Latest News

ദുബയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെടണം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ ദുബയ് വഴി സൗദിയിലെത്താന്‍ യാത്രതിരിച്ച് ദുബയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് സൗദിയുടെ അപ്രതീക്ഷിത യാത്രാവിലക്കില്‍ ദുബയില്‍ കുടുങ്ങിയത്.

ദുബയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെടണം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി
X

ന്യൂഡല്‍ഹി: സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അപ്രതീക്ഷിത യാത്രാ വിലക്കിനെ തുടര്‍ന്ന് ദുബയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ കാര്യത്തില്‍ അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരനെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ ദുബയ് വഴി സൗദിയിലെത്താന്‍ യാത്രതിരിച്ച് ദുബയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് സൗദിയുടെ അപ്രതീക്ഷിത യാത്രാവിലക്കില്‍ ദുബയില്‍ കുടുങ്ങിയത്. താത്കാലിക യാത്ര വിലക്ക് എന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും ഇത് എത്ര ദിവസം നീളുമെന്ന കാര്യത്തില്‍ ധാരണയില്ലാത്തതിനാല്‍ യാത്രക്കാര്‍ ആശങ്കയിലാണ്. നാട്ടിലുള്ള ട്രാവല്‍ ഏജന്‍സികള്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക പാക്കേജിലാണ് ആളുകള്‍ ദുബയ് വഴി സൗദിയിലേക്ക് പുറപ്പെട്ടത്.

ഈ പാക്കേജില്‍ ദുബയിലേക്കുള്ള വിമാന ടിക്കറ്റ്, 14 ദിവസം ദുബയിലെ താമസം, ഭക്ഷണം, കൊവിഡ് ടെസ്റ്റ്, അതിന് ശേഷം ദുബയില്‍ നിന്ന് സൗദിയുടെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് എന്നിവയാണ് നല്‍കുന്നത്. ഇവരുടെ യാത്രക്ക് സൗകര്യം ഒരുക്കിയ ഏജന്‍സികള്‍ക്കാകട്ടെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാല്‍ അവരെ അവിടെ നിര്‍ത്തുവാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. പലരുടേയും കൈവശം ചെലവിനുള്ള തുക പോലും ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എംപി, കേന്ദ്രമന്ത്രിയെ അറിയിച്ചു.

കൊവിഡ് മൂലം നാട്ടില്‍ ഒരു വര്‍ഷത്തോളം നില്‍ക്കേണ്ടി വന്ന പലരും ഈ പാക്കേജ് തുക പോലും പലരില്‍ നിന്നും കടം വാങ്ങിയാണ് യാത്ര തിരിച്ചത്. മലയാളികള്‍ മാത്രമല്ല ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും നിരവധി പേര്‍ ദുബായിലുണ്ട് . ക്വറന്റൈന്‍ കാലാവധിയായ 14 ദിവസം കഴിഞ്ഞാല്‍ പാക്കേജിലെ താമസം തീരും. പിന്നീട് താമസിക്കുന്ന ഹോട്ടലുകളില്‍ വന്‍ തുക ദിന വാടക നല്‍കിയാല്‍ മാത്രമേ തുടരാന്‍ കഴിയുകയുള്ളൂ. താമസത്തിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്നറിയാതെ ഏറെ ആശങ്കയിലാണെന്നും പലരും രോഗികളാകുന്ന സാഹചര്യവുമുണ്ടെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി. ഇവരുടെ യു. എ. ഇ വിസ കാലാവധി ഒരു മാസവും അതില്‍ കുറവും മാത്രമാണുള്ളത്. സൗദിയുടെ നിയമങ്ങളില്‍ വന്നിട്ടുള്ള മാറ്റം കണക്കിലെടുത്തു വിസ, കാലാവധി കഴിയുന്ന ആളുകള്‍ക്ക് അത് നീട്ടികൊടുക്കാനും കഴിയുന്നതും വേഗം അവരെ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ പറ്റുന്ന വിധത്തില്‍ സഹായം നല്‍കാനും നയതന്ത്ര തലത്തില്‍ ഇടപെടല്‍ ഉണ്ടാകണമെന്ന് എം.പി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. യാതൊരു നിലയിലും പോകാന്‍ കഴിയാത്തവര്‍ക്ക് തിരിച്ച് നാട്ടിലേക്ക് എത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രശ്‌നത്തെ സംബന്ധിച്ച് നയതന്ത്ര തലങ്ങളില്‍ ഇടപ്പെട്ട് പരിഹാരം കാണുമെന്ന് മന്ത്രി എം.പിയെ അറിയിച്ചു.

Next Story

RELATED STORIES

Share it