Latest News

ബലാത്സംഗക്കേസിലെ പ്രതിയുടെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു; പെട്രോളൊഴിച്ച് തീകൊളുത്തി

ഭോപ്പാല്‍: ബലാത്സംഗക്കേസിലെ പ്രതിയുടെ ഭാര്യയെ കൂട്ടബലാത്സംഗത്തിന് ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ മൊരേനയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവ് പ്രതിയായ ബലാത്സംഗക്കേസില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്‌ക്കെത്തിയ യുവതിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായത്. മൂന്നംഗസംഘമാണ് അതിക്രമം കാട്ടിയതെന്നാണ് യുവതിയുടെ മൊഴി. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍വെച്ചാണ് യുവതി മൊഴി നല്‍കിയതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിലാണ് യുവതിയുടെ ഭര്‍ത്താവ് പ്രതിചേര്‍ക്കപ്പെട്ടിരുന്നത്. ഈ കേസിലെ പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താനായാണ് യുവതി ചാന്ദ്പുരയിലെ പരാതിക്കാരിയുടെ വീട്ടിലെത്തിയത്. എന്നാല്‍, പരാതിക്കാരിയുടെ വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ ചിലര്‍ വളഞ്ഞെന്നും കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് മൊഴി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പരാതിക്കാരി അടക്കം ഒരുസംഘമാളുകള്‍ പിന്തുടര്‍ന്നെന്നും പിന്നാലെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു.

അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസിന്റെ പ്രതികരണം. ബലാത്സംഗക്കേസില്‍ അറസ്റ്റിലായ യുവതിയുടെ ഭര്‍ത്താവ് നിലവില്‍ ജാമ്യത്തിലാണുള്ളതെന്നും പോലീസ് പറഞ്ഞു.

Next Story

RELATED STORIES

Share it