Latest News

സോണിയാഗാന്ധി ഇ ഡി ഓഫിസിലെത്തി; അനുഗമിച്ച് രാഹുലും പ്രിയങ്കയും

സോണിയാഗാന്ധി ഇ ഡി ഓഫിസിലെത്തി; അനുഗമിച്ച് രാഹുലും പ്രിയങ്കയും
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മേധാവി സോണിയാഗാന്ധി ഇ ഡി ഓഫിസില്‍ ഹാജരായി. മക്കളും കോണ്‍ഗ്രസ് നേതാക്കളുമായ രാഹുലും പ്രിയങ്കയും സോണിയയെ അനുഗമിച്ചു. നാഷണല്‍ ഹെറാള്‍ഡ് വഴി കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യുന്നതിനുവേണ്ടിയാണ് സോണിയയോട് ഇ ഡിക്കുമുന്നില്‍ ഹാജരാവാന്‍ നോട്ടിസ് നല്‍കിയത്. ഇന്നലെ ഹാജരാവാന്‍ പറഞ്ഞിരുന്നെങ്കിലും രാഷ്ട്രപതിയുടെ സ്ഥാനാരോഹണച്ചടങ്ങ് നടക്കുന്നതിനാല്‍ ചോദ്യം ചെയ്യല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയും ഇ ഡി സോണിയയെ ചോദ്യം ചെയ്തിരുന്നു. രണ്ട് ഡസന്‍ ചോദ്യങ്ങള്‍ക്കാണ് സോണിയാഗാന്ധി മറുപടി നല്‍കേണ്ടത്. സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരേ നടക്കുന്നത് പ്രതികാര രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇ ഡിയുടെ നടപടിക്കെതിരേ കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. എഐസിസി ആസ്ഥാനത്തും സംസ്ഥാന തലസ്ഥാനങ്ങളിലും ഇന്ന് പ്രതിഷേധസത്യഗ്രഹം നടക്കുന്നുണ്ട്. പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ പ്രതിഷേധം കിഴക്കേകോട്ടയിലാണ്. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കള്‍ക്കുപുറമെ എംപിമാരും എംഎല്‍എമാരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പങ്കെടുക്കും.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

Next Story

RELATED STORIES

Share it