Latest News

മാളയുടെ ഭരണം ലഹരി മാഫിയകള്‍ക്കെന്ന്; പോലിസിനും എക്‌സൈസിനുമെതിരേ ആക്ഷേപം

മാളയുടെ ഭരണം ലഹരി മാഫിയകള്‍ക്കെന്ന്; പോലിസിനും എക്‌സൈസിനുമെതിരേ ആക്ഷേപം
X

മാള: മാളയുടെ ഭരണം ലഹരി മാഫിയകള്‍ക്ക് വിട്ട് കൊടുത്ത് പൊലിസും എക്‌സൈസും നോക്ക്കുത്തിയാകുന്നുവെന്ന് ആക്ഷേപം. മേഖലയില്‍ കഞ്ചാവ് മാഫിയകള്‍ നിയമത്തേയും നിയമപാലകരേയും പരസ്യമായി വെല്ലുവിളിച്ച് വിഹരിക്കുന്നുവെന്നാണ് പരാതി. ഇവരെ അനുകൂലിക്കാത്തവരെ ആക്രമിക്കുന്നതും പതിവാകുന്നു. കഞ്ചാവും ഹാന്‍സും ലഹരി മിട്ടായിയും അടക്കമുള്ള ലഹരി വസ്തുക്കളുടെ വില്‍പ്പന വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് തകൃതിയായി നടക്കുമ്പോഴും യാതൊന്നും ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്കാകുന്നില്ല. മാഫിയകളെ നിയന്ത്രിക്കാനും നിയമ നടപടികള്‍ സ്വീകരിക്കാനും ആവശ്യമായ അംഗബലം ഇല്ലെന്നാണ് പൊലിസ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം. മാള സ്‌റ്റേഷനില്‍ ആവശ്യമായ പൊലിസുകാരുടെ പകുതി മാത്രമേ ഉള്ളൂ. ലഹരി മാഫിയകള്‍ ആയുധമെടുത്ത് കൈകാര്യംചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടും എക്‌സൈസിനും പോലിസിനും യാതൊന്നും ചെയ്യാനാകാത്ത സാഹചര്യമാണുള്ളത്. ലഹരി മാഫിയയാണ് അക്രമം നടത്തുന്നതെന്ന് തിരിച്ചറിയാമെങ്കിലും യാതൊന്നും ചെയ്യാനാകാത്ത നിസ്സഹായാവസ്ഥയാണെന്ന് പൊലിസ് പറയുന്നു.

കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സേനയുടെ അംഗബലം പഴയ അവസ്ഥയില്‍ പോലുമില്ല. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മത്സരാടിസ്ഥാനത്തിലാണ് ഹാന്‍സ് വില്‍പ്പന നടക്കുന്നത്. ഇത് സംബന്ധിച്ച് പൊലിസിനും എക്‌സൈസ് അധികൃതര്‍ക്കും ജനപ്രതിനിധികള്‍ക്കും വിദ്യാലയ അധികൃതര്‍ക്കും അറിവുണ്ടെന്നും സൂചനയുണ്ട്. വിദ്യാലയ പരിസരങ്ങളില്‍ നിന്ന് ലഹരി മാഫിയകളെ തുരതത്താന്‍ സര്‍ക്കാര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രഖ്യാപനങ്ങള്‍ മുറപോലെ നടക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് അംഗബലം ഉറപ്പാക്കാന്‍ സര്‍ക്കാരിനും അഭ്യന്തര വകുപ്പിനും കഴിയുന്നില്ലെന്നാണ് പൊലിസ് ഭാഷ്യം.

ബൈക്ക് അപകടങ്ങളും മറ്റും പലപ്പോഴുമുണ്ടാകുന്നത് ലഹരിലമര്‍ന്നവര്‍ നിയന്ത്രിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടാണ്. ഒരു മാസം മുന്‍പാണ് കൊച്ചുകടവ് മുഹിയിദ്ദീന്‍ ജുമാ മസ്ജിദിന് സമീപത്തായി കാറില്‍ ബൈക്ക് ഇടിച്ചൊരാള്‍ മരിച്ചതും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റതും. ബൈക്ക് ഓടിച്ചിരുന്നയാളുടെ അരയില്‍ കത്തിയുണ്ടായിരുന്നതായി സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞിരുന്നു. അംഗബലം കൂട്ടണമെന്നും മാള സ്‌റ്റേഷനില്‍ പകുതി അംഗബലം മാത്രമേ ഉള്ളൂ എന്നും പൊലിസ് അസോസിയേഷന്‍ സമ്മേളനത്തിലും മുറവിളി ഉയര്‍ന്നിരുന്നു. ലഹരി മാഫിയകളെ കൂടാതെ മോഷണവും മറ്റും പെരുകിയിട്ടും അന്വേഷണം പോലും ശരിയായ രീതിയില്‍ നടക്കുന്നില്ലെന്ന അവസ്ഥയുമുണ്ട്.

Next Story

RELATED STORIES

Share it