Latest News

ക്വാറന്റീന്‍: പുതിയ ക്രമീകരണങ്ങള്‍ വരുത്താന്‍ തീരുമാനം

ക്വാറന്റീന്‍: പുതിയ ക്രമീകരണങ്ങള്‍ വരുത്താന്‍ തീരുമാനം
X

തിരുവനന്തപുരം: ക്വാറന്റീന്റെ കാര്യത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ ശാസ്ത്രീയമായി പഠിക്കാന്‍ ഡോ. ബി ഇക്ബാലിന്റെ നേതൃത്വത്തില്‍ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി റിപോര്‍ട്ട് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതനുസരിച്ച് ചില ക്രമീകരണങ്ങള്‍ വരുത്തുകയാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ആളുകള്‍ക്ക് ആദ്യം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തും. അതില്‍ രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിലേക്ക് ക്വാറന്റീനില്‍ അയക്കും. രോഗലക്ഷണമുണ്ടെങ്കില്‍ പിസിആര്‍ ടെസ്റ്റ് നടത്തുകയും കൊവിഡ് ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യും.

ക്വാറന്റീന്‍ സമയത്ത് എന്തെങ്കിലും രോഗലക്ഷണം കാണുകയാണെങ്കില്‍ പിസിആര്‍ ടെസ്റ്റും തുടര്‍ചികില്‍സയും ലഭ്യമാക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ടെസ്റ്റ് ചെയ്യും. ആന്റിബോഡി കിറ്റുകള്‍ പരമാവധി ലഭ്യമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. അതിനനുസരിച്ച് ആന്റി ബോഡി ടെസ്റ്റ് തീരുമാനിക്കപ്പെടുകയും ചെയ്യും.

കേരളത്തിന്റെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്തിച്ചേരാനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണങ്ങള്‍ വരുത്തുന്നത്. കേരളത്തില്‍ വീടുകളിലെ നിരീക്ഷണ സമ്പ്രദായം ഫലപ്രദമാണ് എന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മറ്റ് എന്തിനേക്കാളും മെച്ചമാണ് എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. കമ്മിറ്റി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

വീടുകളില്‍ ക്വാറന്റീന്‍ ചെയ്യുമ്പോള്‍ പാലിക്കേണ്ട ക്രമീകരണങ്ങളും നിബന്ധനകളും പ്രസിദ്ധപ്പെടുത്തും.

Next Story

RELATED STORIES

Share it