Latest News

ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക്;പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ജനാധിപത്യവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം

ആദിവാസി ഊരുകളിലെ പ്രവേശന വിലക്ക്;പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ ജനാധിപത്യവിരുദ്ധ സര്‍ക്കുലര്‍ പിന്‍വലിക്കുക: ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം
X

കൊച്ചി:പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ആദിവാസി ഊരുകളിലേക്കുള്ള വ്യക്തികളുടെയും സംഘടനകളുടെയും സന്ദര്‍ശനവും വിവരശേഖരണവും നിര്‍ത്തിവയ്പിക്കാന്‍ നടപടിയെടുക്കണമെന്ന് പ്രസ്താവിച്ചുകൊണ്ട് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധവും ആദിവാസി സമൂഹത്തിന്റെ വികസനത്തിനു വിരുദ്ധവുമാണെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം. ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വിരുദ്ധമായ പ്രസ്തുത സര്‍ക്കുലര്‍ ഉടനടി പിന്‍വലിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പട്ടികവര്‍ഗ്ഗ മേഖലകളിലെ ഗവേഷണാനുമതി, ഫീല്‍ഡ് സര്‍വേ, ഇന്റേണ്‍ഷിപ്പ്, കാംപുകള്‍ സംഘടിപ്പിക്കല്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് ബി2 1740/ 22 എന്ന നമ്പറായി മെയ് 12 തീയ്യതി വച്ച് കൊണ്ട് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പിന്റെ അനുമതിയോടുകൂടി നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളല്ലാതെ സ്വതന്ത്രമായ ഗവേഷണപ്രവര്‍ത്തനങ്ങളും വിവരശേഖരണവും പൂര്‍ണ്ണമായും തടയിടുന്നതാണ് സര്‍ക്കുലറിലെ വ്യവസ്ഥകള്‍.

അനുമതിയോടുകൂടി നടത്തുന്ന ഗവേഷണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കും വിധമാണ് സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.രാത്രികാലങ്ങളില്‍ ഊരുകളില്‍ തങ്ങാന്‍ പാടില്ല, അനുമതി നല്‍കുമ്പോള്‍ വ്യക്തമായ നിബന്ധനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കരാര്‍ വയ്ക്കണം, പഠന റിപോര്‍ട്ടിന്റെ പകര്‍പ്പ് അനുമതി നല്‍കുന്ന ഓഫിസില്‍ ലഭ്യമാക്കണം, അതില്‍ വീഴ്ച വരുത്തിയാല്‍ ആ സ്ഥാപനത്തിന് പിന്നീട് ഗവേഷണാനുമതി നിഷേധിക്കപ്പെടും, റിസര്‍ച്ച് നടത്തുന്ന വിഷയങ്ങളുടെ സംഗ്രഹം, സര്‍വേ നടത്തുകയാണെങ്കില്‍ ചോദ്യാവലി, സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന കോളനികളുടെ വിവരങ്ങള്‍, സന്ദര്‍ശിക്കുന്ന തിയ്യതി എന്നിവ മുന്‍കൂറായി നല്‍കണം തുടങ്ങിയ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ സ്വതന്ത്രമായ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നതും സര്‍ക്കാര്‍ നിയന്ത്രിത അല്ലെങ്കില്‍ സര്‍ക്കാര്‍ വിധേയത്വമുള്ള പഠനങ്ങള്‍ മാത്രം അനുവദനീയമാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയുമാണ് ചെയ്യുകയെന്നും,കൂടാതെ ആദിവാസി ജനതയുടെ സാമൂഹ്യാവസ്ഥയെ സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വയ്ക്കപ്പെടുന്നതിന് ഇത് ഇടവരുത്തുമെന്നും ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

സ്വതന്ത്രമായ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താതിരിക്കുക എന്നത് ഏതൊരു ജനാധിപത്യവ്യവസ്ഥയുടെയും അവിഭാജ്യമായ നിലപാടായിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും,സംഘപരിവാര്‍ ഫാസിസ്റ്റുകള്‍ അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു സാമൂഹ്യശാസ്ത്ര വിഷയങ്ങള്‍ വളച്ചൊടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്താണ്, ഇടതുപക്ഷമെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാരിന് കീഴില്‍ സ്വതന്ത്ര ഗവേഷണത്തിന്റെ കഴുത്തു ഞെരിക്കുന്ന ഇത്തരമൊരു സര്‍ക്കുലര്‍ പുറത്തുവരുന്നത് എന്നതും അത്യന്തം അപലപനീയമാണെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം വ്യക്തമാക്കി.

അനുമതിയില്ലാതെ വ്യക്തികളും സംഘടനകളും ആദിവാസി ഊരുകള്‍ സന്ദര്‍ശിക്കുന്നതും വിവരശേഖരണം നടത്തുന്നതും നിറുത്തിവെപ്പിക്കണമെന്നും സര്‍ക്കുലര്‍ വ്യവസ്ഥ ചെയ്യുന്നു. മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരും നടത്തിയിട്ടുള്ള വിവരശേഖരണങ്ങളും ഇടപെടലുകളും കൊണ്ടാണ് കേരളത്തിലെ ആദിവാസിസമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയും ഉചിതമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തിട്ടുള്ളത്. അത്തരം ഇടപെടലുകളെ തടയുവാന്‍ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഈ സര്‍ക്കുലര്‍.

വികസനത്തിനുള്ള അവകാശം മനുഷ്യാവകാശങ്ങളുടെ അവിഭാജ്യഭാഗമാണെന്നും, ഓരോ മനുഷ്യനും, ഓരോ ജനതയും സാമ്പത്തികസാമൂഹികസാംസ്‌ക്കാരികരാഷ്ട്രീയ വികാസത്തില്‍ പങ്കെടുക്കുന്നതിനും അതിലേക്കു സംഭാവന നല്‍കുന്നതിനും, അതാസ്വദിക്കുന്നതിനും കഴിയുമ്പോഴാണ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും സഫലമാകുന്നത് എന്നും ഐക്യരാഷ്ട്രസഭയുടെ വികസന അവകാശ പ്രഖ്യാപനത്തില്‍ പറയുന്നു. വികസനത്തെക്കുറിച്ചുള്ള ഈ സങ്കല്‍പ്പത്തിന് കടകവിരുദ്ധമായ നിലപാടാണ് പട്ടികവര്‍ഗ്ഗവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ കാണുന്നത്.

സംരക്ഷണത്തിന്റെ മറവില്‍ ആദിവാസി ജനതയെ 'മ്യുസിയം പീസ്' ആക്കി അവഹേളിക്കുകയും അതോടൊപ്പം സാമൂഹ്യവികാസത്തിന്റെ ഗുണഫലങ്ങളില്‍ നിന്നും അവരെ മാറ്റിനിറുത്തുകയും ചെയ്യുന്ന സമീപനമാണ് സര്‍ക്കുലറിലേത്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം എന്നാല്‍ മനുഷ്യനെപ്പോലെ ജീവിക്കാനുള്ള അവകാശമാണെന്ന് ഇന്ത്യന്‍ പരമോന്നത നീതിപീഠം നിരവധി വിധിന്യായങ്ങളില്‍ പ്രസ്താവിച്ചിട്ടുള്ളതാണ്. സമൂഹവുമായി ഇടപഴകി ജീവിക്കാനുള്ള ആദിവാസി ജനതയുടെ അവകാശത്തെ നിഷേധിക്കുക കൂടിയാണ് സര്‍ക്കാര്‍ ഇവിടെ ചെയ്യുന്നത്.

ഒരു ജനാധിപത്യ സമൂഹത്തിനു ഒരിക്കലും യോജിക്കാന്‍ കഴിയാത്തതും അക്കാദമിക്ക് സ്വാതന്ത്ര്യത്തെ നിഷേധിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതും ആദിവാസിജനതയെ തടവുകാരാക്കി മാറ്റുന്നതുമായ സമീപനം സര്‍ക്കാര്‍ ഉടനടി തിരുത്തേണ്ടതുണ്ട്. മുന്‍കൂര്‍ അനുമതിയില്ലാതെ ആദിവാസി ഊരുകളില്‍ സന്ദര്‍ശനവും വിവരശേഖരണവും ഗവേഷണപ്രവര്‍ത്തനങ്ങളും വിലക്കിക്കൊണ്ട് പട്ടികവര്‍ഗ്ഗ വികസനവകുപ്പ് പുറത്തിറക്കിയ ആദിവാസിവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ സര്‍ക്കുലറിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് വരാന്‍ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം എല്ലാ ജനാധിപത്യവാദികളോടും സംഘടനകളോടും ആഹ്വാനം ചെയ്യുന്നതായും അറിയിച്ചു.

Next Story

RELATED STORIES

Share it