Latest News

മോദി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; മൈസൂരിലെ ഹോട്ടല്‍ നിയമ നടപടിക്ക്

മോദി താമസിച്ച ഹോട്ടലിന്റെ ബില്ലടച്ചില്ല; മൈസൂരിലെ ഹോട്ടല്‍ നിയമ നടപടിക്ക്
X

ബംഗളൂരു: മൈസൂര്‍ സന്ദര്‍ശിച്ച സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ചിരുന്നത് നഗരത്തിലെ പ്രധാന ഹോട്ടലായ റാഡിസണ്‍ ബ്ലൂ പ്ലാസയിലായിരുന്നു. 80.6 ലക്ഷം രൂപയുടെ ബില്ലുകള്‍ തീര്‍പ്പാക്കാനുണ്ടെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

പണം കിട്ടാനായി നിയമത്തിന്റെ വഴിക്ക് നീങ്ങാനാണ് റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ അധികൃതരുടെ തീരുമാനം. ദ ഹിന്ദുവാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്. എന്നാല്‍ താമസിച്ചത് പ്രധാനമന്ത്രിയാണെങ്കിലും ഇത്രയും തുക നല്‍കേണ്ടത് കര്‍ണാടക ആണെന്നാണ് കേന്ദ്രം പറയുന്നത്. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും (എന്‍ടിസിഎ) വനംവകുപ്പും ചേര്‍ന്ന് സംഘടിപ്പിച്ച പ്രോജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ ഉദ്ഘാടനത്തിനായിരുന്നു പ്രധാനമന്ത്രി മൈസൂരിലെത്തിയത്. ദേശീയ പരിപാടിയായിരുന്നതിനാല്‍ പണം നല്‍കേണ്ടത് കേന്ദ്രമാണെന്ന നിലപാടിലാണ് കര്‍ണാടക സര്‍ക്കാര്‍.

ഹോട്ടല്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി 12 മാസം കഴിഞ്ഞിട്ടും ബില്ലുകള്‍ അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ഹോട്ടല്‍ അധികൃതര്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് കത്ത് നല്‍കി. 12 മാസമായി തുക അടയ്ക്കാത്ത സാഹചര്യത്തില്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപ കൂടെ ബില്ലിനൊപ്പം അടയ്‌ക്കേണ്ടതുണ്ട്. 2024 ജൂണ്‍ ഒന്നിനകം വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഹോട്ടല്‍ അധികൃതരുടെ തീരുമാനം.

2023 ഏപ്രില്‍ ഒമ്പത് മുതല്‍ 11 വരെ മൂന്ന് കോടി രൂപ ചെലവില്‍ പരിപടികള്‍ നടത്താനായിരുന്നു വനംവകുപ്പിന് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച നിര്‍ദേശം. ചടങ്ങുമായി ബന്ധപ്പെട്ട് കേന്ദ്രം സഹായവും വാഗ്ദാനം ചെയ്തു. പരിപാടിയുടെ ആകെ ചിലവ് 6.33 കോടി രൂപയായി ഉയര്‍ന്നതോടെ അധികതുക നല്‍കാന്‍ കേന്ദ്രം തയ്യാറായില്ല. ഇതോടെ മൂന്ന് കോടി രൂപ മാത്രം അനുവദിച്ച കേന്ദ്രം ബാക്കി വന്ന 3.33 കോടി രൂപ നല്‍കിയില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്.

കുടിശ്ശിക ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഹോട്ടല്‍ ബില്ലുകള്‍ ഉള്‍പ്പെട്ട തുക സംസ്ഥാനം വഹിക്കണമെന്നായിരുന്നു മറുപടി. രണ്ടാമതും ഇതേ വിഷയം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

Next Story

RELATED STORIES

Share it