര്യമില്ലെന്നും, എംപി പരിഗണനയെങ്കിലും ലഭിച്ചാല്‍ അഴിക്കുള്ളില്‍ അത്രയുമാശ്വാസമെന്നതാണ് മറ്റൊരുത്തരമെന്നും കരുതുന്നവരുമുണ്ട്.

ഏതായാലും,വല്ല പ്രവീണ്‍ കുമാര്‍മാരെയോ മുല്ലപ്പള്ളിയെ എങ്കിലുമോ മല്‍സരിപ്പിക്കാതെ വടകരയില്‍ കെ. മുരളീധരനെ കോണ്‍ഗ്രസ് വടകരയിലിറക്കിയത് ജയരാജനോടുള്ള വലിയ ചതിയായിപ്പോയെന്നാണ് ദോഷൈക ദൃക്കുകളും പറയുന്നത്...

Next Story

RELATED STORIES

Share it