Latest News

മൊബൈല്‍ ടവറുകള്‍ക്കു നേരെ ആക്രമണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയിലേക്ക്

മൊബൈല്‍ ടവറുകള്‍ക്കു നേരെ ആക്രമണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടതിയിലേക്ക്
X

ചണ്ഡീഗഢ്: കര്‍ഷക സമരത്തിന്റെ ഭാഗമായി മൊബൈല്‍ ടവറുകള്‍ നശിപ്പിക്കുന്നതിനെതിരേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഹൈക്കോടയിലേക്ക്. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ജിയോ ടവറുകളാണ് വ്യാപകമായി ആക്രമിക്കപ്പെട്ടത്. ഇതിനെതിരേ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കുമെന്നും സ്ഥാപിതതാല്‍പ്പര്യക്കാരാണ് കമ്പനിക്കെതിരേ ആക്രമണം നടത്തുന്നതെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെടുന്നതില്‍ സര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ വേണമെന്നാണ് റിലയന്‍സ് നല്‍കിയ ഹരജിയില്‍ പറയുന്നത്. ഇത്തരം നടപടികള്‍ തങ്ങളുടെ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവനോപാധികള്‍ ഇല്ലാതാക്കുമെന്ന് ഹരജിയില്‍ പറയുന്നു. തങ്ങളുടെ കച്ചവട എതിരാളികളാണ് ഇതിനു പിന്നിലെന്നും റിലയന്‍സ് ആരോപിച്ചു.

മൊബൈല്‍ ടവറുകള്‍ക്കെതിരേ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ തങ്ങള്‍ കരാര്‍ കൃഷിയിലേക്കില്ലെന്ന പ്രസ്താവനയുമായി റിലയന്‍സ് രംഗത്തെത്തിയിരുന്നു. കര്‍ഷകര്‍ക്ക് താങ്ങുവില ലഭിക്കുന്നതരത്തില്‍ ക്രമീകരണങ്ങള്‍ നടത്താന്‍ തങ്ങളുടെ വിതരണക്കാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിലയന്‍സ് അവകാശപ്പെട്ടു. 130 കോടി ഇന്ത്യക്കാരുടെ അന്നദാതാക്കളാണ് കര്‍ഷകരെന്നും കുറിപ്പില്‍ പറയുന്നു.

കര്‍ഷക സമരക്കാരുടെ രോഷം പ്രധാനമായും റിലയന്‍സിനും അദാനിക്കുമെതിരേയാണ്. കാര്‍ഷിക നിയമത്തിന്റെ ഗുണഭോക്താക്കള്‍ ഈ രണ്ട് കമ്പനികളാണെന്നാണ് കര്‍ഷകര്‍ കരുതുന്നത്. പൊതുവെ സമരം സമാധാനപരമാണെങ്കിലും പഞ്ചാബിലും മറ്റുമായി 1500 ജിയോ ടവറുകളാണ് നശിപ്പിക്കപ്പെട്ടത്. പഞ്ചാബില്‍ 9000 ടവറുകളാണ് ജിയോയ്ക്കുള്ളത്.

ടവറുകള്‍ക്കെതിരേ ആക്രമണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കഴിഞ്ഞ ആഴ്ച നിര്‍ദേശം നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it