Latest News

ബീഹാര്‍: നിതീഷ് കുമാര്‍ മന്ത്രിസഭയിലെ എം എല്‍ ചൗധരി അടക്കം എട്ട് പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

ബീഹാര്‍: നിതീഷ് കുമാര്‍ മന്ത്രിസഭയിലെ എം എല്‍ ചൗധരി അടക്കം എട്ട് പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍
X

പട്‌ന: നിതീഷ് കുമാര്‍ മന്ത്രിസഭയിലെ 14ല്‍ എട്ട് പേരും ഗുരുതരമായ കുറ്റകൃത്യങ്ങളിലും അഴിമതിക്കേസിലും പ്രതിചേര്‍ക്കപ്പെട്ടവരാണെന്ന് റിപോര്‍ട്ട്. കേസുള്ളവരില്‍ ഏറ്റവും പ്രമുഖന്‍ മേവാ ലാല്‍ ചൗധരിയാണ്. ബീഹാര്‍ വൈസ് ചാന്‍സലറായിരുന്ന ചൗധരിക്കെതിരേ നേരത്തെത്തന്നെ അഴിമതിയാരോപണത്തിന്റെ പേരില്‍ എഫ്‌ഐആര്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതിന്റെ പേരില്‍ അല്‍പ്പകാലം ജെഡിയുവില്‍ നിന്ന് അദ്ദേഹത്തെ പുറത്തുനിര്‍ത്തിയിരുന്നെങ്കിലും പുതിയ മന്ത്രിസഭയില്‍ അദ്ദേഹം വിദ്യാഭ്യാസമന്ത്രിയാണ്.

ഇതിനു പുറമേ മറ്റ് ഏഴ് പേര്‍കൂടി വിവിധ കേസുകളില്‍ പ്രതിയാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം ആന്റ് ഇലക്ഷന്‍ വാച്ച് നടത്തിയ പഠനത്തില്‍ പറയുന്നു. മന്ത്രിമാര്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

മന്ത്രിസഭയിലെ 57 ശതമാനം പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അതില്‍ 6 പേര്‍ക്കെതിരേ(43 ശതമാനം) വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്.

എട്ട് പേരില്‍ നാല് പേര്‍ ബിജെപിക്കാരാണ്. രണ്ട് പേര്‍ ജെഡിയുവില്‍ നിന്നും ഒരാള്‍ എച്ച്എഎം എസ്സില്‍ നിന്നും ഒരാള്‍ വിഐപിയില്‍ നിന്നുമാണ്. ചൗധരിയെ മന്ത്രിസഭയില്‍ കൊണ്ടുവരാനുള്ള ശ്രമം ബീഹാറില്‍ വലിയ വിമര്‍ശനമുയര്‍ത്തിവിട്ടിരുന്നു. 2017 ല്‍ ചൗധരിക്കെതിരേ എഫ്‌ഐആര്‍ ചുമത്തിയ ശേഷം നിതീഷ് കുമാര്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ പോലും അനുവദിച്ചിരുന്നില്ല.

ബീഹാര്‍ അഗ്രികള്‍ച്ചറല്‍ യൂണിവാഴ്‌സിറ്റിയിലെ നിയമനവിവാദമാണ് ചൗധരിക്കെതിരേ നിലനില്‍ക്കുന്ന വലിയ ആരോപണം. 161 അസിസ്റ്റന്റ് പ്രഫസര്‍മാരെയും ജൂനിയര്‍ ശാസ്ത്രജ്ഞരെയുമാണ് അദ്ദേഹം വിസിയായിരുന്ന കാലയളവില്‍ നിയമിച്ചത്. നിലവിലെ മന്ത്രിമാരില്‍ ഏറ്റവും ധനികനും ചൗധരിയാണ്. ആസ്തി 12.31 കോടി. മന്ത്രിമാരുടെ ശരാശരി ആസ്തി 3.93 കോടിയാണ്.

ചൗധരിക്കെതിരേ ഒരു ക്രിമിനല്‍ കേസും നാല് ഗുരുതരമായ കേസുമാണ് ഉള്ളത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി മുകേഷ് സഹാനിക്ക് 5 കേസുണ്ട്. അതില്‍ മൂന്നെണ്ണം ഗുരുതരമാണ്. ബിജെപിയിലെ ജിബേഷ് കുമാറിന് അഞ്ച്, നാലെണ്ണം ഗുരുതരസ്വഭാവമുള്ളത്. മറ്റ് അഞ്ച് പേര്‍ക്കും ക്രിമിനല്‍ കേസുണ്ട്.

എഡിആര്‍ & ഇലക്ഷന്‍ വാച്ചിന്റെ മുമ്പത്തെ വിശകലനത്തില്‍ എല്ലാ പാര്‍ട്ടികളില്‍ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 241 നേതാക്കളില്‍ 163 (68%) പേര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണ് ഇത്. 2015 ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട 243 എംഎല്‍എമാരില്‍ 142 പേര്‍ (58%) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പറഞ്ഞിരുന്നു. ഇതില്‍ 123 (51%) എംഎല്‍എമാര്‍ ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അഞ്ച് വര്‍ഷം മുമ്പ് ഇത് 98 ആയിരുന്നു.

Next Story

RELATED STORIES

Share it