Latest News

ഇന്ത്യയില്‍ നിന്നുള്ള 'കോവാക്‌സിന്‍' വേണ്ടെന്ന് ബ്രസീല്‍

ബ്രസീല്‍ പരിശോധനയ്ക്കിടെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിഹരിക്കുമെന്നും ഇതിനുള്ള സമയപരിധി ബ്രസീലുമായി ചര്‍ച്ചചെയ്യുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി.

ഇന്ത്യയില്‍ നിന്നുള്ള കോവാക്‌സിന്‍ വേണ്ടെന്ന് ബ്രസീല്‍
X
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കൊവിഡ് വാക്‌സിനായ കോവാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിന് ബ്രസീല്‍ ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചു. ഇരുപത് ദശലക്ഷം ഡോസ് കോവാക്‌സിന് ബസീല്‍ ഓര്‍ഡര്‍ ചെയ്തിരുന്നു. വേണ്ടത്ര ഗുണനിലവാര പരിശോധനകള്‍ പാലിക്കാത്തതു കാരണമാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ അറിയിച്ചു. യുഎസിനു ശേഷം ലോകത്ത് കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് ബ്രസീല്‍.


ബ്രസീല്‍ പരിശോധനയ്ക്കിടെ ചൂണ്ടിക്കാണിച്ച കാര്യങ്ങള്‍ പരിഹരിക്കുമെന്നും ഇതിനുള്ള സമയപരിധി ബ്രസീലുമായി ചര്‍ച്ചചെയ്യുമെന്നും ഭാരത് ബയോടെക് വ്യക്തമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ച് ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന് കഴിഞ്ഞ ജനുവരിയില്‍ അടിയന്തര ഉപയോഗത്തിന് അംഗീകരിച്ചുകൊണ്ട് അനുമതി നല്‍കിയിരുന്നു. ഇന്ത്യയിലെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ഇടക്കാല ഫലപ്രാപ്തി 81 ശതമാനമാണെന്ന് കണ്ടെത്തിയിരുന്നു.


കൊവിഡ് വൈറസിന്റെ യുകെ വേരിയന്റിനെതിരെ വാക്‌സിന്‍ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് പറഞ്ഞു. മ്യൂട്ടന്റ് വേരിയന്റുകള്‍ക്കെതിരായ ഫലപ്രാപ്തി കണക്കിലെടുത്ത് കോവാക്‌സിന്‍ ഘടനയില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇറാന്‍, നേപ്പാള്‍, മൗറീഷ്യസ്, പരാഗ്വേ, സിംബാബ്‌വെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അടിയന്തര ഉപയോഗത്തിനായി കോവാക്‌സിന്‍ അംഗീകരിച്ചിട്ടുണ്ട്. ബ്രസീല്‍, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും ഭാരത് ബയോടെക് ഉപയോഗ അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. 40 ഓളം രാജ്യങ്ങള്‍ കോവാക്‌സിനോട് താല്‍പര്യം പ്രകടിപ്പിച്ചതായി ഭാരത് ബയോടെക് അധികൃതര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it