Latest News

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന്

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന്
X

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ഇന്ന്. വൈകിട്ട് 4 മണിക്കാണ് ഉദ്ഘാടന കര്‍മ്മം. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്‌സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മ്മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും.

2045-ല്‍ പൂര്‍ത്തിയാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, അതായത് 2028-ല്‍ തന്നെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 4777.14 കോടി രൂപയാണ് ഈ പദ്ധതിക്കായി നേരിട്ട് മുടക്കിയത്. ഇതില്‍ ബ്രേക്ക് വാട്ടറിനായി 1726.34 കോടിയും, ഭൂമി ഏറ്റെടുക്കാന്‍ 1115.73 കോടിയും, റെയില്‍ കണക്ടിവിറ്റിക്കായി 1213.66 കോടിയും, സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജിനായി 123.6 കോടി രൂപയും ഉള്‍പ്പെടുന്നു.ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്തിന്റെ വാര്‍ഷിക ശേഷി 15 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.

വെറും 10 മാസം കൊണ്ട് 10 ലക്ഷം കണ്ടെയ്നറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ട വിഴിഞ്ഞം, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാഫിക് വളര്‍ച്ചയുള്ള തുറമുഖമായി മാറിക്കഴിഞ്ഞു. ഷിപ്പ് ടു ഷിപ്പ് ബങ്കറിങ് സര്‍വീസ് ആരംഭിച്ചതിലൂടെ അന്താരാഷ്ട്ര കപ്പലുകള്‍ക്ക് ഇന്ധനം നല്‍കുന്ന ലോകോത്തര ഹബ്ബായി വിഴിഞ്ഞം മാറി.റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങള്‍ കൂടി വരുന്നതോടെ ലോകത്തെ മുന്‍നിര ട്രാന്‍സ്ഷിപ്പ്മെന്റ് ഹബ്ബുകള്‍ക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകും.

Next Story

RELATED STORIES

Share it