Latest News

പൗരത്വം നഷ്ടപ്പെട്ടവര്‍ക്കുള്ള തടങ്കല്‍പാളയങ്ങള്‍: ഇടത് സര്‍ക്കാരിന് കുരുക്കായി രാജ്യസഭ രേഖ

കേന്ദ്രത്തിന്റെ ഇത്തരമൊരു കത്ത് രഹസ്യമല്ലെങ്കിലും കത്ത് ലഭിച്ചതായോ അതിന് മറുപടി നല്‍കിയതായോ കേരള സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭ രേഖ പ്രധാനപ്പെട്ടതാകുന്നത്.

പൗരത്വം നഷ്ടപ്പെട്ടവര്‍ക്കുള്ള തടങ്കല്‍പാളയങ്ങള്‍: ഇടത് സര്‍ക്കാരിന് കുരുക്കായി രാജ്യസഭ രേഖ
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും നടപ്പാക്കുന്ന സാഹചര്യത്തില്‍ പൗരത്വം നഷ്ടപ്പെടുന്നവരെയും വിദേശികളെയും തടവില്‍ പാര്‍പ്പിക്കുന്നതിനെ സംബന്ധിച്ച് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രം കത്തയച്ചിരുന്നുവെന്നതിന് തെളിവായി രാജ്യസഭാ രേഖ. കേന്ദ്രത്തിന്റെ ഇത്തരമൊരു കത്ത് ഒരു രഹസ്യമല്ലെങ്കിലും കത്ത് ലഭിച്ചതായോ അതിന് മറുപടി നല്‍കിയതായോ കേരള സര്‍ക്കാര്‍ ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാജ്യസഭ രേഖ പ്രധാനപ്പെട്ടതാകുന്നത്. കേരളത്തിനു മാത്രമല്ല, എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇത്തരമൊരു കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ചിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്.

തമിഴ് നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെയുടെ രാജ്യസഭ അംഗമായ ഡോ. ശശികല പുഷ്പ സ്വാമിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇതുസംബന്ധിച്ച നക്ഷത്ര ചിഹ്നം ഇടാത്ത ഒരു ചോദ്യം(3551) ഉന്നയിച്ചത്. പൗരന്മാല്ലാത്തവരെ പാര്‍പ്പിക്കുന്നതിനുള്ള ജയിലുകള്‍ പണി തീര്‍ത്തോ എന്നും സ്ത്രീകളെ പാര്‍പ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ അതിനുണ്ടോ ഇല്ലെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ ചോദ്യമാണ് അവര്‍ ഉന്നയിച്ചത്.

ആ ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി 2019 ജൂലൈ 24 ാം തിയ്യതി മറുപടി നല്‍കി. അതനുസരിച്ച് ഇത്തരം തടങ്കല്‍പാളയങ്ങള്‍ പണിതീര്‍ക്കാനാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് കത്തയച്ചിട്ടുണ്ട്. കൂട്ടത്തില്‍ ജയിലിന്റെ മാതൃകയും അയച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് 2019, ജനുവരി 9 ാം തിയ്യതിയാണ് കത്തയച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മറുപടിയില്‍ ജയിലിലെ സൗകര്യങ്ങളെ കുറിച്ചാണ് വിവരിക്കുന്നത്. വെള്ളം, വെളിച്ചം, അടുക്കള, ടോയ്‌ലറ്റ് അങ്ങനെ പോകുന്നു.

ഒരേ കുടുംബത്തിലെ അംഗങ്ങള്‍ തടവറയിലുണ്ടെങ്കില്‍ കുടുംബങ്ങളെ പരസ്പരം വേര്‍തിരിക്കില്ലെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. അവരെ ഒരേ ക്യാമ്പില്‍ തന്നെയാവും പാര്‍പ്പിക്കുക.

ഈ കത്തിന് മറുപടി നല്‍കാത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം റിമൈന്ററും അയച്ചിരുന്നു. അതിനോട് കേരളം എങ്ങനെ പ്രതികരിച്ചുവെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. പൊതുസമൂഹം വിവിധ കോണുകളില്‍ നിന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യം തുറന്ന്പറഞ്ഞ് ജനങ്ങളുടെ ആശങ്ക ശമിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ബംഗാള്‍ പോലും പൗരത്വപ്പട്ടികയുടെ ആദ്യ പടിയായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പ്രവര്‍ത്തികള്‍ നിര്‍ത്തിവെയ്ക്കുമെന്ന് പ്രഖ്യാപിച്ചതിനു ശേഷവും അത് തുടരാന്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ വര്‍ധിച്ചിരിക്കയാണ്.











Next Story

RELATED STORIES

Share it