Latest News

നിയമനിർമാണ സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം

നിയമനിർമാണ സഭകളിൽ തുല്യപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സമാജികരുടെ സമ്മേളനം
X

രാജ്യത്തെ നിയമനിർമാണ സഭകളിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് വനിതാ സാമാജികർ. കേരള നിയമസഭയിൽ ആരംഭിച്ച വനിതാ സാമാജികരുടെ ദ്വിദിന ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ഭരണഘടനയും വനിതകളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ നടന്ന ശിൽപശാലയിലാണ് അഭിപ്രായം ഉയർന്നത്. വനിതകൾക്ക് 33 ശതമാനം സംവരണമെന്നത് യാഥാർത്ഥ്യമാകാൻ ഇനിയുമൊരു 75 വർഷമാകുമെന്ന സ്ഥിതിയാണെന്ന് ശിൽപശാലയിൽ സംസാരിച്ച മുൻ എം. പി വൃന്ദാകാരാട്ട് അഭിപ്രായപ്പെട്ടു.

പാർലമെന്റിൽ 35 ശതമാനം സംവരണം ഉറപ്പാക്കാൻ രാഷ്ട്രീയ, ഭാഷ, ദേശ ദേദമന്യേ സ്ത്രീകൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും വൃന്ദാകാരാട്ട് പറഞ്ഞു.

വനിതകൾക്ക് 33 ശതമാനം സംവരണം എന്നത് എല്ലാ രാഷ്ട്രീയ കക്ഷികളും പിന്തുണച്ചതാണ്. പ്രകടന പത്രികയിൽ മിക്കവരും ഇത് ഉൾപ്പെടുത്തുകയും ചെയ്തു. മറ്റു പല ബില്ലുകളും വേഗത്തിൽ പാസായെങ്കിലും ഈ ബിൽ പാസാക്കാൻ എന്താണ് തടസമെന്ന് മനസിലാകുന്നില്ലെന്ന് കനിമൊഴി കരുണാനിധി എം.പി പറഞ്ഞു. വനിതകൾക്ക് 50 ശതമാനം സംവരണമാണ് വേണ്ടതെന്ന് ഗുജറാത്ത് നിയമസഭാ സ്പീക്കർ നിമബെൻ ആചാര്യ അഭിപ്രായപ്പെട്ടു.

ആദ്യ ലോക്സഭയിൽ അഞ്ച് ശതമാനം സ്ത്രീകളാണുണ്ടായിരുന്നതെന്ന് ബൃന്ദാകാരാട്ട് പറഞ്ഞു. പല സമിതികളിലും സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. എങ്കിലും ചർച്ചകളിലെല്ലാം വനിതകളുടെ ശബ്ദം ഉയർന്നു കേട്ടു. ഇന്ന് വനിതകൾ അഭിപ്രായം പറയുമ്പോൾ അതിനെ രാഷ്ട്രീയാഭിപ്രായത്തോടെ നേരിടുന്നതിനു പകരം സെക്ഷ്വൽ കമന്റുകളാണ് ഉണ്ടാകുന്നത്. വനിതാ സാമാജികർ ഭരണസംവിധാനത്തിന്റെ സുപ്രധാന കേന്ദ്രങ്ങളിൽ പോലും അധിക്ഷപത്തിന് ഇരയാകുന്നു. ഇത്തരം അധിക്ഷേപങ്ങൾക്കെതിരെ നിയമനിർമാണ സഭകളിൽ ഒരു കോഡ് ഓഫ് കണ്ടക്ട് വേണ്ടത് അത്യാവശ്യമാണ്. ഇതിനു വനിതകൾ തന്നെ ഒരു ലക്ഷ്മണരേഖ നിശ്ചയിക്കണം. അത് കടന്നാൽ, ഇത്തരം അഭിപ്രായം പറയുന്നയാൾ ബുദ്ധിമുട്ടേണ്ടി വരുമെന്ന കൃത്യമായ സന്ദേശം അവർക്ക് നൽകണമെന്നും ബൃന്ദാകാരാട്ട് പറഞ്ഞു.

വിവിധ മേഖലകളിലുള്ള വനിതകളെ മോശക്കാരായി സമൂഹ മാധ്യമങ്ങളിൽ ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്ന് കനിമൊഴി പറഞ്ഞു. വനിതകളെ മോശക്കാരായി പൊതുയിടങ്ങളിൽ ചിത്രീകരിക്കുന്നതിനെതിരെ ബിൽ കൊണ്ടുവരും. സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള നിയമങ്ങളാണ് സഭയിൽ പാസാക്കുന്നത്. എന്നാൽ ഭൂരിപക്ഷ പുരുഷ സാമാജികരാണ് കാര്യങ്ങൾ നിശ്ചയിക്കുന്നത്. സ്ത്രീ സുരക്ഷയെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ സംസ്‌കാരവും പാരമ്പര്യവും കടന്നുവരുമെന്ന് കനിമൊഴി അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളിലും സ്ത്രീകളുടെ ശക്തമായ പങ്കാളിത്തം ഉണ്ടായിരുന്നത് വിസ്മരിക്കരുതെന്നും ഉത്തരാഖണ്ഡ് സ്പീക്കൽ റിതു ഖണ്ഡൂരി പറഞ്ഞു. വനിതകളുടെ ഉന്നമനത്തിനായി ഉത്തരാഖണ്ഡ് സ്വീകരിച്ച വിവിധ നടപടികളും പദ്ധതികളും അവർ വിശദീകരിച്ചു. വനിതകൾക്ക് കേരളം നൽകുന്ന പ്രാധാന്യത്തെ പ്രകീർത്തിച്ച സ്പീക്കർ 22 വയസുള്ള മേയർ തലസ്ഥാന നഗരത്തിലെ കോർപേറഷൻ ഭരിക്കുന്നതിനെ അഭിനന്ദിച്ചു. സമൂഹത്തിൽ നിലനിൽക്കുന്ന ലിംഗവിവേചനം പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ശക്തമായ നീക്കം ഉണ്ടാവണമെന്ന് പുതുച്ചേരി ഗതാഗത മന്ത്രി ചന്ദിര പ്രിയങ്ക പറഞ്ഞു. മുൻ നിയമസഭാംഗം ആർ. ലതാദേവി മോഡറേറ്ററായിരുന്നു. യു. പ്രതിഭ എം. എൽ. എ സ്വാഗതവും കെ. കെ. രമ എം. എൽ. എ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it