Latest News

കൊവിഡ് 19: ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക്

കൊവിഡ് 19: ഒഡീഷയില്‍ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് 130 പേര്‍ക്ക്
X

ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 130 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗബാധയുള്ളവരുടെ എണ്ണം 2,608 ആയി. നിലവില്‍ 1,117 പേര്‍ സംസ്ഥാനത്താകമാനമായി ചികില്‍സയിലുണ്ട്. ഇതുവരെ രോഗം ബാധിച്ച് 7 പേര്‍ മരിച്ചു. ഇന്ത്യയിലെ ഏറ്റവും കുറവ് മരണനിരക്കിലൊന്നാണ് ഇത്.

പൊതുവില്‍ രോഗവ്യാപനം കുറഞ്ഞ ഒഡീഷയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടമായി മടങ്ങിയെത്തിയതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇതുവരെ 4.26 ലക്ഷം പേരാണ് ഒഡീഷയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി മടങ്ങിയെത്തിയത്.

ഏപ്രില്‍ 29ന് ആദ്യ ബാച്ച് കുടിയേറ്റത്തൊഴിലാളികള്‍ സംസ്ഥാനത്തെത്തുമ്പോള്‍ 125 കൊവിഡ് കേസുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം 1,948 ആയി മാറി. കുടിയേറ്റക്കാര്‍ വന്‍ തോതില്‍ തിരികെയെത്തിയ ഗന്‍ജം, ജജ്പൂര്‍, ബലസോര്‍, ഖുര്‍ദ, ഭദ്രക് തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ രോഗവ്യാപനം നടന്നത്.

കുടിയേറ്റക്കാര്‍ വരുന്നതോടെ രോഗവ്യാപനം വര്‍ധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി നവീന്‍ പട്നായിക്കും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്ര വലിയ തോതില്‍ രോഗവ്യാപനം നടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല. സംസ്ഥാനത്ത് നിലവില്‍ 26 കൊവിഡ് ആശുപത്രികളും 4,470 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഒപ്പം 926 കിടക്കകളുള്ള 7 കൊവിഡ് ആശുപത്രികള്‍ കൂടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 15,867 മെഡിക്കല്‍ സെന്ററുകള്‍ക്ക് പുറമെയാണ് ഇത്. 6798 പഞ്ചായത്ത് സെന്ററുകളിലായി 7 ലക്ഷം പേരെ താമസിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നു വരുന്നവരെ താമസിപ്പിക്കുന്നത് പഞ്ചായത്ത് തലത്തില്‍ ഒരുക്കിയിട്ടുള്ള ക്വാറന്റീന്‍ സെന്ററുകളിലാണ്. ഇവിടെ സര്‍ക്കാര്‍ തന്നെയാണ് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നത്.

നിലവില്‍ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലാകമാനം 9,851 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 273 മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലവില്‍ കൊവിഡ് രോഗവ്യാപനത്തിന്റെ നിരക്ക് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

രാജ്യത്താകമാനം 1,10,960 ആക്റ്റീവ് കേസുകള്‍ ഉള്‍പ്പെടെ 2,26,770 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

1,09,462 പേരുടെ രോഗം സുഖപ്പെടുകയോ രാജ്യം വിടുകയോ ചെയ്തു. 6,348 പേര്‍ ഇതുവരെ രോഗം ബാധിച്ചുമരിച്ചു.

Next Story

RELATED STORIES

Share it