Latest News

സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാത്രി 7 മണി വരെ മാത്രം; തൊഴില്‍നിയമം പരിഷ്‌കരിച്ച് യുപി സര്‍ക്കാര്‍

സ്ത്രീതൊഴിലാളികളുടെ ജോലി സമയം രാത്രി 7 മണി വരെ മാത്രം; തൊഴില്‍നിയമം പരിഷ്‌കരിച്ച് യുപി സര്‍ക്കാര്‍
X

ലഖ്‌നോ: സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടമെന്ന സങ്കല്‍പ്പം നടപ്പാക്കുന്നതിന്റെ ഭാഗമായി യുപി സര്‍ക്കാര്‍ തൊഴില്‍നിയമങ്ങളില്‍ തിരുത്തല്‍ വരുത്തുന്നു. അതനുസരിച്ച് വൈകീട്ട് 7 മണിവരെ മാത്രമേ സത്രീതൊഴിലാളികളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാവൂ. എല്ലാ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ബന്ധിക്കരുത്. അതേസമയം ഓരോരുത്തരുടെയും രേഖാമൂലമുള്ള അനുമതിയോടെ സ്ത്രീകള്‍ക്ക് ജോലി ചെയ്യാം. ഈ സമയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം, താമസം, യാത്രാസൗകര്യം എന്നിവ മാനേജ്‌മെന്റ് ഒരുക്കിക്കൊടുക്കണം.

'ഒരു സ്ത്രീ തൊഴിലാളിയും അവളുടെ രേഖാമൂലമുള്ള സമ്മതമില്ലാതെ രാവിലെ 6ന് മുമ്പും വൈകുന്നേരം 7ന് ശേഷവും ജോലി ചെയ്യാന്‍ ബാധ്യസ്ഥരല്ല. മേല്‍പ്പറഞ്ഞ സമയങ്ങളില്‍ ജോലി ചെയ്താല്‍ അധികാരികള്‍ സൗജന്യ ഗതാഗതവും ഭക്ഷണവും നല്‍കേണ്ടിവരും',- സര്‍ക്കാരിന്റെ സര്‍ക്കുലറില്‍ പറയുന്നു.

ഉത്തരവനുസരിച്ച് രാവിലെ 6 മുതല്‍ വൈകീട്ട് 7 വരെയാണ് സ്ത്രീകളെ ജോലിക്ക് വയ്ക്കാവുന്നത്. ഈ സമയം കഴിഞ്ഞും ജോലി ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ അവരെ പുറത്താക്കാന്‍ ഉടമക്ക് അവകാശമില്ല.

സംസ്ഥാനത്തെ മില്ലുകള്‍, ഫാക്ടറികള്‍ എന്നിവയ്ക്ക് ഈ നിയമം ബാധകമാണ്.

'തൊഴില്‍സ്ഥലത്ത് ലൈംഗികാതിക്രമം ഉണ്ടാകുന്നത് തടഞ്ഞ് സ്ത്രീ തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഒരുക്കാനുള്ള ചുമതല തൊഴിലുടമയ്ക്കാണ്. കമ്പനിയില്‍ 2013ലെ ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധനം, പരിഹാരം) നിയമത്തിലെ വ്യവസ്ഥകളനുസരിച്ചുള്ള പരാതിപരിഹാരസംവിധാനം ഉണ്ടായിരിക്കണം.

Next Story

RELATED STORIES

Share it