Latest News

ഉമര്‍ അബ്ദുല്ലയെ തടവിലാക്കിയ നടപടി ചോദ്യംചെയ്ത് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി മാര്‍ച്ച് 5 ലേക്ക് മാറ്റി

ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറ അബ്ദുല്ല പൈലറ്റാണ് ഹരജിക്കാരി.

ഉമര്‍ അബ്ദുല്ലയെ തടവിലാക്കിയ നടപടി ചോദ്യംചെയ്ത് സുപ്രിം കോടതിയില്‍ നല്‍കിയ ഹരജി മാര്‍ച്ച് 5 ലേക്ക് മാറ്റി
X

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ കശ്മീര്‍ പബ്ലിക് സേഫ്റ്റി ആക്റ്റനുസരിച്ച് ജയിലിലടച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രിം കോടതി മാര്‍ച്ച് 5 ന് പരിഗണിക്കും. ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറ അബ്ദുല്ല പൈലറ്റാണ് ഹരജിക്കാരി.

ജമ്മു കശ്മീര്‍ ഭരണകൂടം ഇതുസംബന്ധിച്ച സത്യവാങ് മൂലം ഹാജരാക്കുമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വിശദീകരണം കണക്കിലെടുത്താണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

എന്തുകൊണ്ടാണ് ഹരജിക്കാരി ജമ്മു കശ്മീര്‍ കോടതിയെ സമീപിക്കാതിരുന്നതെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ചോദിച്ചു. ഇത്തരം വിഷയങ്ങളില്‍ ഹൈക്കോടതിയിലാണ് ആദ്യം ഹരജി കൊടുക്കേണ്ടതെന്നും അറ്റോര്‍ണി ജനറല്‍ അഭിപ്രായപ്പെട്ടു.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍റ്റിജയും സമാനമായ ഹരജിയുമായി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. മെഹബൂബ മുഫ്തിയും ജമ്മു കശ്മീരില്‍ തടവിലാണ്. ഇല്‍റ്റിജയുടെ ഹരജി മാര്‍ച്ച് 18 നാണ് പരിഗണിക്കുന്നത്.

ഉമര്‍ അബ്ദുല്ലയുടെ തടവ് നിയമവിരുദ്ധമാണെന്നും അദ്ദേഹം സ്വതന്ത്രനായിരിക്കുന്നത് ക്രമസമാധാനത്തിന് തടസ്സമല്ലെന്നും അദ്ദേഹത്തിന്റെ സഹോദരിയും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിന്റെ ഭാര്യയുമായ സാറ അബ്ദുല്ല പൈലറ്റ് നല്‍കിയ പരാതിയില്‍ പറയുന്നു. ഉമര്‍ അബ്ദുല്ലയെ തടവിലിട്ട ഫെബ്രുവരി 5 ലെ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹരജിക്കാരിയുടെ ആവശ്യം.

കശ്മീരിന്റെ് സ്വതന്ത്രപദവി പിന്‍വലിച്ചുകൊണ്ട് കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്.

Next Story

RELATED STORIES

Share it