Latest News

'എന്‍ എം രാജു സഹായിച്ചിട്ടുണ്ട്, പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കി'; ആന്റോ ആന്റണി

പണം വാങ്ങിയത് തിരഞ്ഞെടുപ്പ് സഹായം എന്ന നിലയിലാണെന്നും ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും ആന്റോ ആന്റണി

എന്‍ എം രാജു സഹായിച്ചിട്ടുണ്ട്, പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കി; ആന്റോ ആന്റണി
X

പത്തനംതിട്ട: നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി. തിരഞ്ഞെടുപ്പ് സമയത്ത് സഹായം എന്ന നിലയില്‍ നെടുമ്പറമ്പില്‍ ഫിനാന്‍സില്‍ നിന്നും പണം സ്വീകരിച്ചിരുന്നുവെന്നും രണ്ട് മാസത്തിനു ശേഷം പണം തിരികെ ആവശ്യപ്പെട്ടതുപ്രകാരം തിരികെ നല്‍കിയെന്നും എന്‍ എം രാജു തനിക്കെതിരേ വ്യാജ പ്രചാരണം നടത്തുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു. എന്നാല്‍, എത്ര പണമാണ് സ്ഥാപനത്തില്‍ നിന്നും വാങ്ങിയതെന്നോ തിരികെകൊടുത്തതെന്നോ ആന്റോ ആന്റണി പറഞ്ഞില്ല.

'തിരഞ്ഞെടുപ്പ് സമയത്ത് നെടുമ്പറമ്പില്‍ ഫിനാന്‍സ് സഹായിച്ചിരുന്നു. കോണ്‍ഗ്രസിന് പണമില്ലാത്തതിനാല്‍ പലരും സഹായിക്കാറുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ തിരികെകൊടുത്തു. എന്‍ എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താന്‍ തിരികെ കൊടുത്തിട്ടുണ്ട്. രാജുവിന്റെ മകള്‍ വീട്ടില്‍ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്ന് ആന്റോ ആന്റണി പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ കണക്കുകള്‍ എല്ലാം കൃത്യമാണ്. അതില്‍ എല്ലാ തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയത്തെ സഹായം എന്ന നിലയിലാണ് അന്ന് പണം വാങ്ങിയത്. നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു 2019ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. മാത്രമല്ല, സിപിഎമ്മിനേയും കേരള കോണ്‍ഗ്രസിനേയും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇന്നിപ്പോള്‍ ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ ആരോപണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി പോകട്ടെ, താന്‍ അവയെ നേരിടുമെന്നും രാജു തന്നെ തേജോവധം ചെയ്യുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു.

ആന്റോ ആന്റണിയുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ പുറത്താണ് യാതൊരു ഈടുമില്ലാതെ ഓഫീസിലെ അക്കൗണ്ട് വഴി ഈ പണം നല്‍കിയത്. ആന്റോ ആന്റണി രണ്ടുകോടി രൂപ വാങ്ങിയെന്നും കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ലെന്നും തകര്‍ന്ന ധനകാര്യ സ്ഥാപനത്തിന്റെ ഉടമ തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു ആരോപിച്ചിരുന്നു. ആന്റോ ആന്റണിക്ക് നല്‍കിയത് നിക്ഷേപകരുടെ പണമാണ്. ഇക്കാര്യം ഇഡിയേയും ക്രൈം ബ്രാഞ്ചിനേയും അറിയിച്ചു. ഏഴുവര്‍ഷമായിട്ടും തുക തിരിച്ചടച്ചില്ല. അടച്ചത് 20 ലക്ഷം മാത്രമാണെന്ന് എന്‍ എം രാജു പറഞ്ഞിരുന്നു. പണം തിരികെ ലഭിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ് ഇതുവരെ പോലിസില്‍ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ ഈ വിഷയം പരസ്യമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മാസത്തിനകം തിരികെ നല്‍കാമെന്ന ഉറപ്പില്‍ ആന്റോ ആന്റണി തന്റെ പക്കല്‍ നിന്നും രണ്ടുകോടി രൂപ വാങ്ങിയെന്നും എന്നാല്‍ ഏഴുവര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ നല്‍കിയതെന്നുമായിരുന്നു രാജുവിന്റെ ആരോപണം. പത്ത് ലക്ഷം രൂപവീതം രണ്ടു തവണകളായാണ് ഈ തുക ലഭിച്ചത്. തന്റെ സ്ഥാപനം വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ മകള്‍ ഉള്‍പ്പെടെ ആന്റോ ആന്റണി വീട്ടില്‍ചെന്ന് പണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നല്‍കാന്‍ തയ്യാറായില്ലെന്നും ആയിരം തവണയെങ്കിലും പണത്തിനായി അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെന്നും രാജു ആരോപിച്ചിരുന്നു.

Next Story

RELATED STORIES

Share it