Latest News

റസിഡന്റ് വിസയുളളവര്‍ക്ക് ജൂലൈ 12 മുതല്‍ 26വരെ യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി

റസിഡന്റ് വിസയുളളവര്‍ക്ക് ജൂലൈ 12 മുതല്‍ 26വരെ യുഎഇയിലേക്ക് മടങ്ങാന്‍ അനുമതി
X

ന്യൂഡല്‍ഹി: റസിഡന്റ് പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കാന്‍ ധാരണയായി. ഇന്ത്യ, യുഎഇ സര്‍ക്കാരുകള്‍ തമ്മിലുളള ചര്‍ച്ചയെ തുടര്‍ന്നാണ് നിര്‍ണ്ണായകമായ ഈ തീരുമാനം. ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങളില്‍ രണ്ട് രാജ്യത്തെയും യാത്രക്കാര്‍ക്ക് പരസ്പരം യാത്രചെയ്യാന്‍ കഴിയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ജൂലൈ 12 മുതല്‍ ജൂലൈ 26 വരെയാണ് ഇത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി.

യുഎഇയില്‍ റസിഡന്റ് പെര്‍മിറ്റ് ഉള്ളവരെ രണ്ട് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പ്രവേശിപ്പിക്കുക. യുഎഇയിലേക്ക് മടങ്ങിവരുന്ന യാത്രക്കാര്‍ ആദ്യം, തങ്ങളുടെ റസിഡന്റ് പെര്‍മിറ്റിന് വിമാനത്തില്‍ കയറുന്നതിനു മുമ്പായി യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പി(ഐസിഎ)ന്റെ അനുമതി വാങ്ങണം. ഇത് ഓണ്‍ലൈനില്‍ എടുക്കാം. രണ്ടാമതായി, പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ കൊവിഡ് പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കി കൊവിഡ് പോസിറ്റീവ് അല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

നിലവില്‍ യുഎഇയില്‍ നിന്നോ തിരിച്ചോ ഇത്തരം യാത്രക്കാര്‍ക്ക് യാത്രചെയ്യുന്നതിന് അനുമതിയില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ ജൂലൈ 31 വരെ എല്ലാ അന്താരാഷ്ട്രവിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് അത് യുഎഇ പൗരന്മാരെ വഹിച്ചുകൊണ്ടാണെങ്കില്‍ പോലും യുഎഇയില്‍ ഇറങ്ങാനും അനുമതിയില്ല. വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ട ദുബയിലേക്കുള്ള യാത്രക്കാര്‍ ന്യൂഡല്‍ഹിയിലെ യുഎഇ എംബസിയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം.

മതിയായ റസിഡന്റ് പെര്‍മിറ്റുണ്ടായിട്ടും യുഎഇയില്‍ എത്താനാവാത്ത പ്രശ്‌നങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ കെ ശ്യം സുന്ദര്‍ ട്വീറ്റ് ചെയ്തു. വ്യോമയാന മന്ത്രാലയവും ഇതേ പ്രഖ്യാപനം ട്വിറ്റര്‍ വഴി പുറത്തുവിട്ടിരുന്നു.

ഇത്തരം വിമാനങ്ങളില്‍ പോകേണ്ട യാത്രക്കാര്‍ക്കുള്ള ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it