Latest News

മണ്ണ് ഖനന മാഫിയക്കെതിരേ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്

മണ്ണ് ഖനന മാഫിയക്കെതിരേ വിജിലന്‍സിന്റെ മിന്നല്‍ റെയ്ഡ്
X

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണ് ഖനനവും മണ്ണ് നീക്കവുമായി ബന്ധപ്പെട്ട് വ്യാപക അഴിമതിയും ചട്ടലംഘനങ്ങളും നടക്കുന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് സംസ്ഥാനവ്യാപക മിന്നല്‍ പരിശോധന ആരംഭിച്ചു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം 'ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്' എന്ന പേരിലാണ് റെയ്ഡ്. സംസ്ഥാനത്തെ 14 ജില്ലകളിലെയും മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസുകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 58 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആകെ 72 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. അനധികൃത മണ്ണ് നീക്കം നടക്കുന്നതായി പരാതി ലഭിച്ച സ്ഥലങ്ങളിലും പ്രത്യേക സംഘം പരിശോധന തുടരുകയാണ്.

കെട്ടിട നിര്‍മാണത്തിനും വീടുവയ്പ്പിനുമായി അനുവദിച്ച ഡെവലപ്‌മെന്റ് പെര്‍മിറ്റുകളും മൈനിങ് വകുപ്പിന്റെ ട്രാന്‍സിറ്റ് പാസുകളും ദുരുപയോഗം ചെയ്ത് അനധികൃതമായി മണ്ണ് ഖനനം നടക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. അനുവദിച്ചതിലും കൂടുതലായി മണ്ണ് എടുത്തുമാറ്റല്‍, കുന്നുകളും മലകളും ഇടിച്ച് നിരത്തി ഭൂമിയുടെ സ്വാഭാവിക ഘടന തകര്‍ക്കല്‍ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥര്‍ പരിശോധനകളില്‍ നിന്നും തുടര്‍നടപടികളില്‍ നിന്നും മനപ്പൂര്‍വ്വം വിട്ടുനില്‍ക്കുന്നതായി വിവരമുണ്ടെന്നും ഇതുവഴി സര്‍ക്കാരിന് റോയല്‍റ്റി ഇനത്തില്‍ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും വിജിലന്‍സ് അറിയിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ വിജിലന്‍സിന്റെ ടോള്‍ഫ്രീ നമ്പറുകളായ 1064, 8592900900 എന്നിവയിലോ വാട്‌സ്ആപ്പ് നമ്പര്‍ 9447789100ലോ അറിയിക്കാമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it