Latest News

ആയുര്‍വേദ പിജിക്ക് ശസ്ത്രക്രിയാനുമതി; വെള്ളിയാഴ്ച കെജിഎംസിടിഎ ഒപി ബഹിഷ്‌കരിക്കും

ആയുര്‍വേദ പിജിക്ക് ശസ്ത്രക്രിയാനുമതി; വെള്ളിയാഴ്ച കെജിഎംസിടിഎ ഒപി ബഹിഷ്‌കരിക്കും
X

തിരുവനന്തപുരം: ആയുര്‍വേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനു വിവിധ തരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് അധ്യാപകര്‍ വെളളിയാഴ്ച ഒപി ബഹിഷ്‌കരിക്കും. അടിയന്തര സ്വഭാവമുള്ള ചികിത്സകളും കൊവിഡ് ചികിത്സയും ഒഴികെയുള്ള ജോലി ബഹിഷ്‌കരിക്കരണം ഐഎംഎ രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരുന്നു. കേരളത്തിലെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ സമരത്തില്‍ പങ്കുചേരും. ആയുര്‍വേദ പോസ്റ്റ് ഗ്രാജുവെറ്റ്‌സിനു വിവിധ തരം ശസ്ത്രക്രിയകള്‍ ചെയ്യാമെന്ന് സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ഉത്തരവ് ഇറക്കിയിരുന്നു. പുതിയതായി ഇറക്കിയ ഗസറ്റ് നോട്ടിഫിക്കേഷനിലാണ് വിവിധ തരം ശാസ്ത്രക്രിയകള്‍ ഗ്രാജുവെറ്റ്‌സിന്റെ സിലബസ്സില്‍ ഉള്‍പ്പെടുത്തിയത്.

നിതി അയോഗിന്റെ കീഴില്‍ പല വിധ സമിതികള്‍ ഉണ്ടാക്കി, പലതരത്തിലുള്ള ചികിത്സരീതികള്‍ അശാസ്ത്രീയമായി കൂട്ടിയിണക്കാനുള്ള ഒരു തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഇതു മോഡേണ്‍ മെഡിസിന്റെ അടിത്തറ മാത്രമല്ല, തനതായ ആയുഷ് ചികിത്സാരീതികളുടെ അടിത്തറകൂടി നശിപ്പിക്കുമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. കെജിഎംസിടിഎ എക്കാലത്തും വിവിധ തരം ചികിത്സരീതികളെ ആശാസ്ത്രീയമായി ചേര്‍ത്ത് മിക്‌സോപ്പതി പ്രാക്ടീസ് ചെയ്യുന്നതിനെ എതിര്‍ത്തിരുന്നു.

ശാസ്ത്രീയമായ ആധുനിക വൈദ്യശാസ്ത്രവും പ്രാചീനമായ മറ്റു ചികിത്സാരീതികളും കൂട്ടിക്കലര്‍ത്തുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രത്തെ നിരന്തരം വിമര്‍ശിക്കുന്ന ചികിത്സാവിഭാഗങ്ങള്‍ , ഇപ്പോള്‍ ആധുനിക വൈദ്യശാസ്ത്രരീതികള്‍ സിലബസ്സില്‍ ഉള്‍പ്പെടുത്തുന്നത് തികച്ചും അത്ഭുതകരമാണ്.മോഡേണ്‍ മെഡിസിനില്‍ അഞ്ചു വര്‍ഷം പഠനത്തിന് പുറമെ, ശസ്ത്രക്രിയയില്‍ മൂന്നു വര്‍ഷം പ്രത്യേക ഉപരിപഠനം നടത്തിയവരാണ് നിലവില്‍ ശസ്ത്രക്രിയ പ്രാക്ടീസ് ചെയ്യുന്നത്. ഈ അവസരത്തില്‍, ആയുഷ് വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍, പിന്‍വാതിലിലൂടെ ശസ്ത്രക്രിയ പഠിക്കുകയും നടത്തുകയും ചെയ്യുന്നത്, പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഗ്രാമങ്ങളില്‍ ചികല്‍സിക്കുവാനാണ് ഇത്തരം സംരംഭങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പറയുമ്പോള്‍ തന്നെ, ശസ്ത്രക്രിയ ശാസ്ത്രീയമായി പഠിക്കാത്ത മുറി ശസ്ത്രക്രിയ വിദഗ്ദരെ സൃഷ്ടിക്കുന്നത് പൊതുജനങ്ങള്‍ക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാക്കൂവെന്ന കാര്യവും മനസ്സിലാക്കണം. ശസ്ത്രക്രിയകള്‍ക്ക് വേണ്ട അനസ്‌തേഷ്യ , ബ്ലഡ് ബാങ്ക്, ആന്റിബയോട്ടിക്‌സ് , മറ്റു മരുന്നുകള്‍ എന്നിവയില്‍ നിലവില്‍ യാതൊരു ട്രെയിനിംഗും ലഭിക്കാത്ത ചികിത്സവിഭാഗം എങ്ങനെ വിവിധ തരം ശസ്ത്രക്രിയകളുമായി മുന്നോട്ടു പോകുമെന്നു കണ്ടറിയണം. അതുപോലെ ഗ്രാമങ്ങളിലെ മനുഷ്യരെ ചികില്‍സിക്കാന്‍ ഇതുപോലുള്ള അശാസ്ത്രീയ കുറുക്കുവഴികള്‍ തേടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഗ്രാമീണര്‍ക്ക് ഗുണനിലവാരം കുറഞ്ഞ ചികിത്സയാണ് ലഭിക്കുക.

സമരത്തിന്റെ ഭാഗമായി ഡിസംബര്‍ 11നു വെള്ളിയാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ കൊവിഡ് രോഗികളുടെ ചികിത്സകള്‍, അത്യാഹിത - അടിയന്തര സ്വഭാവമുള്ള സര്‍വീസുകള്‍, അടിയന്തിര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ സി യൂ കെയര്‍, തുടങ്ങിയ ജോലികള്‍ ഒഴികയുള്ള ജോലികള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനമെന്ന് കെ ജി എം സി ടി എ സംസ്ഥാന സമിതി പ്രസിഡന്റ് ഡോ എസ് ബിനോയ്, സെക്രട്ടറി ഡോ നിര്‍മ്മല്‍ ഭാസ്‌കര്‍ എന്നിവര്‍ അറിയിച്ചു. രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാരെ പ്രതിഷേധത്തിലേക്ക് തള്ളിവിടാതെ കേന്ദ്രസര്‍ക്കാര്‍ ഉടനടി ഈ തീരുമാനം പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it