Latest News

ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി

ടി പി വധക്കേസ് പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
X

ന്യൂഡല്‍ഹി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതി ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. വിചാരണകോടതി രേഖകള്‍ സാക്ഷി മൊഴികള്‍ എന്നിവ പരിശോധിച്ചിട്ടേ ജാമ്യം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. ഡയാലിസിസിന് വിധേയമാകാനുണ്ടെന്നും ആരോഗ്യം മോശമാണെന്നും പറഞ്ഞുകൊണ്ട് ഇടക്കാല ജാമ്യമെങ്കിലും നല്‍കണമെന്ന് ജ്യോതി ബാബുവിന്റെ അഭിഭാഷകന്‍ അറിയിച്ചെങ്കിലും ജാമ്യം അനുവദിക്കാനാകില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

അതേസമയം, പ്രതികള്‍ക്ക് അഭൂതപൂര്‍വവും അനുപാതരഹിതവുമായ ഇളവുകള്‍ ലഭിക്കുകയാണെന്ന് കെ കെ രമ സുപ്രിംകോടതിയില്‍ ആരോപിച്ചു. ഇത് ഭരണകൂടത്തിന്റെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇളക്കി മറിച്ചെന്നും കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റും അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നും രമ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ടി പി വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കുറ്റവാളികള്‍ക്ക് ലഭിച്ച ഇളവുകളും വിശദീകരിച്ചിട്ടുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ആയിരം ദിവസത്തിലധികം പരോള്‍ അനുവദിച്ചു. ആറ് പേര്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രന്‍ 1,081 ദിവസം പരോളില്‍ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്. ആറാം പ്രതി സിജിത്ത് 1,078 ദിവസവും, രണ്ടാം പ്രതി മനോജ് 1,068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളില്‍ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് 925 ദിവസത്തെ പരോള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it