Latest News

കെടിയു വിസി നിയമനം: വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി

കെടിയു വിസി നിയമനം: വ്യവഹാരങ്ങളും തര്‍ക്കങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്ന് ഹൈക്കോടതി
X

കൊച്ചി: സാങ്കേതിക സര്‍വകലാശാല വിസി നിയമനം ചോദ്യം ചെയ്തുകൊണ്ട് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസി നിയമനത്തിലെ തര്‍ക്കങ്ങളും വ്യവഹാരങ്ങളും കുട്ടികളുടെ ഭാവിയെ ബാധിക്കരുതെന്നു കോടതി പറഞ്ഞു. ഹരജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഗവര്‍ണര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍, കെടിയു വിസി സിസാ തോമസ്, യുജിസി എന്നിവര്‍ ബുധനാഴ്ച തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി പറഞ്ഞു.

ചട്ടങ്ങള്‍ക്ക് വിരുദ്ധമാണോ ഗവര്‍ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി നിലപാട് അറിയിക്കേണ്ടത്. കെടിയു വിസി സ്ഥാനത്തേയ്ക്ക് സിസാ തോമസിനെ നിയമിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. നിയമനത്തിനെതിരായ സര്‍ക്കാരിന്റെ ഹരജിയില്‍ കഴമ്പുണ്ടെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വാദങ്ങള്‍ ശരിവയ്ക്കുന്ന പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുമുണ്ടായത്. വിദ്യാഭ്യാസ യോഗ്യതകളുമായി ബന്ധപ്പെട്ട് പ്രഥമദൃഷ്ട്യാ നിയമപ്രശ്‌നങ്ങളുണ്ടെന്ന് വിലയിരുത്തിയ കോടതി, ഹരജിയില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കുമെന്ന് അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യമെങ്കില്‍ സമര്‍പ്പിച്ചോളൂ എന്ന് സര്‍ക്കാരിനോട് കോടതി പറഞ്ഞു. വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസി ആക്കണമെന്നായിരുന്നു സര്‍ക്കാര്‍ ശുപാര്‍ശ. ഈ ശുപാര്‍ശ തള്ളി കൊണ്ടാണ് ഡോ.സിസാ തോമസിനെ താല്‍ക്കാലിക വിസിയായി ഗവര്‍ണര്‍ നിയമിച്ചത്.

താല്‍ക്കാലിമാണെങ്കിലും വിസി നിയമനത്തിനുള്ള അധികാരം ഗവര്‍ണര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വിസി സ്ഥാനത്തേയ്ക്ക് നിര്‍ദേശിക്കുന്നവരുടെ യോഗ്യത വിവരം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. സിസാ തോമസിന്റെ യോഗ്യത അറിയിക്കാനും കോടതി പറഞ്ഞു. നിയമനം സ്‌റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി കഴിഞ്ഞ തവണ നിരാകരിച്ചിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Next Story

RELATED STORIES

Share it