Health

ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനം; കേരളത്തില്‍ പ്രതിവര്‍ഷം 60,000 ഓളം പുതിയ കാന്‍സര്‍ രോഗികള്‍

ഫെബ്രുവരി 4 ലോക കാന്‍സര്‍ ദിനം; കേരളത്തില്‍ പ്രതിവര്‍ഷം 60,000 ഓളം പുതിയ കാന്‍സര്‍ രോഗികള്‍
X

തിരുവനന്തപുരം: എല്ലാ വര്‍ഷവും ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനമായി ആചരിച്ചുവരുന്നു. ഈ വര്‍ഷത്തെ ലോക കാന്‍സര്‍ ദിന സന്ദേശം 'കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം' (Closing the care gap) എന്നതാണ്. കാന്‍സര്‍ ചികില്‍സാരംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികില്‍സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികില്‍സാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു.

ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള കാന്‍സര്‍ ചികില്‍സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നുവര്‍ഷങ്ങളില്‍കൂടി നിലനില്‍ക്കുന്നതാണ്. കേരളത്തില്‍ പ്രതിവര്‍ഷം 60,000 ഓളം കാന്‍സര്‍ രോഗികളാണ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലായി 24 കേന്ദ്രങ്ങളില്‍നിന്ന് കാന്‍സര്‍ രോഗചികില്‍സ സൗജന്യമായി നടപ്പാക്കിവരുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കാന്‍സര്‍ രോഗ ചികിത്സാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തിവരികയാണ്. വര്‍ധിച്ചുവരുന്ന ഈ രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യവകുപ്പ് കാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് നടപ്പാക്കിവരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കാന്‍സര്‍ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഒരു കാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ചികില്‍സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നു. കാന്‍സര്‍ ചികില്‍സാ കേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നതിനും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചുവരുന്നതായും മന്ത്രി വ്യക്തമാക്കി.

എല്ലാ ജില്ലകളിലും കാന്‍സര്‍ ചികില്‍സ ഉറപ്പാക്കുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് ജില്ലാ കേന്ദ്രങ്ങളില്‍ കാന്‍സര്‍ ചികില്‍സ ഉറപ്പാക്കുന്നതിന് ജില്ലാ കാന്‍സര്‍ കെയര്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കീമോ തെറാപ്പിയുള്‍പ്പെടെയുള്ള ചികില്‍സ സൗജന്യമായി നടപ്പാക്കിവരുന്നു. കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് കാന്‍സര്‍ പോലെയുള്ള ദീര്‍ഘസ്ഥായി രോഗങ്ങള്‍ ബാധിച്ചവരെയാണ്. പ്രതിരോധ ശേഷി കുറഞ്ഞ ഇവരില്‍ രോഗവ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പ് പല ഇടപെടലുകളും നടത്തി.

ദീര്‍ഘദൂരം യാത്ര ചെയ്ത് ആര്‍സിസിയിലും മെഡിക്കല്‍ കോളജുകളിലും വരാതെ വീടിന് തൊട്ടടുത്തുതന്നെ അതേ കാന്‍സര്‍ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പിന്റേയും തിരുവനന്തപുരം ആര്‍സിസിയുടേയും ആഭിമുഖ്യത്തില്‍ ജില്ലാ കാന്‍സര്‍ കെയര്‍ പ്രോഗ്രാമിന്റെ മുന്നണി പ്രവര്‍ത്തകര്‍ക്ക് കാന്‍സര്‍ രോഗ പരിചരണം, നിര്‍ണയം, പ്രതിരോധം എന്നിവയെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 4ന് രാവിലെ 10 മണിക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വെബിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം തിരുവനന്തപുരം ആര്‍സിസിയിലെ പുലയനാര്‍കോട്ട കാംപസില്‍ പ്രിവന്റീവ് ഓങ്കോളജി ഒപിയുടെയും പരിശീലന കേന്ദ്രത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

Next Story

RELATED STORIES

Share it