Latest News

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് എട്ടിന്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലിസ്

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് എട്ടിന്; ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പോലിസ്
X

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പോലിസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സാമ്പിള്‍ വെടിക്കെട്ട് നടക്കുന്ന എട്ടിന് രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും, തേക്കിന്‍കാട് മൈതാനിയില്‍ വെടിക്കെട്ട് പ്രദേശത്തും വാഹന പാര്‍ക്കിങ്ങ് അനുവദിക്കുന്നതല്ല.

ഉച്ചക്ക് 3 മണിമുതല്‍ സ്വരാജ് റൌണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. മൂന്നുമണിമുതല്‍ വെടിക്കെട്ട് തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങള്‍ക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല.

അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാന്‍ സഹകരിക്കണം.

വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ ഫയര്‍ലൈനില്‍ നിന്നും 100 മീറ്റര്‍ അകലത്തില്‍ മാത്രമേ കാണികളെ അനുവദിക്കുകയുള്ളൂ. അതിനാല്‍ സ്വരാജ് റൗണ്ടില്‍, നെഹ്‌റുപാര്‍ക്കിനു മുന്‍വശം, ആലുക്കാസ് ജ്വല്ലറി, പാറമേക്കാവ്, ആശുപത്രി ജംഗ്ഷന്‍, ഇന്ത്യന്‍ കോഫി ഹൗസ് വരെയുള്ള ഭാഗങ്ങളില്‍ മാത്രമേ, കാണികളെ അനുവദിക്കൂ. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ വരെ മാത്രമേ കാണികളെ അനുവദിക്കൂ. സാമ്പിള്‍ വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീര്‍ണാവസ്ഥയിലുള്ള കെട്ടിടങ്ങളില്‍ കാണികള്‍ കയറുന്നത് നിരോധിച്ചിരിക്കുന്നു. അതുപോലെത്തന്നെ, നിര്‍മാണാവസ്ഥയിലുള്ളതും, ശരിയായി സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതുമായ കെട്ടിടങ്ങളില്‍ കാണികള്‍ പ്രവേശിക്കരുത്.

വെടിക്കെട്ട് കാണുന്നതിനായി തൃശൂര്‍ നഗരത്തിലേക്ക് വരുന്ന ജനങ്ങള്‍, റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാതെ സുരക്ഷിതമായി വാഹനം പാര്‍ക്കുചെയ്യാവുന്ന ഗ്രൗണ്ടുകളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്. തൃശൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ലഭ്യമായ പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പോലീസ് സേവനവും ലഭ്യമാണ്. പൊതുജനങ്ങള്‍ ഈ സേവനം പ്രയോജനപ്പെടുത്തണം.

സാമ്പിള്‍ വെടിക്കെട്ട് ദിവസം സ്വരാജ് റൗണ്ടിനു പുറത്തുള്ള സ്ഥലങ്ങളില്‍ ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി രണ്ട് അസി. കമ്മീഷണറുടെ കീഴില്‍, എട്ട് സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പോലിസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ കാല്‍നട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏര്‍പ്പെടുത്തിയിരിക്കുന്നു.

ജനക്കൂട്ടത്തിനിടയില്‍ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രത്യേകം മഫ്ടി പോലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ജനങ്ങള്‍ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളും, പൂരം എക്‌സിബിഷന്‍, തേക്കിന്‍കാട് മൈതാനം, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നു.

അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കുന്നതിനും, പൊതുജനങ്ങള്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ നല്‍കുന്നതിനും പബ്ലിക് അഡ്രസ് സിസ്റ്റം ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ നഗരത്തിലെ ഭൂരിഭാഗം സ്ഥലത്തേക്കും സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയും.

തൃശൂര്‍ പൂരം വെടിക്കെട്ട് സമയത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാല്‍ ഒഴിപ്പിച്ചെടുക്കുന്നതിനുവേണ്ടി രാഗം തിയ്യറ്ററിനു സമീപമുള്ള ചെമ്പോട്ടില്‍ ലൈന്‍ എമര്‍ജന്‍സി റൂട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, ഈ റോഡില്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ യാതൊരു തടസ്സങ്ങളും ഉണ്ടാകുവാന്‍ പാടുള്ളതല്ല.

പൂരം സാമ്പിള്‍ വെടിക്കെട്ട്, ആനച്ചമയം പ്രദര്‍ശനം, തൃശൂര്‍ പൂരം എന്നീ ദിനങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ എമര്‍ജന്‍സി ടീമിനെ വിന്യസിച്ചിട്ടുണ്ട്.

സ്വരാജ് റൗണ്ടില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് നടക്കുന്ന പ്രദേശത്തിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന മൂന്ന് പെട്രോള്‍ ബങ്കുകളില്‍ വെടിക്കെട്ട് നടക്കുന്ന ദിവസങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ സ്‌റ്റോക്ക് ചെയ്യുന്നത് ഒഴിവാക്കുവാന്‍ ഉടമകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളും സമീപവാസികളും ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതാണ്.

ഇത്തവണ സാമ്പിള്‍ വെടിക്കെട്ട് ദിവസം മുതല്‍ തന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയം പ്രദര്‍ശനം ആരംഭിക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാന പാലനത്തിനുമായി 1 ACP, 3 CI മാരുടെ നേതൃത്വത്തില്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നു.

തൃശൂര്‍ പൂരം നടക്കുന്ന 2022 മെയ് 10, 11 തിയതികളില്‍ CBSE പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലേക്കുള്ള വാര്‍ഷിക പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍, കുട്ടികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിന് യാതൊരു തടസ്സവും ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ പൂരം നടക്കുന്നതിനാല്‍ ചില സ്ഥലങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിടുന്നതാണ്. ഇക്കാര്യം രക്ഷിതാക്കളും കുട്ടികളും അറിഞ്ഞിരിക്കേണ്ടതാണ്. സ്‌കൂള്‍ ബസ് സര്‍വ്വീസ് നടത്തുന്നവര്‍ ഇക്കാര്യത്തിന് ആവശ്യമായ മുന്‍കൂര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണ്.

നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള പാര്‍ക്കിങ്ങ് ഗ്രൌണ്ടുകളിലും, ഹോട്ടലുകള്‍, സിനിമാശാലകള്‍, വ്യാപാര സമുച്ചയങ്ങള്‍, ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ക്കിങ്ങ് സ്ഥലങ്ങളില്‍ അനധികൃതമായ വാഹന പാര്‍ക്കിങ്ങ് നടത്തുന്നില്ലെന്ന് ഉടമകള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഉടമസ്ഥരില്ലാതെ, സംശയാസ്പദമായ രീതിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്.

എമര്‍ജന്‍സി ടെലിഫോണ്‍ നമ്പറുകള്‍.

തൃശൂര്‍ സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം. 0487 2424193

തൃശൂര്‍ ടൌണ്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍. 0487 2424192

തൃശൂര്‍ ട്രാഫിക് പോലീസ് യൂണിറ്റ് 0487 2445259

ഗതാഗത ക്രമീകരണം.

പാലക്കാട്, പീച്ചി, മാന്ദാമംഗലം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടതാണ്.

മണ്ണുത്തി, മുക്കാട്ടുകര ഭാഗത്തുനിന്നും സര്‍വ്വീസ് നടത്തുന്ന ബസ്സുകള്‍ ബിഷപ്പ് പാലസ് വഴി വടക്കേസ്റ്റാന്‍ഡിലേക്ക് എത്തേണ്ടതാണ്.

ചേലക്കര, ഷൊര്‍ണൂര്‍, വടക്കാഞ്ചേരി, മെഡിക്കല്‍കോളേജ്, ചേറൂര്‍, തുടങ്ങിയ ബസുകള്‍ വടക്കേസ്റ്റാന്‍ഡ് വരെ മാത്രമേ സര്‍വ്വീസ് നടത്താവൂ.

കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍ ബസ്സുകള്‍ പടിഞ്ഞാറേകോട്ടയിലുള്ള താല്‍ക്കാലിക ബസ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിച്ച്, അയ്യന്തോള്‍ വഴി തിരികെ സര്‍വ്വീസ് നടത്തണം.

വാടാനപ്പിള്ളി, കാഞ്ഞാണി ബസ്സുകള്‍ പടിഞ്ഞാറേകോട്ടയില്‍ സര്‍വ്വീസ് അവസാനിപ്പിക്കണം.

കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, ചേര്‍പ്പ് ബസ്സുകള്‍ ബാല്യ ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി ബസ്സുകള്‍ മുണ്ടുപാലം ജംഗ്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കണം.

കുന്നംകുളം ഭാഗത്ത് നിന്ന് എറണാകുളം പാലക്കാട് ഭാഗത്തേക്ക് പോകുന്ന വലിയഭാര വാഹനങ്ങള്‍ ഒഴികെയുള്ളവ മുണ്ടൂര്‍, കൊട്ടേക്കാട്, വിയ്യൂര്‍ പാലം, പൊങ്ങണംക്കാട്, ചിറക്കോട്, മുടിക്കോട് വഴി പോകാവുന്നതാണ്.

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍

ചാലക്കുടി, എറണാകുളം ഭാഗത്തേയ്ക്ക് സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി പോകേണ്ടതാണ്.

കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളില്‍ നിന്നും വരുന്ന എല്ലാ കെ.എസ്.ആര്‍.ടി.സി ബസുകളും ശങ്കരയ്യ റോഡിലൂടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ പ്രവേശിക്കണ്ടതാണ്.

ഓര്‍ഡിനറി K.S.R.T.C ബസ്സുകള്‍ ശക്തന്‍ തമ്പുരാന്‍ ബസ്സ് സ്റ്റാന്‍ഡില്‍ സര്‍വ്വീസ് അവസാനിപ്പിക്കണം.

Next Story

RELATED STORIES

Share it