Latest News

സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കരുത്: കെഎടിഎഫ്

സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കരുത്: കെഎടിഎഫ്
X

കോഴിക്കോട്: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ല്യാര്‍ തുടങ്ങി 387 സ്വാതന്ത്ര്യ സമര സേനാനികളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്നും സ്വാതന്ത്ര്യ സമര ചരിത്രം വളച്ചൊടിക്കലാണെന്നും കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

1921ലെ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്നും മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള മതമൗലികവാദ പ്രസ്ഥാനമായിരുന്നുവെന്നുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് നിയോഗിച്ച മൂന്നംഗ സമിതിയുടെ കണ്ടെത്തലുകള്‍ വാസ്തവ വിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. കലാപത്തില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങളൊന്നും ദേശീയതയുടെ ഭാഗമായിരുന്നില്ലെന്നും ഇവയുടെ ഉള്ളടക്കത്തില്‍ ബ്രിട്ടീഷ് വിരുദ്ധത ഉണ്ടായിരുന്നില്ലെന്നും ഖിലാഫത്ത് സ്ഥാപിക്കാനുള്ള ശ്രമമാണ് നടന്നതെന്നും കലാപം വിജയിച്ചിരുന്നെങ്കില്‍ ഖിലാഫത്ത് സ്ഥാപിക്കപ്പെടുകയും ഇന്ത്യക്ക് ആ പ്രദേശം നഷ്ടപ്പെടുമായിരുന്നുവെന്നുമുള്ള വാസ്ത വിരുദ്ധമായ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തടവുകാരായ ധാരാളം 'രക്തസാക്ഷികള്‍' കോളറയടക്കമുള്ള രോഗങ്ങളെ തുടര്‍ന്ന് മരണമടഞ്ഞു. അതിനാല്‍ അവരെ രക്തസാക്ഷികളായി കണക്കാക്കാനാവില്ല. അവരില്‍ വിരലിലെണ്ണാവുന്നവരെ മാത്രമാണ് കോടതി വിചാരണയ്ക്ക് ശേഷം സര്‍ക്കാര്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്നും സമിതിയുടെ കണ്ടെത്തല്‍ സത്യത്തിന് നേരെ കണ്ണടക്കലാണെന്നും സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി വൈദേശികരുടെ പാദ സേവ ചെയ്തവരും കെ മാധവന്‍ നായരുടെ 'മലബാര്‍ കലാപ'ത്തില്‍ വാരിയങ്കുന്നത്തിന്റ പേരില്ലെന്ന് അസത്യം പറഞ്ഞവരും

ഇതേ കുഞ്ഞഹമ്മദ് ഹാജി കേരള താലിബാനായിരുന്നെന്ന് കണ്ട് പിടിച്ച സ്ഥാനമോഹികളും വസ്തുനിഷ്ഠമായി ചരിത്രം പഠിക്കാന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് എം പി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ടി പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, എം എ ലത്തീഫ്, എം ടി സൈനുല്‍ ആബിദീന്‍, എസ് എ റസാഖ്, സി എച്ച് ഫാറൂഖ്, എം പി അയ്യൂബ്, നൂറുല്‍ അമീന്‍, വി പി താജുദീന്‍, മന്‍സൂര്‍ മാടമ്പാട്ട്, ടി പി എ റഹീം, നൗഷാദ് കോപ്പി ലാന്‍, മുഹമ്മദ് അജ്മല്‍, അബ്ദുല്‍ റഷീദ് ഖാസിമി, കെ കെ റംലത്ത് ടീച്ചര്‍, ടി സി അബ്ദുല്ലത്തീഫ്, എംടിഎ നാസര്‍, ഇബ്രാഹിം കുട്ടികണ്ണൂര്‍, നൗഫല്‍ ഹുദവി, പി.കെ ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it