Latest News

മുസ്‌ലിം സംസ്‌കൃത അധ്യാപകന്റെ നിയമനത്തിനെതിരേ യാഗം നടത്തി പ്രതിഷേധം; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ സമരത്തിനു പിന്നില്‍ സഹാധ്യാപകരെന്നും റിപോര്‍ട്ട്

ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് ഫിറോസ് ഖാനെ സംസ്‌കൃത വിദ്യാധര്‍മ്മ കേന്ദ്ര സര്‍വ്വകലാശാലയുടെ സംസ്‌കൃത സാഹിത്യവിഭാഗത്തില്‍ അസി. പ്രഫസറായി നിയമിച്ചത്. ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹം.

മുസ്‌ലിം സംസ്‌കൃത അധ്യാപകന്റെ നിയമനത്തിനെതിരേ യാഗം നടത്തി പ്രതിഷേധം; ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ സമരത്തിനു പിന്നില്‍ സഹാധ്യാപകരെന്നും റിപോര്‍ട്ട്
X

ബനാറസ്: മുസ്‌ലിമായ ഉദ്യോഗാര്‍ത്ഥിയെ സംസ്‌കൃതം ഫാക്കല്‍ട്ടിയില്‍ അസി. പ്രഫസറായി നിയമിച്ചതിനെതിരേ നടക്കുന്ന ഹിന്ദുത്വവിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനു പിന്നില്‍ സഹാധ്യാപകരും. ബനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് ഫിറോസ് ഖാന്‍ എന്ന മുസ്‌ലിം സംസ്‌കൃത പണ്ഡിതനെ അധ്യാപകനായി നിയമിച്ചതിനെതിരേ എബിവിപി, ഹിന്ദുമഹാസഭ, ഹിന്ദു വാഹിനി വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ചയായി സമരം നടത്തുന്നത്. ഫിറോസ് ഖാന്റെ നിയമനം റദ്ദു ചെയ്യണമെന്നാണ് ആവശ്യം. പ്രതിഷേധക്കാര്‍ വൈസ് ചാന്‍സലര്‍ രാകേഷ് ഭട്ട്‌നാഗറുടെ ഓഫിസിനു മുന്നില്‍ 12 ദിവസമായി കുത്തിയിരിപ്പു സമരം നടത്തുകയാണ്. സമരത്തിന്റെ ഭാഗമായി സംസ്‌കൃശ്ലോകാലാപനവും യാഗവും നടന്നു. സംസ്‌കൃത സാഹിത്യം വിദ്യാര്‍ത്ഥികളായ മുപ്പതോളം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നിയമനം പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് എബിവിപിയുടെ നിലപാട്.

സമരത്തില്‍ പങ്കെടുക്കാതെ ഹോസ്റ്റലില്‍ കഴിയുന്ന പെണ്‍കുട്ടികളോട് സമരത്തിനെത്താന്‍ സര്‍വകലാശാലയിലെ ചില അധ്യാപകര്‍ നിര്‍ബന്ധിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അതേ സര്‍വകലാശാലയിലെ അധ്യാപകനായ പ്രഫ. എം പി അഹിര്‍വാറിന ഉദ്ധരിച്ചായിരുന്നു റിപോര്‍ട്ട്. എന്തുകൊണ്ടാണ് ക്ലാസുകള്‍ ആരംഭിക്കാത്തതെന്ന ചോദ്യം വിദ്യാര്‍ത്ഥികളെ കൊണ്ട് ചോദിപ്പിക്കുന്നതിനു പിന്നിലും ചില അധ്യാപകരുടെ കൈയുണ്ടെന്നും സംശയിക്കുന്നു.

ഹിന്ദുത്വരുടെ പ്രതിഷേധം ആരംഭിച്ചതിനു ഫിറോസ് ഖാന്‍ സര്‍വ്വകലാശാലയില്‍ എത്തിയിട്ടില്ല.

അതേസമയം പ്രതിഷേധക്കാരുടെ ആവശ്യത്തോട് സര്‍വകലാശാല അധികൃതര്‍ ഇതുവരെയും വഴങ്ങിയിട്ടില്ല. ഫിറോസ് ഖാന്റെ കാര്യത്തില്‍ എല്ലാ നിയമങ്ങളും കൃത്യമായി പിന്തുടര്‍ന്നിട്ടുണ്ട്. പഠനത്തിലും അധ്യാപനത്തിലും തുല്യഅവസരമെന്ന മൂല്യമുയര്‍ത്തിയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല രൂപീകൃതമായതെന്നും രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാണിതെന്നുമാണ് സര്‍വ്വകലാശാലയുടെ നിലപാട്. സര്‍വകലാശാല വിസിയും മിക്ക അധ്യാപകരുടെയും നിലപാട് ഇതുതന്നെയാണ്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച ഒരു സ്തൂഭത്തില്‍ ജൈന, ബുദ്ധ, ആര്യ സമാജക്കാര്‍ എന്നിവരൊഴിച്ച് അഹിന്ദുക്കളെ സംസ്‌കൃത വിഭാഗത്തില്‍ നിയമിക്കരുതെന്ന് രേഖപ്പെടുത്തിയിട്ടണ്ടെന്നാണ് ഹിന്ദുത്വവിദ്യാര്‍ത്ഥികളുടെ വാദം. തങ്ങള്‍ മുസ്്‌ലിമായ അധ്യാപകനെതിരല്ലെന്നും മറിച്ച് മദന്‍ മോഹന്‍ മാളവ്യയുടെ മൂല്യത്തില്‍ വിശ്വസിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മദന്‍ മോഹന്‍ മാളവ്യയാണ് ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തവരില്‍ ഒരാള്‍.

കോളജ് സ്ഥാപിക്കുന്ന സമയത്ത് അവിടെ എന്ത് എഴുതിവച്ചുവെന്നു നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും യുജിസി നിയമമാണ് പാലിക്കുന്നതെന്നും വകുപ്പ് തലവന്‍ പ്രഫ. ചതുര്‍വേദി മാധ്യമങ്ങളോട് പറഞ്ഞു. ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് ഫിറോസ് ഖാനെ സംസ്‌കൃത വിദ്യാധര്‍മ്മ കേന്ദ്ര സര്‍വ്വകലാശാലയുടെ സംസ്‌കൃത സാഹിത്യവിഭാഗത്തില്‍ അസി. പ്രഫസറായി നിയമിച്ചത്. ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹം. വൈസ് ചാന്‍സ്‌ലര്‍ കൂടി അംഗമായ സ്‌ക്രീനിങ് കമ്മറ്റിയാണ് നിയമനം നടത്തിയത്. രണ്ടാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചയാളാണ് ഫിറോസ് ഖാന്‍ എന്ന് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it