Latest News

പരപ്പനങ്ങാടിയില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: ദമ്പതികള്‍ അറസ്റ്റില്‍

പരപ്പനങ്ങാടിയില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്: ദമ്പതികള്‍ അറസ്റ്റില്‍
X

പരപ്പനങ്ങാടി: സഹകരണ ബാങ്കുകളില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കടലുണ്ടി നഗരം സ്വദേശികളായ ദമ്പതികളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. സഹകരണ ബാങ്കുകളുടെ വള്ളിക്കുന്ന്, ആനങ്ങാടി ബ്രാഞ്ചുകളില്‍ 2021 മെയ് മാസം മുതല്‍ 2022 ഫെബ്രുവരി മാസം വരെ 31 തവണകളായി വ്യാജസ്വര്‍ണം പണയംവച്ച് 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വള്ളിക്കുന്ന്, കടലുണ്ടി നഗരം കിഴക്കന്റപുരക്കല്‍ വീട്ടില്‍ അഹമ്മദ് കോയ മകന്‍ നസീര്‍ അഹമ്മദ് (45 വയസ്), ഭാര്യ അസ്മ (40) എന്നിവരെയാണ് പരപ്പനങ്ങാടി ഇ ക ഹണി കെ. ദാസും സംഘവും കോഴിക്കോട് പന്തീരാങ്കാവില്‍ ഉള്ള ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലില്‍ തൊടുപുഴ സ്വദേശിയായ ഒരാളാണ് വ്യാജ സ്വര്‍ണ്ണം പണയം വയ്ക്കാന്‍ നല്‍കിയതെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഒരു ഗ്രാം വ്യാജ സ്വര്‍ണ്ണത്തിന് 500 രൂപ നിരക്കില്‍ മൂന്നാം പ്രതിക്ക് 1 ഉം 2ഉം നല്‍കിയാണ് പണയം വയ്ക്കാനായി വ്യാജ സ്വര്‍ണ്ണം വാങ്ങിയിരുന്നത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യാജ സ്വര്‍ണ്ണത്തിന്റെ ഉറവിടത്തെക്കുറിച്ചും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

നിലവില്‍ പ്രതികള്‍ക്ക് മേല്‍ 7 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ പണയംവച്ച വ്യാജ സ്വര്‍ണ്ണം അന്വേഷണത്തിന്റെ തെളിവിലേക്കായി പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നിലവില്‍ ഉരുപ്പടികള്‍ പരിശോധയ്ക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

പരപ്പനങ്ങാടി എസ് ഐ പ്രദീപ് കുമാര്‍, സുരേഷ് കുമാര്‍ എം വി, പോലിസുകാരായ ആല്‍ബിന്‍, അഭിമന്യു, സബറുദ്ദീന്‍, ജിനേഷ്, വിപിന്‍, സമ്മാസ്, പ്രീത എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മഞ്ചേരി ജയിലിലേക്കും പാലക്കാട് വനിതാ ജയിലിലേക്കും റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it