Latest News

തിരഞ്ഞെടുപ്പും കൊവിഡ് വ്യാപനവും: ദമോഹ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചത് 17 അധ്യാപകരും നിരവധി രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും

തിരഞ്ഞെടുപ്പും കൊവിഡ് വ്യാപനവും: ദമോഹ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ചത് 17 അധ്യാപകരും നിരവധി രാഷ്ട്രീയക്കാരും അവരുടെ ബന്ധുക്കളും
X

ദമോഹ്: മധ്യപ്രദേശിലെ ദമോഹ് ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ എണ്ണം 17 ആയി. ഏപ്രില്‍ 17നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ മരിച്ചുവെന്നവകാശപ്പെട്ട് ജില്ലാ ഭരണകൂടത്തിനു ലഭിച്ച 24 അപേക്ഷയില്‍ 17 എണ്ണമാണ് ദമോഹ് ജില്ലാ ഭരണകൂടം കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ ആറ് പേര്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉള്‍പ്പെട്ടവരും ബാക്കിയുളളവര്‍ അനുബന്ധ ജോലികള്‍ ചെയ്തവരുമാണ്. മറ്റ് അപേക്ഷകളില്‍ അന്വേഷണം നടക്കുകയാണെന്ന് കലക്ടര്‍ കൃഷ്ണ ചൈതന്യ പറഞ്ഞു.

അധ്യാപകര്‍ക്കു പുറമെ നിരവധി രാഷ്ട്രീയനേതാക്കള്‍ അവരുടെ ബന്ധുക്കള്‍ എന്നിവരും കൊവിഡിനിരയായിട്ടുണ്ട്. എല്ലാം കൂടുമ്പോള്‍ മരണം അമ്പതില്‍ കൂടാനേ ഇടയുള്ളുവെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്തത്.

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ ലോധി ബിജെപിയിലേക്ക് കൂറു മാറിയതിനെത്തുടര്‍ന്നാണ് ദമേഹില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ബിജെപിയിലേക്ക് കൂറുമാറിയ 26 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളാണ് ലോധി. എംഎല്‍എമാരുടെ കൂറുമാറ്റത്തോടെയാണ് മധ്യപ്രദേശില്‍ കമല്‍നാഥ് മന്ത്രിസഭ നിലംപതിച്ചത്.

ദമോഹിലെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍, കോണ്‍ഗ്രസ് മേധാവി കമല്‍നാഥ്, ദേശീയ നേതാക്കളായ ദിഗ് വിജയ സിങ്, ജ്യോതിരാദിത്യസിന്ധ്യ, ഉമാഭാരതി, കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് സിങ് പട്ടേല്‍ തുടങ്ങി നിരവധി നേതാക്കള്‍ സജീവമായിരുന്നു. ഉപതിരഞ്ഞെടുപ്പിനേടനുബന്ധിച്ച് വലിയ റോഡ് ഷോകളും റാലികളും നടന്നു.

അതിന്റെ ഫലവും വ്യക്തമായിരുന്നു. ഏപ്രില്‍ ഒന്നിന് ദമോഹില്‍ 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികള്‍ 116ആയി. ആകെ രോഗബാധിതരുടെ എണ്ണം 3,100ഉം മരണങ്ങള്‍ 93ഉം ആയിരുന്നു. ഏപ്രില്‍ 16ന് രോഗികളുടെ എണ്ണം 3,777 ആയി. സംസ്ഥാനത്ത് മറ്റിടങ്ങളില്‍ ഏപ്രില്‍ 7 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ദമോഹില്‍ തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിനുശേഷമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

അപ്പോഴേക്കും നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞിരുന്നു.

ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് ടണ്ടന് കൊവിഡ് ബാധിച്ചു. അതോടെ ചൗഹാനും സിന്ധ്യയും തിരഞ്ഞെടുപ്പു പ്രചാരണം അവസാനിപ്പിച്ചു. ടണ്ടന്‍ പിന്നീട് മരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അജയ് ടണ്ടന്‍ തന്നെയാണ് ജയിച്ചത്.

ഏപ്രില്‍ 19ന് കോണ്‍ഗ്രസ് നേതാവും ഉപതിരഞ്ഞെടുപ്പ് പാര്‍ട്ടി ഇന്‍ ചാര്‍ജുമായിരുന്ന ബ്രാജേന്ദ്ര സിങ് റാത്തോഡിന് കൊവിഡ് സ്ഥിരീകരിച്ചു, മെയ് 2 ന് മരിച്ചു.

ഏപ്രില്‍ 29ന് കോണ്‍ഗ്രസ് മഹിളാ മോര്‍ച്ച സംസ്ഥാന മേധാവി മന്‍ദ്വി ചൗഹാന് കൊവിഡ് ബാധിച്ചു, പിന്നീട് മരിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് അവര്‍ സഞ്ചരിച്ചിരുന്നത്.

സേവാ ദളിന്റെ മാര്‍ത്താണ്ഡ സിങ്, കോണ്‍ഗ്രസ് കൗണ്‍സിലറുടെ സഹോദരന്‍, പിതാവ് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ലാല്‍ ചന്ദ്രൈയുടെ ഭാര്യ എന്നിവര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ദമോഹിലെ ബിജെപി ജില്ലാ മേധാവി പറയുന്നത് ബിജെപിയുടെ ആറ് പ്രാദേശിക നേതാക്കള്‍ പ്രചാരണത്തിനിടയില്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ്.

ബിജെപി മുന്‍ ജില്ലാ മേധാവി ദേവ് നാരായണ്‍ ശ്രീവാസ്തവ്, ഹെമരാജ് റാത്തോഡ്, കിസാന്‍ മോര്‍ച്ചയുടെ മുന്‍ ജില്ലാ മേധാവി കിഷോറി പട്ടേല്‍, സര്‍പഞ്ച് ഹേംരാജ് റാത്തോഡ്, ബിന നഗര്‍ പ്രസിഡന്റ് അനിത ഖാറ്റിക്, യുവ മോര്‍ച്ചയുടെ സന്ദീപ് പന്തി എന്നിവരാണ് മരിച്ചവരില്‍ ചിലര്‍.

മെയ് 19ന് ദമോഹില്‍ 43 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. സജീവ രോഗികള്‍ 1,375 ആയി. കേസ് ലോഡ് 7,465 ആയിട്ടുണ്ട്. മരണം 130.

ദമോഹില്‍ സംസ്ഥാന കൊവിഡ് ബുളളറ്റിന്‍ നല്‍കുന്ന കണക്കനുസരിച്ച് ഏപ്രില്‍ മാസത്തില്‍ 20 പേര്‍ മരിച്ചിട്ടുണ്ട്. മെയ് 17ലെ മൂന്നു പേരും മരിച്ചു. ഈ കണക്കുകള്‍ തെറ്റാണെന്നാണ് കോണ്‍ഗ്രസ് ജില്ലാ മേധാവി മനു മിശ്രയും അധ്യാപക നേതാവ് ആരിഫ് അന്‍ജുമും പറയുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് പരിശീലന പരിപാടികളാണ് നടന്നത്. അതില്‍ പങ്കെടുത്ത 26 പേര്‍ കൊവിഡ് ബാധിച്ച് ഇതിനകം മരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ മരണങ്ങളുടെ എണ്ണം ആറാണ് എന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നതെന്ന് അന്‍ജും പറയുന്നു.

മിശ്രയുടെ കണക്കനുസരിച്ച് 17 കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒരു ബ്ലോക്കില്‍ മാത്രം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ പട്ടിക ഇനിയും ഉയര്‍ന്നേക്കുമെന്നാണ് മിശ്ര പറയുന്നത്.

Next Story

RELATED STORIES

Share it