Latest News

ചികില്‍സ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി

ചികില്‍സ നിഷേധിച്ച് രോഗി മരിച്ച സംഭവം: ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി
X

ന്യൂഡല്‍ഹി: മുംബൈയിലെ മലയാളിക്ക് ചികില്‍സ നിഷേധിച്ചതിനെത്തുടര്‍ന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കി. കടുത്ത പനിയെ തുടര്‍ന്ന് ചികില്‍സ തേടിയ കെ എസ് ഖാലിദ് ബംബ്രോണക്കാണ് (55) നവി മുംബൈയിലെ അഞ്ചു ആശുപത്രികള്‍ ചികില്‍സ നിഷേധിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മഡ്ഗാവിലെ പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയിലാണ് രോഗിയെ ആദ്യം എത്തിച്ചത്. രോഗിയെ പരിശോധിക്കാന്‍ പറ്റില്ലെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഗിര്‍ഗാവിലെ ഹര്‍കിഷന്‍ സിംഗ് ദാസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രോഗിയെ കാണാന്‍ പോലും ഡോക്ടര്‍മാര്‍ തയ്യാറായില്ല. പിന്നീട് സെയ്ഫി ആശുപത്രിയില്‍ അന്വേഷിച്ചപ്പോള്‍ അവിടെയും അഡ്മിറ്റ് ചെയ്യാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. രാത്രിയോടെ ബോംബെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. പിന്നീട്, ലീലാവതി ആശുപത്രിയിലും സമാന അനുഭവമാണ് ബന്ധുക്കള്‍ക്ക് ഉണ്ടായത്.

അര്‍ദ്ധരാത്രിയില്‍ സെന്റ് ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ച് ചികില്‍സ നല്‍കിയെങ്കിലും രോഗിയുടെ നില ഗുരുതരമാവുകയും അവിടെ വെച്ച് മരണം സംഭവിക്കുകയും ചെയ്തു. നവി മുംബൈയില്‍ സ്ഥിര താമസമാക്കിയ ഖാലിദ് കാസര്‍കോട് സ്വദേശിയാണ്. കൃത്യസമയത്ത് രോഗിക്ക് ചികില്‍സയുമായി ബന്ധപ്പെട്ട് ആശുപത്രികളുടെ ഭാഗത്ത് സംഭവിച്ചിട്ടുള്ള ഗുരുതരമായ വീഴ്ച മനുഷ്യാവകാശ ലംഘനവും സമൂഹ മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റെ് റിയാസ് മുക്കോളി പറഞ്ഞു. മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഈ അഞ്ച് ആശുപത്രികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയില്‍ റിയാസ് മുക്കോളി ആവശ്യപ്പെട്ടു.


Next Story

RELATED STORIES

Share it