Latest News

ബംഗാളില്‍ എട്ടുപേരെ ചുട്ടുകൊന്ന സംഭവം; കല്‍ക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു

ബംഗാളില്‍ എട്ടുപേരെ ചുട്ടുകൊന്ന സംഭവം; കല്‍ക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു
X

ന്യൂഡല്‍ഹി: ബംഗാളിലെ ബിര്‍ഭും ജില്ലയില്‍ രാംപൂര്‍ഘട്ടില്‍ എട്ടു പേരെ ചുട്ടുകൊന്ന സംഭവത്തില്‍ കല്‍ക്കത്ത ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

തൃണമൂര്‍ കോണ്‍ഗ്രസ് നേതാവും ബോഗ്ടൂയി പഞ്ചായത്ത് ഉപമേധാവിയുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടതിനോടുള്ള പ്രതികാരമായാണ് രാംപൂര്‍ഘട്ടില്‍ കൂട്ടക്കൊല നടന്നതെന്നാണ് പുറത്തുവന്ന വിവരം.

ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഒരു പൊതുതാല്‍പര്യ ഹരജിയും കോടതിയിലെത്തിയിട്ടുണ്ട്. അനിന്ദ്യകുമാര്‍ ദാസാണ് ഹരജിക്കാരന്‍.

ബംഗാളിലെ സംഘര്‍ഷത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും സംസ്ഥാന സര്‍ക്കാരിനോട് റിപേര്‍ട്ട് തേടിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് ബംഗാള്‍ ബിജെപി എംപിമാര്‍ അമിത് ഷായെ കണ്ടതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.

പശ്ചിമ ബംഗാളിലെ ബിര്‍ഭുമിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒരു കുടുംബത്തിലെ 7 പേരടക്കം ആകെ എട്ടു പേരാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന.

സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. നേരത്തെ പത്തുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പുറത്തുവന്ന വിവരം. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണല്‍ പോലിസ് ഓഫിസറെയും രാംപൂര്‍ഘട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കിയിട്ടുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്. മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it