Latest News

ബെഡ് അനുവദിക്കല്‍: ബെംഗളൂരു കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ മതം പറഞ്ഞ് അധിക്ഷേപിച്ച ബിജെപി എംപി മാപ്പ് പറഞ്ഞു

ബെഡ് അനുവദിക്കല്‍: ബെംഗളൂരു കൊവിഡ് വാര്‍ റൂമിലെ മുസ്‌ലിം ജീവനക്കാരെ മതം പറഞ്ഞ് അധിക്ഷേപിച്ച ബിജെപി എംപി മാപ്പ് പറഞ്ഞു
X

ബെംഗളൂരു: കൊവിഡ് ആശുപത്രികളില്‍ ബെഡ് അനുവദിക്കുന്നതിനെ വര്‍ഗീയമായി ചിത്രീകരിച്ച ബിജെപി എം പി തേജസ്വി സൂര്യ വാര്‍ റൂമില്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞു. ബ്രഹത് ബെംഗളൂരു മഹാനഗര പാലിക ഓഫിസില്‍ കൊവിഡ് വാര്‍ റൂമിലെത്തിയാണ് എംപിയും കൂടെയുണ്ടായിരുന്ന നാല് എംഎല്‍എമാരും മാപ്പപേക്ഷിച്ചത്. കൊവിഡ് ബെഡ് അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് തന്റെ ജീവനക്കാര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ എത്തിയതെന്നും ആരോടും വ്യക്തിപരമായി വൈരാഗ്യമില്ലെന്നും ആരുടേയെങ്കിലും മതപരവും വ്യക്തിപരവുമായ വികാരങ്ങള്‍ വൃണപ്പെട്ടിട്ടുണ്ടെങ്കില്‍ താന്‍ മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

''കൊവിഡ് ബെഡ് അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്ന് കേട്ടാണ് അവിടെ എത്തിയത്. എന്റെ പ്രവൃത്തി ആരെയെങ്കിലും അപമാനിക്കാനായിരുന്നില്ല'' എല്ലാവരും മാപ്പപേക്ഷ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ബാംഗ്ലൂര്‍ സൗത്ത് എംപിയും ബിജെപി യുവമോര്‍ച്ച പ്രസിഡന്റുമായ തേജസ്വി സൂര്യയുടെ നിര്‍ദേശപ്രകാരം ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) സ്ഥാപിച്ച കൊവിഡ് വാര്‍ റൂമിലെ 17 മുസ്ലിം ജീവനക്കാരെ നേരത്തെ കോര്‍പറേഷന്‍ ജോലിയില്‍നിന്ന് പുറത്താക്കിരുന്നു. മുസ്ലിം ജീവനക്കാരെ ലക്ഷ്യമിട്ട് തേജസ്വി സൂര്യ മുന്നോട്ട് വന്നതിനു പിന്നാലെയാണ് ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയത്. ആശുപത്രികളില്‍ ബെഡ് അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നും ഇതിനു പിന്നില്‍ ജിഹാദികളായ മുസ്ലിം ജീവനക്കാരാണെന്നുമായിരുന്നു എംപിയുടെ പരാമര്‍ശം.

ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്‌മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പം ബിബിഎംപി കൊവിഡ് വാര്‍ റൂമിലേക്ക് അതിക്രമിച്ച് കയറിയ തേജസ്വി മുസ് ലിം ജീവനക്കാര്‍ക്കെതിരേ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് അഴിച്ചുവിട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

'ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ല ജിഹാദികള്‍ക്ക് ജോലി നല്‍കാന്‍..' എന്നായിരുന്നു ഇയാളുടെ ആക്രോശം. 'ഹിന്ദുക്കളെ കൊല്ലാനായി ബിബിഎംപി കൊവിഡ് വാര്‍ റൂമില്‍ കയറിക്കൂടിയ ജിഹാദികള്‍..' എന്ന് അവരുടെ പേരുകള്‍ ചേര്‍ത്ത് വാട്സാപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇവിടെ ജോലി ചെയ്യുന്ന 205 പേരില്‍ കേവലം 17 ജീവനക്കാര്‍ മാത്രമാണ് മുസ്ലിം സമുദായത്തില്‍നിന്നുള്ളത്. ആശുപത്രികളിലെ ബെഡ് സൗകര്യങ്ങളെ കുറിച്ച് അറിയാന്‍ നഗരത്തിലുള്ളവര്‍ക്ക് വേണ്ടി ബിബിഎംപി പ്രത്യേക കോവിഡ് വാര്‍ റൂം സജ്ജീകരിച്ചിരുന്നു. ഏതൊക്കെ ആശുപത്രികളില്‍ കിടക്കകള്‍ ഒഴിവുണ്ടെന്ന് രോഗികള്‍ക്ക് വാര്‍ റൂമിന്റെ ട്രോള്‍ ഫീ നമ്പറില്‍ വിളിച്ച് അന്വേഷിച്ചാല്‍ അറിയാനും ആവശ്യാനുസരണം കിടക്കകള്‍ ബുക്ക് ചെയ്ത് അഡ്മിറ്റാവാന്‍ സാധിക്കും. എന്നാല്‍ ഇവിടെ ഗുരുതര ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നാണ് തേജസ്വി സൂര്യയുടെ ആരോപണം.

കോര്‍പ്പറേഷനില്‍ പ്രവര്‍ത്തിക്കുന്ന 17 ഇസ്ലാം മതവിഭാഗക്കാരാണ് അഴിമതിക്ക് കാരണമെന്നായിരുന്നു ഇയാളുടെ പ്രചാരണം. മുസ്ലിം ജീവനക്കാരെ മാത്രം പുറത്താക്കുന്നതെന്തിനെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത മൗനം പാലിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it