Latest News

കത്തോലിക്കാ സഭയുടെ സ്‌കൂളില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ദുഃഖം പ്രകടിപ്പിച്ച് പോപ്പ്; മാപ്പ് പറയണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി

കത്തോലിക്കാ സഭയുടെ സ്‌കൂളില്‍ 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി; ദുഃഖം പ്രകടിപ്പിച്ച് പോപ്പ്; മാപ്പ് പറയണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
X

ടൊറാന്‍ഡൊ: കത്തോലിക്കാ സഭയുടെ അധീനതയില്‍ പ്രവര്‍ത്തിച്ചിരുന്ന തദ്ദേശീയരുടെ കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് 215 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പോപ്പ് ഫ്രാന്‍സിസ് ദുഃഖം പ്രകടിപ്പിച്ചു. ഞായറാഴ്ചകളില്‍ പതിവായി നടക്കുന്ന ആചാരപരമായ പ്രസംഗത്തിലാണ് കനേഡിയന്‍ ജനതയോടും ബിഷപ്പിനോടുമൊപ്പം ദുഃഖം പങ്കിടുന്നതായി പോപ്പ് പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ തദ്ദേശീയ ജനതയോടും കാനഡയോടും മാപ്പ് പറയാന്‍ പോപ്പ് തയ്യാറായില്ല.

തദ്ദേശീയരായ കുട്ടികളുടെ മരണത്തിനു കാരണമായ സംഭവത്തില്‍ ഉത്തരവാദിത്തമേറ്റെടുത്ത് സഭ മാപ്പ് പറയണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡൊ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തില്‍ പോപ്പ് പ്രധാനമന്ത്രിയുടെ ആവശ്യത്തെക്കുറിച്ച് പരാമര്‍ശിച്ചില്ല.

19ാം നൂറ്റാണ്ടു മുതല്‍ 1970 വരെയുള്ള കാലത്ത് 1,50,000 തദ്ദേശീയരായ കുട്ടികളെയാണ് സഭയുടെ ഒത്താശയോടെ സര്‍ക്കാര്‍ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ഇത്തരം സ്ഥാപനങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വം പഠിക്കാന്‍ അയച്ചത്. കാനഡയിലെ മുഖ്യധാരയിലേക്ക് തദ്ദേശ ജനതയെ ഉദ്ഗ്രഥിക്കുകയായിരുന്നു ഇത്തരം സ്‌കൂളുകള്‍ ലക്ഷ്യം വച്ചിരുന്നത്.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ കംലൂപ്സ് ഇന്ത്യന്‍ റഷിഡന്‍ഷ്യല്‍ സ്‌കൂള്‍

ഇത്തരം സ്‌കൂളുകളില്‍ കുട്ടികളെ ലൈംഗികമായും അല്ലാതെയും ദ്രോഹിക്കുക പതിവായിരുന്നുവെന്ന് കനേഡിയന്‍ സര്‍ക്കാരും സ്ഥിരീകരിച്ചിരുന്നു. തദ്ദേശിയ ഭാഷ സംസാരിക്കുന്നവരെയും പീഡനത്തിനു വിധേയരാക്കി.

ഗ്രൗണ്ട് പെനിട്രേഷന്‍ റഡാറിന്റെ സഹായത്തോടെ ബ്രിട്ടീഷ് കൊളംബിയയിലെ കംലൂപ്സ് ഇന്ത്യന്‍ റഷിഡന്‍ഷ്യല്‍ സ്‌കൂളില്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 1890 മുതല്‍ 1969 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്‌കൂള്‍ കാനഡയിലെ ഇത്തരത്തിലുള്ള ഏറ്റവും വലുതാണ്.

കാനഡയില്‍ നിന്ന് എത്തിച്ചേര്‍ന്ന ഈ വാര്‍ത്ത ദുഃഖകരമാണെന്നും അത് തന്നെ അസ്വസ്ഥനാക്കിയെന്നും സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടത്തിയ പ്രസംഗത്തില്‍ പോപ്പ് പറഞ്ഞു.

ഇതുപോലൊരു സംഭവത്തില്‍ നിശ്ശബ്ദത പാലിക്കുന്നതിനെയും തെറ്റേറ്റു പറഞ്ഞ് മാപ്പു ചോദിക്കാത്തതിനെയും പ്രധാനമന്ത്രി ട്രൂഡൊ അപലപിച്ചു.

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അടര്‍ത്തിമാറ്റി സംസ്‌കാരം പഠിപ്പിക്കുന്ന റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ സാംസ്‌കാരിക വംശഹത്യയാണെന്നാണ് പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടത്.

കംലൂപ്സ് സ്‌കൂളില്‍ ഈ കാലയളവില്‍ 4,100 കുട്ടികളാണ് മരിച്ചിട്ടുള്ളത്. അതില്‍ 215 പേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ തറയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇത് കണ്ടെത്തുംവരെ ഇത്തരം മരണങ്ങള്‍ ഇവിടെ നടന്നതായി രേഖപ്പെടുത്തപ്പെട്ടിരുന്നില്ല.

പുതിയ കണ്ടെത്തല്‍ തന്നെ ഉലച്ചുകളഞ്ഞതായും രാജ്യത്തിന്റെ നാണം കെട്ട ഇരുണ്ട അധ്യായങ്ങളാണ് അതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 2008 ല്‍ ഇത്തരം വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പിന്തുടര്‍ന്നതിന്റെ പേരില്‍ കനേഡിയന്‍ സര്‍ക്കാര്‍ തദ്ദേശീയ ജനതയോട് മാപ്പ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it