Latest News

കേരളത്തിലെ കൊവിഡ് സാംപിള്‍ പരിശോധനകളുടെ എണ്ണം നിശ്ചയിച്ചത് കേന്ദ്ര മാനദണ്ഡമനുസരിച്ച്: സംസ്ഥാന ആരോഗ്യവകുപ്പ്

രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.

കേരളത്തിലെ കൊവിഡ് സാംപിള്‍ പരിശോധനകളുടെ എണ്ണം നിശ്ചയിച്ചത് കേന്ദ്ര മാനദണ്ഡമനുസരിച്ച്: സംസ്ഥാന ആരോഗ്യവകുപ്പ്
X

തിരുവനന്തപുരം: കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കേന്ദ്ര ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് കൊവിഡ് സാംപിള്‍ പരിശോധനകള്‍ നടത്തുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ കേരളം ഇതിനെ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ജനുവരി 26ന് കൊവിഡുമായി ബന്ധപ്പെട്ട ആദ്യ മാര്‍ഗ്ഗനിര്‍ദ്ദേശം സംസ്ഥാനം പുറത്തിറക്കി. ജനുവരി 30ന് ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ചതിനു തൊട്ടു പിന്നാലെ ഫെബ്രുവരി ഒന്നിന് രണ്ട് മാര്‍ഗ്ഗരേഖകളും അനുബന്ധവും പ്രസിദ്ധപ്പെടുത്തി. രോഗികളുടെ പരിശോധന, ക്വാറന്റൈന്‍, ആശുപത്രിവാസം, ഡിസ്ചാര്‍ജ് മാനദണ്ഡം എന്നിവ സംബന്ധിച്ച മാര്‍ഗ്ഗരേഖയും സാംപിള്‍ ശേഖരിക്കല്‍, ലാബുകളിലേക്കെത്തിക്കല്‍, പരിശോധന, എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും പുറത്തിറക്കി.

തുടര്‍ന്ന് കേരളത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് സാംപിള്‍ പരിശോധനകള്‍ നടത്തിയത്. കേരളത്തില്‍ കൊവിഡ് സാംപിള്‍ പരിശോധന എണ്ണം കുറച്ചു കാണിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.

ലോകാരോഗ്യ സംഘടനയുടെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൊവിഡ് രോഗം നിയന്ത്രിക്കുന്നതിനു 'ട്രേസ്, ടെസ്റ്റ്, ഐസൊലേറ്റ്, ആന്‍ഡ് ട്രീറ്റ്' എന്ന തന്ത്രമാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇതേ മാര്‍ഗ്ഗം അവലംബിക്കണമെന്നാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. രോഗ സാധ്യതയുള്ള എല്ലാ വ്യക്തികളേയും കൃത്യമായി നിരീക്ഷണത്തില്‍ വയ്ക്കുകയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം പരിശോധന നടത്തുകയും കേരളം ചെയ്തിട്ടുണ്ട്.

കേരളത്തില്‍ ജനുവരി മാസം മുതലുള്ള പനി, ശ്വാസകോശ അണുബാധ, ഗുരുതര രോഗബാധിതരായി ഐസിയുവില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ കണക്കുകള്‍ ശേഖരിച്ചിരുന്നു. ഇത് മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യപ്പെടുത്തി ശാസ്ത്രീയമായി വിശകലനം ചെയ്ത് വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡ് വിശകലനം ചെയ്യുകയും മുഖ്യമന്ത്രിയുടെ അവലോകന യോഗങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിശദമായ പരിശോധന നടത്തിയതില്‍ കൊവിഡിന് സമാനമായ രോഗലക്ഷണങ്ങളോടു കൂടിയ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല എന്ന നിഗമനത്തിലാണ് എത്തിയിട്ടുള്ളതെന്ന് കേരളത്തില്‍ സമൂഹവ്യാപനമുണ്ടായിട്ടുണ്ടെന്ന ആരോപണത്തിന് മറുപടിയായി ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് സമൂഹ വ്യാപന സാദ്ധ്യത മനസ്സിലാക്കുന്നതിനായി സെന്റിനെല്‍ സര്‍വൈലന്‍സ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് 'ഓഗ്മെന്റഡ് ടെസ്റ്റ് ' നടത്തിയത്, ഏപ്രില്‍ മാസം ഇരുപത്തിയാറാം തീയതി ഒറ്റ ദിവസം കൊണ്ട് 3128 സാംപിളുകള്‍ ഇത്തരത്തില്‍ പരിശോധിച്ചു. ഇത് കൂടാതെ സമൂഹ വ്യാപനസാധ്യത പരിശോധിക്കാനായി ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, സമൂഹ അടുക്കളകളിലെ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, അംഗന്‍വാടി ജീവനക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, റേഷന്‍ കടകളിലെ ജീവനക്കാര്‍, പഴം/പച്ചക്കറി കച്ചവടക്കാര്‍, ട്രക്ക് ഡ്രൈവര്‍മാരുമായി ഇടപഴകേണ്ടി വരുന്ന ചുമട്ടു തൊഴിലാളികള്‍, മറ്റ് കച്ചവടക്കാര്‍, വെയര്‍ഹൗസ് ജീവനക്കാര്‍, ഇടത്താവളങ്ങളിലെ കച്ചവടക്കാര്‍, അതിഥി തൊഴിലാളികള്‍, രോഗലക്ഷണങ്ങളില്ലാത്ത പ്രവാസികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ആന്റി ബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ നല്‍കുമെന്ന് ഐസിഎംആര്‍ പറഞ്ഞെങ്കിലും അത് ലഭ്യമായില്ല. അതിനാല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകളാണ് മേല്‍പ്പറഞ്ഞ വിഭാഗങ്ങളില്‍ നടത്തിയത്.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരില്‍ പോലും രോഗം കണ്ടെത്താനും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനും സാധിച്ചത് കൃത്യമായ നിരീക്ഷണവും പരിശോധനയും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലെ കൃത്യതയും വകുപ്പിന്റെ പ്രവര്‍ത്തനമികവും മൂലമാണെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ലോകത്താകെ കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. കേരളത്തില്‍ ഇത്തരത്തില്‍ 27 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധയേറ്റിട്ടുണ്ട്. ഇവരില്‍ ആശുപത്രിയില്‍ രോഗീ പരിചരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ പ്രവര്‍ത്തകരും കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവരാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it