കശ്മീരി ജീവിതത്തിന്റെ പൊള്ളുന്ന വരമൊഴി
നിനച്ചിരിക്കാത്ത ദുര്‍ദിനത്തില്‍ തങ്ങളില്‍ നിന്നു പിഴുതെടുക്കപ്പെട്ട പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ജീവിത കഥയിലേക്കുള്ള സഞ്ചാരമാണ് അഫ്സാനാ റഷീദിന്റെ 'വിധവകളും അര്‍ധവിധവകളും'
കശ്മീരിനെക്കുറിച്ച് കേട്ടുതുടങ്ങിയ കാലം മുതലേ അതൊരു സംഘര്‍ഷഭൂമിയും വിവാദവിഷയവുമാണ്. അതുകൊണ്ടുതന്നെ ഈ തര്‍ക്കങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നുപോയ മനുഷ്യജീവിതങ്ങള്‍ ഒരിക്കലും നമ്മുടെ സജീവ ശ്രദ്ധ ആകര്‍ഷിക്കാറില്ല. മണ്ണിന് മനുഷ്യനേക്കാള്‍ പതിന്മടങ്ങ് പരിഗണന ലഭിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്ക്കിയില് മനുഷ്യരുടെ കണ്ണീരും വേദനയും വെറും പാഴ്വസ്തുക്കളായി മാറുന്നത് നാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. നിനച്ചിരിക്കാത്ത ഒരു ദിനത്തില്‍ തങ്ങളില്‍ നിന്നു ബലാല്‍ക്കാരത്തിലൂടെ പിഴുതെറിയപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ഉള്ളുരുക്കുന്ന ജീവിതകഥയിലേക്കാണ് ഈ കൃതി നമ്മെ കൈപിടിച്ചു നടത്തുന്നത്.
കശ്മീര്‍ ഭൂമിയിലെ സ്വര്‍ഗമാണ്. പ്രകൃതിയുടെ അനുഗ്രഹങ്ങള്‍ വശ്യമാക്കിയ താഴവര. ഒപ്പം ദശകങ്ങളായി അശാന്തിയുടെ നിലയ്ക്കാത്ത നിലവിളിയുടെ കരള്‍കത്തുന്ന നൊമ്പരവുമാണ്. 1947 നു മുമ്പ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീര്‍, മഹാരാജാ ഹരിസിംഗിന്റെ ഭരണത്തിലുള്ള രാജഭരണ പ്രദേശമായിരുന്നു. 1947ല്‍ ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായി സ്വാതന്ത്ര്യം നേടി. എന്നാല്‍ കശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേതെന്ന് ഇന്ത്യയും ജമ്മു കശ്മീര്‍ തങ്ങള്‍ക്ക് ചേര്‍ന്നതെന്ന് പാകിസ്താനും നിലപാടെടുത്തു. ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സംഘര്‍ഷങ്ങളും യുദ്ധങ്ങളും സൃഷ്ടിച്ചു. കശ്മീരികള്‍ നിരന്തരം ദേശസ്നേഹം തെളിയിക്കേണ്ട അപരമനുഷ്യരായി മാറി. പല കാരണങ്ങളാല്‍ നിരപരാധികളും സായുധരുമെല്ലാം വധിക്കപ്പെട്ടു. അവരുടെ കുഴിമാടങ്ങളുടെ നെടുവീര്‍പ്പുകള്‍ വൈധവ്യവും അര്‍ധ വെധവ്യവുമായി സങ്കടക്കടല്‍ തീര്‍ത്തുകൊണ്ടിരിക്കുന്നു. കണ്ണീരിന്റെ കഥപറയുന്ന സ്ത്രീ ജന്മങ്ങള്, അനാഥത്വം പേറുന്ന ബാല്യങ്ങള്‍, കാണാതാവുന്നവരെ കാത്ത് കണ്ണുതളര്‍ന്ന് മയങ്ങുന്ന ഉമ്മമാര്. കശ്മീര്‍ അനുഭവങ്ങളുടെ നൊമ്പരപ്പെയ്ത്തില്‍ കരളുരുകുന്ന വായനാനുഭവമാണ് 'വിധവകളും അര്‍ധ വിധവകളും'.
26 അധ്യായങ്ങളുള്ള അഫ്സാനാ റഷീദിന്റെ ഈ കൃതി ആത്മാവ് ചോരാതെ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് വി ബഷീര്‍ ആണ്. മണ്ണിന് മനുഷ്യ ജീവനേക്കാള്‍ പതിന്മടങ്ങ് പരിഗണന ലഭിക്കുന്ന രാഷ്ട്രവ്യവഹാരങ്ങള്‍ക്കിടയില്‍ പിടഞ്ഞുതീരുന്ന മനുഷ്യജീവിതങ്ങളുടെ നേര്‍ക്കാഴ്ചയാണ് ഈ കൃതി. കരിങ്കല്ലിന്റെ കരുണയില്ലാത്ത നിശ്ചലതയായി ഭരണകൂടങ്ങളുടെ മനുഷ്യരോടുള്ള ക്രൂരതകളെ കൃതി ബാക്കി വയ്ക്കുന്നുണ്ട്. കശ്മീരിന്റെ ചരിത്രവും പശ്ചാത്തലവും വര്‍ത്തമാനവും ഭാവിയുടെ ആശങ്കകളും ചേര്‍ന്ന പഠനാനുഭവം. എന്തുകൊണ്ട് ഇത്രയധികം വിധവകളും അര്‍ധ വിധവകളും എന്ന അന്വേഷണം. കുഴിമാടങ്ങള്‍ ബാക്കിവയ്ക്കുന്ന വ്യാജ ഏറ്റുമുട്ടലുകളുടെയും കൈയേറ്റങ്ങളുടെയും അകംതേടുന്ന അന്വേഷണം. സുപ്രിം കോടതി വിധികളും അവയുടെ പരിണിതിയും. സത്യാന്വേഷണത്തിന്റെ പൊള്ളുന്ന വരമൊഴിയാണ് ഈ പുസ്തകം.
കര്‍ഫ്യൂകളില്‍ നിന്ന് കര്‍ഫ്യൂകളിലേക്ക് ജീവിതം തുറന്ന് തടവറയിലെന്ന പോലെ സ്വാതന്ത്ര്യത്തിന്റെ പരിമിതിയില്‍ അനുഭവിക്കുന്നതാണ് കശ്മീരി ജീവിതം. കശ്മീരിന്റെ മണ്ണിനും പെണ്ണിനും മേല്‍ കൊതി കയറിയ സംഘി മനോരോഗം വീണ്ടും കശ്മീരിനെ കീറിമുറിച്ച് ഒറ്റപ്പെടുത്തുമ്പോള്‍ ഈയൊരു അനുഭവ യാത്രയ്ക്ക് പ്രാധാന്യമേറെയാണ്. ദയനീയമായ വിധവകളുടെയും അര്‍ധ വിധവകളുടെയും ജീവിതം, മടിച്ചു പിന്മാറുന്ന പുനര്‍വിവാഹം, ഇതൊക്കെ നിരന്തര സംഘര്‍ഷങ്ങളില്‍ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ഭാരവും വേദനയും വഹിക്കേണ്ടിവരുന്ന സ്ത്രീ ജീവിതങ്ങളുടെ എക്കാലത്തെയും അനുഭവ പകര്‍പ്പുകളാണ്. സര്‍ക്കാരും സമൂഹവും കുടുംബവും പിന്തുണയ്ക്കാനില്ലാത്ത പെരുവഴിയായി ജീവിതം അനുഭവിച്ചു തീര്‍ക്കുന്ന, പോരാട്ടം ബാക്കിയായ ജീവിതങ്ങള്‍. നിനച്ചിരിക്കാത്ത ദുര്‍ദിനത്തില്‍ തങ്ങളില്‍ നിന്നു പിഴുതെടുക്കപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരെക്കുറിച്ചോര്‍ത്ത് വിതുമ്പുന്ന ഒരു ജനതയുടെ ജീവിതകഥയിലേക്കുള്ള സഞ്ചാരമാണ് വിധവകളും അര്‍ധവിധവകളും. തടവറ സമാനമായ അധിനിവേശത്തിന്റെ വര്‍ത്തമാനത്തില്‍ ജന്മാവകാശങ്ങളും ജീവിതവും ഇരുളിലേക്ക് മറയുമീ കാലസന്ധ്യയില്‍ ഇനിയും അനാഥകളും വിധവകളും വേദനയില്‍ നിറയാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന പോലെയാണ് ഈ കൃതി. തേജസ് ബുക്സ് പ്രസിദ്ധീകരിച്ച 196 പേജുകളുള്ള പുസ്തകത്തിന്റെ വില 170 രൂപയാണ്.
വിധവകളും അര്‍ധവിധവകളും
അഫ്സാനാ റഷീദ് തേജസ് ബുക്സ്, കോഴിക്കോട്
പേജ്: 196
വില: 170
RELATED STORIES
ഒരു കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; മുഖ്യകണ്ണി കര്‍ണാടകയില്‍...
9 May 2024 4:30 PM GMTതിയ്യതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണം; നാളെ മുതല്‍...
9 May 2024 2:54 PM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിന്‍വലിക്കും; പിരിച്ചുവിട്ട ...
9 May 2024 2:48 PM GMTഅയോധ്യയില്‍ രാം ലല്ലയെ കണ്ടുവണങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
9 May 2024 2:15 PM GMTഇടുക്കിയില്‍ കാര്‍ 600 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുമരണം
9 May 2024 2:02 PM GMTക്ഷേത്രങ്ങളിൽ പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂ ഇല്ല
9 May 2024 1:49 PM GMT