Palakkad

കേരളത്തിന്റെ നെല്ലറ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഇടതുപക്ഷം

ലോക്‌സഭാ മണ്ഡലത്തിലുള്‍പെടുന്ന കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. തുടര്‍ച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംബി രാജേഷ് എംപി തന്നെയാണ് ഇക്കുറിയും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി

കേരളത്തിന്റെ നെല്ലറ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഇടതുപക്ഷം
X

കാലങ്ങളായി തങ്ങളെ പിന്തുണക്കുന്ന നെല്ലറയുടെ നാട് ഇത്തവണയും തങ്ങളെ കൈവിടില്ലെന്നു ഉറച്ച വിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുകയാണ് പാലക്കാട്ടെ ഇടതുപക്ഷം.ലോക്‌സഭാ മണ്ഡലത്തിലുള്‍പെടുന്ന കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചെണ്ണത്തിലും ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം. തുടര്‍ച്ചയായി രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംബി രാജേഷ് എംപി തന്നെയാണ് ഇക്കുറിയും ഇടതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തു ഇടതുപക്ഷത്തിനു വന്‍ തകര്‍ച്ച നേരിട്ട 2009ല്‍ പോലും പാലക്കാട് ഇടതിനെ നെഞ്ചേറ്റിയിരുന്നു. 1,820 വോട്ടുകള്‍ക്കായിരുന്നു അന്നു രാജേഷ് സതീശന്‍ പാച്ചേനിയെ തോല്‍പിച്ചത്. 2014ല്‍ എംപി വീരേന്ദ്രകുമാറിനെ 1,05,300 വോട്ടുകള്‍ക്കു അടിയറവു പറയിച്ചും രാജേഷ് ലോക്‌സഭയിലെത്തി. എ കെ ജിയെയും നായനാരെയും വിജയിപ്പിച്ച മണ്ഡലമായ പാലക്കാട്ട് ഏതു സ്ഥാനാര്‍ഥിയെ നിര്‍ത്തിയാലും വിജയിക്കുമെന്നാണ് ഇടതുപക്ഷം അഹങ്കരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ വികാരം ഇത്തവണ മല്‍സരത്തെ സ്വാധീനിക്കുമോ എന്നു ചെറുതായെങ്കിലും ഇടതുപക്ഷം ഭയപ്പെടുന്നുണ്ടതാണ് സത്യം. ഇതിനാലാണ് ഉറച്ച മണ്ഡലമായിട്ടും, എംപി എന്ന നിലയില്‍ മണ്ഡലത്തിലും ലോക്‌സഭയിലും മികച്ച പ്രകടനം കാഴ്ചവച്ച രാജേഷിനെ തന്നെ മല്‍സരത്തിനിറക്കാന്‍ ഇടതുപക്ഷം തീരുമാനിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദ ധാരിയായ രാജേഷ്, ഏറ്റവും കൂടുതല്‍ എംപി ഫണ്ട് ചെലവഴിച്ചവരില്‍ ഒരാളാണ്. പാര്‍ലമെന്റിലെ എംപിമാരുടെ പ്രകടനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ് രാഷേജ്. അതേസമയം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ കനത്ത പ്രചാരണത്തിനു തുടക്കം കുറിച്ചിരിക്കുകയാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ നടന്ന ജയ്‌ഹോ യാത്രക്കു മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ശ്രീകണ്ഠനെ പിന്തുണക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്‌സഭാ സീറ്റ് മുന്നില്‍ കണ്ടുതന്നെയാണ് ശ്രീകണ്ഠന്‍ ജയ്‌ഹോ യാത്രയുമായി രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിന്റെ യുവമുഖങ്ങളിലൊന്നായ ഷാഫി പറമ്പിലായിരിക്കും സ്ഥാനാര്‍ഥി എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. ശബരിമല വിഷയം പോലുള്ളവ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്കിടയിലേക്കിറങ്ങുന്നത്. ഹിന്ദുത്വര്‍ക്ക് സ്വാധീനമുള്ള പാലക്കാട് നഗരസഭയടക്കമുള്ളിടത്ത് മികച്ച വോട്ടു നേടാനായാല്‍ പാലക്കാടിന്റെ ചരിത്രം മാറ്റി എഴുതാമെന്നു കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ രാജേഷിനു വിജയിക്കാനവസരം നല്‍കുകയാണെന്നും അതിനാല്‍ ഇത്തവണ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രചാരണം. എന്നാല്‍ ലോക്‌സഭയിലേക്കാണ് മല്‍സരമെന്നതിനാല്‍ ബിജെപി അണികള്‍ ഇതിനോടെത്രമാത്രം സഹകരിക്കുമെന്നു വ്യക്തതതയില്ല. പാലക്കാട് നഗരസഭ ഭരിക്കുന്ന ബിജെപിക്കു മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ടെങ്കിലും മോദി ഭരണത്തിന്റെ പരാജയം അണികളെ നിരാശപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലടക്കം കേന്ദ്രം കേരളത്തോടു കാണിച്ച ചിറ്റമ്മ നയമടക്കമുള്ളവ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുമെന്നു ബിജെപി ഭയപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രനു 136587 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ വോട്ടെങ്കിലും നിലനിര്‍ത്താന്‍ നെട്ടോട്ടമോടുകയാണ് ബിജെപി. ഇത്തവണയും ശോഭാസുരേന്ദ്രനാവും സ്ഥാനാര്‍ഥിയെന്നു വാര്‍ത്തകളുണ്ടെങ്കിലും സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ഥിയാക്കണമെന്നു ഒരു വിഭാഗം വാദിക്കുന്നത് നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ തവണ വിവാദവ്യവസായിയുമായി ചേര്‍ന്ന് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന് ശോഭാസുരേന്ദ്രന്‍ ആരോപിച്ചയാളാണ് കൃഷ്ണകുമാര്‍. ഇത് സംബന്ധിച്ച് ശോഭാ സുരേന്ദ്രന്‍ അമിത് ഷാക്ക് കത്തയക്കുകയും ചെയ്തിരുന്നു. തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്നാണ് അന്നു ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. അണികള്‍ക്കിടയില്‍ വിഭാഗീയത ശക്തമായതോടെ എഎന്‍ രാധാകൃഷ്ണനെ സമവായ സ്ഥാനാര്‍ഥിയാക്കി പ്രശ്‌നം പരിഹരിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it