Latest News

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത നിർദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാഹചര്യത്തെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കാര്‍മേഘങ്ങള്‍ ദൃശ്യമാകുന്ന ഘട്ടത്തില്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ എല്ലായ്‌പ്പോഴും കാഴ്ചയില്‍പ്പെടണമെന്നില്ലാത്തതിനാല്‍ ജാഗ്രതയില്‍ ഇളവ് വരുത്തരുതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടിമിന്നലിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറുകയും തുറസായ ഇടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേണം.

ശക്തമായ കാറ്റും ഇടിമിന്നലും അനുഭവപ്പെടുന്ന സമയങ്ങളില്‍ വീടുകളുടെ വാതിലും ജനലുകളും അടച്ചിടുകയും അവയ്ക്ക് സമീപത്ത് നില്‍ക്കാതിരിക്കുകയും ചെയ്യണം. കെട്ടിടത്തിനകത്ത് കഴിയുമ്പോള്‍ ഭിത്തിയോടോ നിലത്തോടോ നേരിട്ടുള്ള സ്പര്‍ശം പരമാവധി ഒഴിവാക്കുന്നതാണ് ഉചിതമെന്ന് നിര്‍ദേശിക്കുന്നു. ഇടിമിന്നല്‍ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം. ടെലഫോണ്‍ ഉപയോഗം ഒഴിവാക്കേണ്ടതുണ്ടെങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു.

തുറസായ ഇടങ്ങള്‍, ടെറസുകള്‍ എന്നിവിടങ്ങളില്‍ പ്രത്യേകിച്ച് കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണം. വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുന്നതും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കി. ഇടിമിന്നല്‍ സമയത്ത് വാഹനത്തിനകത്ത് തുടരുന്നത് താരതമ്യേന സുരക്ഷിതമാണ്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളില്‍ അഭയം തേടണം. ജലാശയങ്ങളില്‍ കുളിക്കുകയോ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. ബോട്ടിങും മല്‍സ്യബന്ധനവും ഉടന്‍ നിര്‍ത്തി കരയിലേക്ക് മടങ്ങണം. ഇടിമിന്നല്‍ സമയത്ത് പട്ടം പറത്തുന്നതും ഉയര്‍ന്ന പ്രദേശങ്ങളില്‍ നില്‍ക്കുന്നതും ഒഴിവാക്കണം. മിന്നലേറ്റ് പരിക്കേറ്റവര്‍ക്ക് ഉടന്‍ പ്രഥമ ശുശ്രൂഷ നല്‍കുകയും വൈദ്യസഹായം എത്തിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മിന്നലേറ്റ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമാണെന്നും മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it