Latest News

20,000 ബൂത്തുകളില്‍ കണ്ണടയ്ക്കാതെ അക്ഷയ

20,000 ബൂത്തുകളില്‍ കണ്ണടയ്ക്കാതെ അക്ഷയ
X

തൃശൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 50 ശതമാനം ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ കാമറ നിരീക്ഷണം വിജയകരമായത് അക്ഷയയുടെ കൂടി നേട്ടമാകുന്നു. സംസ്ഥാനത്തെ 20,000 ബൂത്തുകളിലാണ് വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം തൃശൂര്‍ ജില്ലയിലെ 1750 ബൂത്തുകളില്‍ കാമറ നിരീക്ഷണം ഒരുക്കി. ബി.എസ്.എന്‍.എല്‍, കെല്‍ട്രോണ്‍ എന്നിവരുടെ സാങ്കേതിക സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്.

ഗ്രാമാന്തരങ്ങള്‍ തോറുമുള്ള ബി.എസ്.എന്‍.എല്‍ ലിന്റെ ഇന്റര്‍നെറ്റ് ശൃംഖലയാണ് ഇതിനായി ഉപയോഗിച്ചത്. ശനിയാഴ്ച മുതല്‍ ജില്ലാ ആസ്ഥാനത്ത് കണ്‍ട്രോള്‍ റും പ്രവര്‍ത്തനമാരംഭിച്ചിരുന്നു. അക്ഷയയുടെ നേതൃത്വത്തില്‍ 1750 ബൂത്തുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ച്, പരിശീലനം നല്‍കി ബൂത്തുകളിലേക്കയച്ചു. തിരഞ്ഞെടുപ്പിന് തലേദിവസം രാത്രി പത്തുവരെ ട്രയല്‍ റണ്‍, തിരഞ്ഞെടുപ്പിന് രാവിലെ അഞ്ചിന് പോളിങ് ബൂത്തുകളില്‍ ലാപ്ടാേപും വെബ്ക്യാമറയും സജ്ജീകരിച്ചു.

ഓരോ വോട്ടറും വോട്ട് ചെയ്യാനെത്തുന്നത് മുതല്‍ വോട്ട് ചെയ്തിറങ്ങുന്നത് വരെയുള്ള ദൃശ്യങ്ങളാണ് വെബ്കാസ്റ്റിങ് വഴി നിരീക്ഷിച്ചത്. കലക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ജില്ല കളക്ടറുടെ നേതൃത്വത്തിലായിരുന്നു നിരീക്ഷണം. കള്ളവോട്ട് ഉള്‍പ്പെടെ തടയുന്നതിനും ബൂത്തുകളിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് നിര്‍ദേശം നല്‍ക്കുന്നതിനും വെബ്കാസ്റ്റിങ് ഉപകരിച്ചു.

ബൂത്തുകളില്‍ അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങളാണ് നിരീക്ഷണത്തിനുള്ള സജ്ജീകരണങ്ങളൊരുക്കിയത്. കണ്‍ട്രോള്‍ റൂമില്‍ 73 ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരാണ് വോട്ടിങ് നിരീക്ഷിച്ചത്.

ഇരട്ടവോട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാനത്തെ 50 ശതമാനം പോളിങ് ബൂത്തുകളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ പ്രശ്‌ന സാധ്യത ബൂത്തുകളില്‍ മാത്രമായിരന്നു നിരീക്ഷണം.

ജില്ലാ ദുരന്തനിവാരണ വിഭാഗം സൂപ്രണ്ട് എ.ഐ. ജെയിംസ്, ഇഗവേര്‍ണന്‍സ് മാനേജര്‍ മെവിന്‍ വര്‍ഗീസ്, റെവന്യൂ, ബി.എസ്.എന്‍.എല്‍, ഉദ്യോഗസ്ഥരും വെബ്കാസ്റ്റിങിന് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it