Latest News

ഇരു വൃക്കകളും തകരാറിലായ ലഖ്നൗ സ്വദേശി മുഹമ്മദ് ഹാറൂണ്‍ നാടണഞ്ഞു

ഇരു വൃക്കകളും തകരാറിലായ ലഖ്നൗ സ്വദേശി മുഹമ്മദ് ഹാറൂണ്‍ നാടണഞ്ഞു
X

മദീന: ആറു വര്‍ഷമായി വിസ കാലാവധി കഴിഞ്ഞു മദീനയില്‍ പലയിടങ്ങളിലായി കഴിഞ്ഞുകൂടിയിരുന്ന ഉത്തര്‍പ്രദേശ് ലഖ്നൗ സ്വദേശി മുഹമ്മദ് ഹാറൂണ്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ സമയോചിതമായ ഇടപെടല്‍മൂലം നാടണഞ്ഞു. താമസരേഖകളും മറ്റും കാലാവധിക്കകം പുതുക്കാന്‍ കഴിയാതെയായതിനാല്‍ കാര്യമായ ജോലിയില്ലാതെയാവുകയും അതോടൊപ്പം രോഗാതുരനാവുകയും ചെയ്തതോടെ തീര്‍ത്തും ദുരിതത്തിലാവുകയായിരുന്നു ഹാറൂണ്‍. കൃത്യമായ ചികിത്സ ലഭിക്കാതായതോടെ വിഷമത്തിലായ ഹാറൂനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദീനയിലെ കിംഗ് ഫഹദ് ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു. ഗുരുതരമായ പ്രമേഹം പിടിപെടുകയും ഇരു വൃക്കകളും തകരാറിലാവുകയും ചെയ്തതായി വിശദമായ പരിശോധനയില്‍ വ്യക്തമായി. പരിചരിക്കാന്‍ ആരുമില്ലാതിരുന്ന അവസ്ഥയില്‍ ആശുപത്രി അധികൃതര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ്ങിനെ അറിയിക്കുകയും വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അസീസ് കുന്നുംപുറത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ ചികിത്സ നല്‍കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു.

രണ്ടു മാസത്തെ ചികിത്സക്കും ഡയാലിസിസിനും ശേഷം ആരോഗ്യാവസ്ഥയില്‍ നല്ല പുരോഗതിയുണ്ടായതിനാല്‍ തുടര്‍ചികിത്സക്കും കുടുംബത്തോടൊപ്പം കഴിയാനുമുള്ള വഴികള്‍ തേടുകയായിരുന്നു സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ്.

തുടര്‍ന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഔട്ട്പാസിനു വേണ്ടി അപേക്ഷിച്ചു. മുഹമ്മദ് ഹാറൂന്റെ സ്ഥിതിഗതികള്‍ മനസ്സിലാക്കിയ കോണ്‍സുലേറ്റ് അധികൃതരുടെ സത്വരനടപടികള്‍ മൂലം ഔട്ട്പാസ് എളുപ്പത്തില്‍ അനുവദിച്ചു കിട്ടി. അനന്തര നടപടികള്‍ക്കായി തര്‍ഹീലിലും, തൊഴില്‍ മന്ത്രാലയത്തിലും അപേക്ഷ നല്‍കുകയും തര്‍ഹീല്‍ മേധാവി അനുഭാവപൂര്‍ണമായി ഇടപെട്ടതോടെ എക്‌സിറ്റും ലഭിച്ചു.

സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം എസ്.ഡി.പി.ഐ. ലഖ്നൗ ഘടകത്തിന്റെ സഹായത്തോടെ മുഹമ്മദ് ഹാറൂണിന്റെ സഹോദരനെയും മക്കളെയും ബന്ധപ്പെട്ട് നാട്ടിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ദിവസം ജിദ്ദയില്‍ നിന്നും ഡല്‍ഹി വഴി ലഖ്‌നോവിലെക്കുള്ള സ്പൈസ് ജെറ്റ് വിമാനത്തില്‍ മുഹമ്മദ് ഹാറൂനെ യാത്രയാക്കി. രേഖകള്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് സോഷ്യല്‍ ഫോറം വളണ്ടിയര്‍ ലീഡര്‍ മഷ്ഹൂദ് ബാലരാമപുരം (ജിദ്ദ) നേതൃത്വം നല്‍കി. മുഹമ്മദ് ഹാറൂനെ യാത്രയയക്കാന്‍ സോഷ്യല്‍ഫോറം ഭാരവാഹികളായ കെ.പി. മുഹമ്മദ്, അസീസ് കുന്നുംപുറം, അഷ്‌റഫ് ചൊക്ലി, മൂസ രാമപുരം, റഷീദ് വരവൂര്‍ എന്നിവര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

Next Story

RELATED STORIES

Share it