Latest News

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു; കെഎസ്ഇബി പ്രതിസന്ധിയില്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിക്കുന്നു; കെഎസ്ഇബി പ്രതിസന്ധിയില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വര്‍ധിച്ചത് കെഎസ്ഇബിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടിയിരുന്ന ദീര്‍ഘകാല കരാര്‍ റാദ്ദാക്കിയത് പുനസ്ഥാപിച്ചെങ്കിലും കമ്പനികള്‍ സഹകരിക്കുന്നില്ലെന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വലിയ തുക കൊടുത്ത് പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയുള്ള പ്രശ്‌ന പരിഹാരം സര്‍ച്ചാര്‍ജ്ജ് കൂട്ടലിലേക്കും നീങ്ങും.

വേനല്‍ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമില്‍ 5000ത്തിലേറെ മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തില്‍ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സര്‍വകാല റെക്കോര്‍ഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം. വൈദ്യുതി കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉല്‍പ്പാദനം 1600 മെഗാവാട്ട് അങ്ങനെ ആകെ 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് കെഎസ്ഇബി വാങ്ങുന്നത്.

2015 ല്‍ യുഡിഎഫ് സര്‍ക്കാര്‍ ജിന്‍ഡാല്‍ പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ തെര്‍മല്‍ പവര്‍ ലിമിറ്റഡ്, ജാബുവ പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുമായി 25 വര്‍ഷത്തെ കരാറിലേര്‍പ്പെട്ടിരുന്നു. യൂനിറ്റിന് 4.29 പൈസയ്ക്ക് വൈദ്യുതി ലഭ്യമാക്കുന്ന കരാര്‍ റദ്ദാക്കിയത് തെറ്റായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈയിടെ സര്‍ക്കാര്‍ പുനസ്ഥാപിച്ചിരുന്നു.

നിലവില്‍ കേന്ദ്ര പവര്‍ എക്‌സേഞ്ചില്‍ നിന്നാണ് കെഎസ്ഇബി വൈദ്യുതി വാങ്ങുന്നത്. 8 മുതല്‍ 12 രൂപ വരെയാണ് ഒരു യൂനിറ്റ് വൈദ്യുതി വാങ്ങാനുള്ള ചെലവ്. വരും ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗം കൂടുമെന്നാണ് കെ എസ് ഇ ബിയുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ഭാരിച്ച ബാധ്യതയാവും. പ്രതിസന്ധി മറികടക്കാന്‍ സര്‍ച്ചാര്‍ജ്ജ് വീണ്ടും വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന.




Next Story

RELATED STORIES

Share it