Latest News

കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,753 പേര്‍; ചികില്‍സയില്‍ തുടരുന്ന വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4,753 പേര്‍; ചികില്‍സയില്‍ തുടരുന്ന വൈറസ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം
X

മലപ്പുറം: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ 4,753 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11 പേര്‍ ഐസൊലേഷന്‍ വാര്‍ഡുകളിലാണ്. ഏഴു പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 4,735 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ജില്ലാതല മുഖ്യ സമിതി അവലോകന യോഗത്തില്‍ വ്യക്തമാക്കി. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്നു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് ഐസൊലേഷന്‍ വാര്‍ഡുകളിലുള്ളത്. ജില്ലയില്‍ നിന്നു പരിശോധനക്കയച്ച 22 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 257 സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 235 പേരുടെ ഫലം ലഭിച്ചു. നേരത്തെ സ്ഥിരീകരിച്ച രണ്ടു പേരൊഴികെ 233 പേര്‍ക്കും വൈറസ് ബാധയില്ല.

വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ തുടരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 250 പേരെയും ഇവരുമായി ഇടപഴകിയ 1,926 പേരെയും കണ്ടെത്തിയിട്ടുണ്ട്. അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയ 149 പേരെ കണ്ടെത്തി. ഇവരുമായി പിന്നീട് ഇടപഴകിയ 914 പേരുമായും ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. രോഗബാധിതരുമായി നേരിട്ടും അല്ലാതെയും സമ്പര്‍ക്കം പുലര്‍ത്തിയ 258 പേരുമായി ഇന്നലെ (മാര്‍ച്ച് 19) ജില്ലാതല കണ്‍ട്രോള്‍ സെല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കു പുറമെ പെരിന്തല്‍മണ്ണ എം.ഇ.എസ് എന്‍ജിനീയറിംഗ് കോളജിലെ 30 അംഗ വിദ്യാര്‍ഥി സംഘവും ഇതിനായി ജില്ലാ മെഡിക്കല്‍ ഓഫിസിനെ സഹായിക്കുന്നു.

വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ കണ്ടെത്തി പ്രത്യേക നിരീക്ഷണം വാര്‍ഡുതല ദ്രുത കര്‍മ്മ സംഘങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. 1,998 സ്‌ക്വാഡുകളും 23,088 വളണ്ടിയര്‍മാരും ഫീല്‍ഡ്തല സ്‌ക്വാഡുകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ജനമൈത്രി പൊലീസും ബീറ്റു തലങ്ങളില്‍ വിവര ശേഖരണം നടത്തി ജില്ലാതല കണ്‍ട്രോള്‍ സെല്ലിനു കൈമാറുന്നുണ്ട്.

ജില്ലാ പൊലീസ് മേധാവി യു. അബ്ദുള്‍ കരീം, എ.ഡി.എം എന്‍.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍, പുരുഷോത്തമന്‍, മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി ബിന്‍സിലാല്‍ തുടങ്ങിയവര്‍ കോവിഡ് 19 അവലോകന യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ പോലിസ് ഏഴു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കോവിഡ് 19 മുന്‍ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ പോലിസിന്റെ ഇടപെടല്‍ ശക്തമാക്കിയതായി ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം അറിയിച്ചു. വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും ജില്ലയില്‍ ഏഴു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 18 ആയി.

പൊന്നാനിയില്‍ മൂന്ന്, പെരിന്തല്‍മണ്ണ രണ്ട്, താനൂര്‍, കരുവാരക്കുണ്ട് എന്നീ സ്‌റ്റേഷനുകളില്‍ ഓരോ കേസുകള്‍ വീതവുമാണ് പുതുതായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരീക്ഷിച്ചു വരികയാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാലും മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാലും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നിരീക്ഷണത്തിലുള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുത്

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്‍കുന്ന ആധാര്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ മാര്‍ച്ച് 16 മുതല്‍ തല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളതാണ്. എന്നാല്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വീടുകളില്‍ സ്വയം നിരീക്ഷണം ഉറപ്പാക്കാതെ ഇപ്പോഴും അക്ഷയകേന്ദ്രങ്ങളില്‍ എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

രോഗം പകരുന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ പ്രത്യേക നിരീക്ഷണം ആവശ്യമായവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണം. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് നല്‍കിവരുന്ന സേവനങ്ങള്‍ക്കായി ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അക്ഷയകേന്ദ്രങ്ങളില്‍ ആരും എത്തരുതെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് മാര്‍ച്ച് 20ന് ഉച്ച തിരിഞ്ഞ് 2.30ന് ആരോഗ്യ വകുപ്പ് പ്രത്യേക പരിശീലനം നല്‍കും. കൂടുതല്‍ പേര്‍ ഒരുമിച്ചിരിക്കുന്നത് ഒഴിവാക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പരിശീലനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

ബാങ്ക് ജീവനക്കാര്‍ക്കായും പ്രത്യേക ബോധവത്ക്കരണ പരിപാടി ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി കോവിഡ് 19 ജാഗ്രത നിര്‍ദേശങ്ങളും ആരോഗ്യ ബോധവത്ക്കരണവുമാണ് നടന്നത്.

Next Story

RELATED STORIES

Share it