Latest News

കോര്‍പറേഷന്‍ നികുതി വെട്ടിപ്പ്: അഴിമതി ബാധ ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഹോമം; മതേതരസ്വഭാവം തകര്‍ക്കാനെന്ന് മേയര്‍

കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയത്. എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആളുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളതിന്റെ ദൃഷ്ടാന്തമാണിത്.

കോര്‍പറേഷന്‍ നികുതി വെട്ടിപ്പ്: അഴിമതി ബാധ ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ഹോമം; മതേതരസ്വഭാവം തകര്‍ക്കാനെന്ന് മേയര്‍
X

തിരുവനന്തപുരം: നഗരസഭയിലെ നികുതി വെട്ടിപ്പ്-അഴിമതി ബാധ ഒഴിപ്പിക്കാന്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതീകാത്മക ഹോമം നടത്തിയതിനെതിരേ വിമര്‍ശനവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫിസിന് മുമ്പില്‍ അഴിമതി ബാധ ഒഴിപ്പിക്കാന്‍ പ്രതീകാത്മക ഹോമം നടത്തിയത്.

കോര്‍പറേഷനില്‍ ജനം അടച്ച നികുതി, രേഖകളില്‍ കാണിക്കാതെയാണ് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയത്. നേരത്തെ എസ്‌സി-എസ്ടി വിഭാഗക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതും ഇതേ നഗരസഭയിലെ ജീവനക്കാരാണ്.

തിരുവനന്തപുരം നഗരസഭയിലെ മൂന്ന് സോണല്‍ ഓഫിസുകളിലാണ് നികുതി തട്ടിപ്പ് കണ്ടെത്തിയത്. ശ്രീകാര്യം, നേമം, ആറ്റിപ്ര എന്നീ സോണല്‍ ഓഫിസുകളില്‍ 33 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ നഗരസഭ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ശ്രീകാര്യം, നേമം സോണല്‍ ഓഫിസുകളിലെ രണ്ട് ജീവനക്കാരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ആഴ്ചകളായി ബിജെപി കൗണ്‍സിലര്‍മാര്‍ നികുതി തട്ടിപ്പിനെതിരേ സമരത്തിലാണ്. അതിനിടെ കോണ്‍ഗ്രസ് അംഗങ്ങള്‍ കൂടി സമരരംഗത്തെത്തിയതോടെ ഭരണപക്ഷം കൂടുതല്‍ സമ്മര്‍ദ്ധത്തിലായി. ഈ പശ്ചാത്തലത്തിലാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഹോമത്തിലൂടെ നഗരസഭയുടെ മതേതരസ്വഭാവം തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന വിമര്‍ശനം ഫേസ് ബുക്കില്‍ കുറിച്ചത്.

മേയറുടെ ഫേസ് ബുക് കുറിപ്പിന്റെ പൂര്‍ണരൂപം

നഗരസഭയുടെ മതേതര സ്വഭാവം തകര്‍ക്കാനുള്ള നീക്കം തിരിച്ചറിയുക. തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ്. അവിടെ എല്ലാ ജാതിമത വിഭാഗങ്ങള്‍ക്കും ഒരേതരം പരിഗണനയാണ് നല്‍കുന്നത്. തിരുവനന്തപുരം നഗരസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാര്‍ നടത്തിയ ഹോമം കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂര്‍വ്വം നടത്തിയ ഇടപെടലാണ്. ഇത്തരം പ്രവണതകള്‍ വെച്ചു പുലര്‍ത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വര്‍ഗ്ഗീയ കലാപത്തിന്റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ്. നാളിതുവരെയും കേരളത്തിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ഒരു പ്രത്യേക മതാചാരത്തിന്റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആള്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്. ഇത്തരം പ്രവണതകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാര്‍ , മാറി നില്‍ക്കണമെന്നും കേരളത്തിന്റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കേരളത്തിന്റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെ മതേതരപാരമ്പര്യം തകര്‍ക്കാനുള്ള ഏത് നീക്കത്തെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തുകയും ചെയ്യും.


Next Story

RELATED STORIES

Share it