Latest News

മലപ്പുറത്തെ അവഗണിക്കുന്നവരെ വീട്ടിലിരുത്തണം; അജ്മല്‍ ഇസ്മായില്‍

മലപ്പുറത്തെ അവഗണിക്കുന്നവരെ വീട്ടിലിരുത്തണം; അജ്മല്‍ ഇസ്മായില്‍
X

മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാന്റ് മാര്‍ച്ച് പൊതുയോഗം ദേശീയ സമിതിയംഗം അജ്മല്‍ ഇസ്മായി�

വേങ്ങര: വികസനത്തില്‍ പിന്നാക്കം നില്‍ക്കുന്ന മലപ്പുറത്തിന്റെ വികസന കുതിപ്പിന് അനിവാര്യമായ പുതിയ ജില്ലാ രൂപീകരണമെന്ന ആവശ്യത്തെ അവഗണിക്കുന്നവരെ വീട്ടിലിരുത്താന്‍ മലപ്പുറത്തെ പ്രബുദ്ധ ജനത ആര്‍ജ്ജവം കാണിക്കണമെന്ന് എസ്ഡിപിഐ ദേശീയ സമിതിയംഗം അജ്മല്‍ ഇസ്മായില്‍. മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സംസ്ഥാന ജാഥകള്‍ നടത്തുന്ന ഇടതും വലതും മലപ്പുറത്തിന്റെ വികസന പിന്നാക്കാവസ്ഥ ചര്‍ച്ച ചെയ്യാത്തത് വെറും വോട്ടുകുത്തികളായി മാത്രം മലപ്പുറം ജനതയെ കാണുന്നത് കൊണ്ടാണ്. തിരൂര്‍ ജില്ലാ രൂപീകരണത്തെ വര്‍ഗീയമായും വിഭജനവാദമായും ചിത്രീകരിക്കുന്നവര്‍ സംഘപരിവാരത്തിന് വളം വെച്ചു കൊടുക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പൗരാവകാശ നിഷേധത്തിനു സമാനമാണ് മലപ്പുറത്തെ പൗരന്‍മാര്‍ക്ക് വികസനം നിഷേധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രൂപീകരണകാലം മുതലുള്ള അവഗണനയാണ് മലപ്പുറത്തോട് തുടരുന്നത്; അഡ്വ. സാദിഖ് നടുത്തൊടി

രൂപീകരണ കാലം തൊട്ടേയുള്ള അയിത്തവും ചിറ്റമ്മനയവുമാണ് മാറിമാറി ഭരിച്ച ഭരണകൂടങ്ങള്‍ മലപ്പുറത്തോട് തുടരുന്നതെന്ന് എസ്ഡിപിഐ ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി. മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാന്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1958ല്‍ ഒമ്പതാമത് ജില്ലയായി എറണാകുളം രൂപീകരിച്ച് പതിറ്റാണ്ടിനു ശേഷമാണ് മലപ്പുറം ജില്ലക്ക് രൂപം നല്‍കുന്നത്. മറ്റു ജില്ലാ രൂപീകരണ സമയത്തൊന്നും ഇല്ലാതിരുന്ന പ്രതിഷേധവും തിരസ്‌കരണവും നേരിട്ടാണ് മലപ്പുറം പിറന്നത്. ഇതെ അവഗണനയും തിരസ്‌കരണവുമാണ് മലപ്പുറത്തിന്റെ വികസനത്തെ പിറകോട്ട് വലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മതചിന്തകള്‍ ദുരുപയോഗം ചെയ്യുന്ന മുസ് ലിം ലീഗ് വര്‍ഗീയതക്ക് ആക്കം കൂട്ടുന്നു; അരീക്കന്‍ ബീരാന്‍കുട്ടി

മത ചിന്തകളേയും മത ചിഹ്നങ്ങളേയും ദുരുപയോഗം ചെയ്ത് വിശ്വാസികളെ ചൂഷണം ചെയ്യുന്ന മുസ് ലിം ലീഗ് വര്‍ഗീയതക്ക് ആക്കം കൂട്ടുകയാണെന്ന് എസ്ഡിപിഐ ജില്ലാ വൈസ്പ്രസിഡന്റ് അരീക്കന്‍ ബീരാന്‍കുട്ടി. മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കുക എന്നാവശ്യപ്പെട്ട് വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഡിമാന്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരലോക മോക്ഷവും സ്വര്‍ഗ പ്രവേശനവും ഖബര്‍ സുരക്ഷിതത്വവുമൊക്കെ തങ്ങളുടെ പച്ചക്കൊടിക്ക് കീഴിലാണെന്ന് പ്രചരിപ്പിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുന്ന മുസ് ലിം ലീഗിന്റെ വര്‍ഗീയ പ്രചരണത്തിന് സമാനമാണ് രാജ്യത്ത് ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയതയുമെന്ന് പൊതു സമൂഹം തിരിച്ചറിയണം. മലപ്പുറത്തിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് മുന്നണിയില്‍ പോലും ആര്‍ജ്ജവത്തോടെ പറയാന്‍ പറ്റാത്ത വിധം ഷണ്ഡീകരിക്കപ്പെട്ട നേതൃത്വമാണ് മുസ് ലിം ലീഗിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് കല്ലന്‍ അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡന്റുമാരായ അഡ്വ. സാദിഖ് നടുത്തൊടി, അരീക്കന്‍ ബീരാന്‍കുട്ടി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് കെ ഹനീഫ, വിമന്‍ ഇന്ത്യാമൂവ്മെന്റ് ജില്ലാ സെക്രട്ടറി ആരിഫ ടീച്ചര്‍, ഒതുക്കുങ്ങല്‍ ഗ്രാമപ്പഞ്ചായത്തംഗം കോറാടന്‍ റുഖിയ നാസര്‍, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ഇ കെ അബ്ദുല്‍നാസര്‍, വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടന്‍ അബ്ദുല്‍നാസര്‍ എന്നിവര്‍ സംസാരിച്ചു.

സബാഹ് സ്‌ക്വയറില്‍ നിന്നാരംഭിച്ച ഡിമാന്റ് മാര്‍ച്ചിന് മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ കെ കെ സൈതലവി, പി ഇസ്മായില്‍, പി ഷൗക്കത്തലി, പി സി എ റസാഖ്, കെ കുഞ്ഞാലന്‍കുട്ടി, ഇ കെ ഈസ, കണ്ണേത്ത് നൗഷാദ്, പി എ റഹീം, ഇ കെ അബ്ദുല്‍നാസര്‍, സി പി എ റഹീം, ടി ടി സലീം എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it