Latest News

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം, തൃക്കാക്കരയില്‍ സിപിഎം- പി സി ജോര്‍ജ്- ബിജെപി അച്ചുതണ്ട്; ആരോപണവുമായി വി ഡി സതീശന്‍

തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം ശ്രമം, തൃക്കാക്കരയില്‍ സിപിഎം- പി സി ജോര്‍ജ്- ബിജെപി അച്ചുതണ്ട്; ആരോപണവുമായി വി ഡി സതീശന്‍
X

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരുള്ളവരെ പോലും വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് പറയുന്ന സിപിഎം ഏതുവിധേനയും തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃക്കാക്കരയിലെത്തിയ മന്ത്രിമാരും നേതാക്കളും ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി. നിരവധി കാര്യങ്ങളില്‍ തീരുമാനമെടുത്ത് വോട്ടുപിടിക്കാന്‍ പറ്റുമോയെന്നാണ് മന്ത്രിമാര്‍ നോക്കുന്നത്. സ്ഥലത്തില്ലാത്തവരുടെയും മരിച്ചവരുടേയും ഉള്‍പ്പെടെ കള്ളവോട്ട് ചെയ്യാനുള്ള സിപിഎം ശ്രമം അനുവദിക്കില്ല. ഇത്തരം വോട്ടുകള്‍ രേഖപ്പെടുത്തിയ പട്ടിക യുഡിഎഫ് പ്രിസൈഡിങ് ഓഫിസര്‍ക്ക് കൈമാറും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും.

ഉമാ തോമസ് പി ടി തോമസ് നേടിയതിനോക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും. ആര്‍ക്കാണ് വോട്ടുചെയ്യേണ്ടതെന്ന് തൃക്കാരയിലെ വോട്ടര്‍മാര്‍ തീരുമാനമെടുത്ത് കഴിഞ്ഞെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണെന്ന് പി സി ജോര്‍ജ് പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി കാണുന്നു. പി സി ജോര്‍ജിന്റെ നാവില്‍ നിന്ന് എന്നെക്കുറിച്ച് നല്ലതൊന്നും വരല്ലേ എന്നാണ് പ്രാര്‍ഥന. ജോര്‍ജ് സിപിഎമ്മുമായി ധാരണയിലാണ്. ജോര്‍ജിനെ ജയിലിലാക്കിയത് സര്‍ക്കാരല്ല, കോടതിയാണ്. എന്നിട്ടും അറസ്റ്റിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ്.

ബിജെപി-സിപിഎം- പി സി ജോര്‍ജ് അച്ചുതണ്ട് തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി സി ജോര്‍ജിന്റെ മകനും ഒരു പ്രമുഖ സിപിഎം നേതാവിന്റെ മകനും ചേര്‍ന്ന് കൊച്ചിയില്‍ തുടങ്ങിയ വക്കീല്‍ ഓഫിസില്‍ വച്ചാണ് സിപിഎം- ബിജെപി നേതാക്കള്‍ ഗൂഢാലോചന നടത്തുന്നത്. വര്‍ഗീയതയ്ക്ക് പിന്നാലെ പോവുന്നവരല്ല തൃക്കാക്കരയിലെ വോട്ടര്‍മാര്‍. എല്ലാ മതവിഭാഗങ്ങളുമായും യുഡിഎഫ് സൗഹാര്‍ദത്തിലാണ്. അതേസമയം വര്‍ഗീയത പറയുന്ന ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയ ശക്തികളെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തൃക്കാക്കരയില്‍ വികസനം ചര്‍ച്ച ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ സ്വന്തമായി വ്യാജ വീഡിയോ നിര്‍മിച്ച് അതിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണ്. തൃക്കാക്കര അതിന് ചുറ്റും കറങ്ങുമെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍, അവര്‍ മാത്രമാണ് ആ വീഡിയോയ്ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നത്. വീഡിയോ ഉണ്ടാക്കിയ യഥാര്‍ഥ കുറ്റവാളികളെ പിടിച്ചാല്‍ സിപിഎം അതിന് പിന്നിലുണ്ടാവുമെന്ന് ഉറപ്പാണ്. വീഡിയോ പ്രചരിപ്പിച്ചവരെയല്ല. അപ്‌ലോഡ് ചെയ്തവരെയാണ് അറസ്റ്റ് ചെയ്യേണ്ടത്. അപ്പോള്‍ വാദി പ്രതിയാവും.

വീഡിയോ പ്രചരിപ്പിച്ച ഒരു ബിജെപിക്കാരന്‍ പോലും അറസ്റ്റിലായിട്ടില്ല. അറസ്റ്റിലായ മൂന്നുപേരില്‍ രണ്ടുപേരും സിപിഎമ്മുകാരാണ്. കൊല്ലത്ത് അറസ്റ്റിലായ ആളെ ജാമ്യത്തില്‍ ഇറക്കാന്‍ പോയത് അറിയപ്പെടുന്ന സിപിഎം നേതാവാണ്. അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രിയും ശിവദാസനും സിപിഎമ്മുകാരല്ലെന്ന് ഇതുവരെ ആരും നിഷേധിച്ചിട്ടില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതിന്റെ പോലും വ്യാജനിര്‍മിതി ഉണ്ടാക്കിയാണ് സിപിഎം സൈബര്‍ ഇടങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഒന്നുമില്ലാത്തതുകൊണ്ടാണ് വ്യാജ വീഡിയോ ഉണ്ടാക്കുന്നത്.

ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ഒളി കാമറ വച്ചതും ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററായിരുന്ന ശക്തിധരനെതിരേ വ്യാജരേഖ ഉണ്ടാക്കിയതും സിപിഎമ്മാണ്. ടി പി ചന്ദ്രശേഖരന്റെ കൊലയാളികള്‍ സഞ്ചരിച്ച ഇന്നോവയില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കര്‍ ഒട്ടിച്ച് മുസ്‌ലിംകളാണ് കൊല്ലാന്‍ വന്നതെന്ന് വരുത്താന്‍ ശ്രമിച്ചതും ഇതേ സിപിഎമ്മാണ്. ഇവരാണ് നിരന്തരമായ വ്യാജ വീഡിയോകളും വ്യാജ നിര്‍മിതികളും ഉണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്.

അവരുടെ രീതിയല്ല യുഡിഎഫിന്റേത്. കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകനെ തെറി വിളിച്ചെന്നുപോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിര്‍മിതിയും പ്രചരിപ്പിക്കുന്ന സിപിഎമ്മാണ് വൈകാരികമായി സംസാരിക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it