Latest News

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തിന് 72.48 ശതമാനം വളർച്ച

ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തിന് 72.48 ശതമാനം വളർച്ച
X

എറണാകുളം: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 72.48 ശതമാനം വളര്‍ച്ച നേടിയതായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വര്‍ഷം ആദ്യ പാദത്തിലെത്തിയ സഞ്ചാരികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഇക്കാലയളവില്‍ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 22 ലക്ഷമായിരുന്നു. 2022ലെ ആദ്യ പാദത്തില്‍ 8,11,426 ആഭ്യന്തര വിനോദ സഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. 6,00,933 സഞ്ചാരികളെത്തിയ തിരുവനന്തപുരം രണ്ടാമതെത്തി. ഇടുക്കി (5,11,947), തൃശൂര്‍(3,58,052), വയനാട് (3,10,322) എന്നിങ്ങനെ യഥാക്രമം മൂന്നു, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.

ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 16 ലക്ഷം വര്‍ധനയുണ്ടായതു കോവിഡ് പ്രതിസന്ധിയില്‍നിന്ന് വിനോദ സഞ്ചാര മേഖല കരകയറുന്നതിന്റെ സൂചനയാണെന്നു മന്ത്രി പറഞ്ഞു. ഒരു ജില്ലയില്‍ നിന്ന് മറ്റൊരു ജില്ലയിലേക്ക്, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക്, ജില്ലയ്ക്കുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ എന്നിവരെയാണ് ആഭ്യന്തര വിനോദ സഞ്ചാരികളായി കണക്കാക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും പ്രകടമായ വര്‍ധന ഈ വര്‍ഷമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ സംസ്ഥാനത്തെത്തിയത് 14,489 സഞ്ചാരികളാണ്, എന്നാല്‍ ഇത്തവണ 200.55 ശതമാനം വര്‍ധനയോടെ സഞ്ചാരികളുടെ എണ്ണം 43,547 ആയി.

ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വര്‍ധനവിനു പിന്നില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ 360 ഡിഗ്രി പ്രചാരണത്തിന്റെ പ്രതിഫലനമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ വൈവിധ്യവും സുരക്ഷിതത്വവും വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ പ്ലാറ്റഫോം വഴിയും വിനോദ സഞ്ചാര അനുഭവങ്ങള്‍ ഉള്‍പ്പെടെയുള്ള ഉള്ളടക്കം ജനങ്ങളിലെത്തിച്ചത് നേട്ടമായി.

കഴിഞ്ഞ വര്‍ഷം അഹമ്മദാബാദില്‍ നടത്തിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയില്‍ 'എ ചേഞ്ച് ഓഫ് എയര്‍' എന്ന പേരിലെ ടൂറിസം പവലിയന്‍ ഒരുക്കിയിരുന്നു. സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയന്‍ നഗരമായ മിലാനിലും ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ നടത്തിയതും കേരള ടൂറിസത്തിനു ഗുണം ചെയ്തു. മസ്‌കറ്റ്, മനാമ തുടങ്ങിയ നഗരങ്ങളില്‍ ബിസിനസ് ടു ബിസിനസ് മീറ്റുകള്‍ സംഘടിപ്പിച്ചത് യൂറോപ്യന്‍, മധ്യ പൂര്‍വേഷ്യന്‍ വിപണികളില്‍ ചുവടുറപ്പിക്കാനും സഞ്ചാരികളുടെ എണ്ണത്തില്‍ വളര്‍ച്ച നേടാനും സഹായിക്കും. കാരവന്‍ ടൂറിസം, സാഹസിക ടൂറിസം വകുപ്പ് പുറത്തിറക്കിയ വാട്‌സാപ്പ് ചാറ്റ് ബോട്ട് 'മായ' യുടെ സേവനം എന്നിവ മേഖലയ്ക്ക് കൂടുതല്‍ കറുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പുതിയ വിനോദ സഞ്ചാര സ്‌പോട്ടുകള്‍ കണ്ടെത്താന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. ഇതുവരെ വിനോദ സഞ്ചാര മേഖലയായി കണക്കാക്കാത്ത സ്ഥലങ്ങള്‍ കണ്ടെത്തി സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി തദ്ദേശ വകുപ്പുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കും. ഒരു തദ്ദേശ സ്ഥാപനത്തിനു കീഴില്‍ കുറഞ്ഞത് ഒരു സ്ഥലമെങ്കിലും കണ്ടെത്താനാണ് ലക്ഷ്യം. കൂടാതെ പ്രധാന വിനോദ സഞ്ചാര മേഖലകളെ പരിപാലിക്കുന്നതിനായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കും. ഇതിനായി യുവജന ക്ഷേമ ബോര്‍ഡ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it