Latest News

യുവതി കടലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പിതാവിന്റെ പരാതി

യുവതി കടലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് പിതാവിന്റെ പരാതി
X

കോഴിക്കോട്: പയ്യാനക്കല്‍ ചക്കുംകടവ് വടക്കയില്‍ സജിത(25) കടലില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലിസില്‍ പരാതി നല്‍കി. കോതി പാലത്തില്‍ നിന്ന് കടലില്‍ ചാടിയാണ് മരിച്ചതെന്നാണ് പോലിസ് റിപോര്‍ട്ടെങ്കിലും മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സഹപ്രവര്‍ത്തകന്‍ അനൂപ് കടലില്‍ തള്ളിയിട്ടതായി സംശയമുണ്ടെന്നുമാണ് പിതാവ് ശശിധരന്‍ പന്നിയങ്കര പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. ഇക്കഴിഞ്ഞ ജനുവരി 11ന് രാവിലെ 11 ഓടെയാണ് യുവതി കടലില്‍ വീണത്. മല്‍സ്യത്തൊഴിലാളികള്‍ ഉടന്‍ രക്ഷപ്പെടുത്തി ആദ്യം ബീച്ച് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് വൈകീട്ട് മരിച്ചു.

സജിത ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകനായ കുറ്റിക്കാട്ടൂര്‍ സ്വദേശി അനൂപ് ശുചിമുറിയില്‍ മൊബൈല്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നു. ഈ സംഭവത്തോടെ ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ചെന്നും പിന്നീട് കേസില്‍ ജാമ്യത്തിലിറങ്ങിയ അനൂപ് സജിതയെ വിവാഹം കഴിക്കാമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍, ആദ്യം കേസ് പിന്‍വലിക്കണമെന്ന് അനൂപ് ആവശ്യപ്പെട്ടെങ്കിലും വിവാഹശേഷം കേസ് പിന്‍വലിക്കാമെന്നായിരുന്നു സജിതയുടെ നിലപാട്. ഇതേത്തുടര്‍ന്ന് അനൂപ് ഭീഷണിപ്പെടുത്തിയെന്നും കടലില്‍ ചാടുന്നതിനു തൊട്ടുമുമ്പ് ഇരുവരെയും മല്‍സ്യത്തൊഴിലാളികള്‍ കണ്ടിരുന്നതായി പിതാവ് പറയുന്നുണ്ട്. അതിനാല്‍ തന്നെ അനൂപ് മകളെ കടലില്‍ തള്ളിയിട്ടതായി സംശയിക്കുന്നുവെന്നും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Young woman died at sea: father complained to police

Next Story

RELATED STORIES

Share it