Latest News

ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

ചാന്‍സലറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ്; ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ കോടതിയിലേക്ക്
X

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ ഒഴിവാക്കിയുള്ള ഓര്‍ഡിനന്‍സ് ഇന്ന് രാജ്ഭവന് അയക്കും. ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ തീരുമാനം നീട്ടിവയ്ക്കുകയോ രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാന്‍ തക്ക കാരണം ഓര്‍ഡിനന്‍സില്‍ ഇല്ലാത്തതിനാല്‍ സുപ്രിംകോടതിയെ സമീപിക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം. ഓര്‍ഡിനന്‍സിലെ വിഷയത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണമോ രാഷ്ട്രപതിയുടെ അനുമതിയോ ആവശ്യമില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാം.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരും. ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചാലും ബില്ല് കൊണ്ടുവരുന്നതില്‍ തടസ്സമില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം. ബുധനാഴ്ച ചേരുന്ന മന്ത്രി സഭായോഗത്തില്‍ അടുത്ത നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി തീരുമാനിക്കുമെന്നാണ് സൂചന. കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 14 സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ തീരുമാനമെടുത്തത്. ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓര്‍ഡിനന്‍സെന്നാണ് സര്‍ക്കാര്‍ വിശദീകരണം. 14 സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റ പദവി മുഖാന്തരം ചാന്‍സലര്‍ കൂടിയായിരിക്കും എന്ന വകുപ്പ് നീക്കംചെയ്യും.

ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ലെന്ന പൂഞ്ചി കമ്മീഷന്‍ റിപോര്‍ട്ടിന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തീരുമാനം. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘകാല പരിപ്രേക്ഷ്യം രൂപപ്പെടുത്തിയെടുക്കാന്‍ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it