Latest News

അസം: കയ്യേറ്റമാരോപിച്ച് കുടിയൊഴിപ്പിക്കലും വെടിവയ്പും: പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ

അസം: കയ്യേറ്റമാരോപിച്ച് കുടിയൊഴിപ്പിക്കലും വെടിവയ്പും: പോലിസ് നടപടിക്കെതിരേ എസ്ഡിപിഐ
X

ന്യൂഡല്‍ഹി: അനധികൃതമായി ഭൂമി കയ്യേറിയെന്നാരോപിച്ച് അസമിലെ ഡറാങ് ജില്ലയിലെ സിപജ്ഹര്‍ സര്‍ക്കിളിലെ ഗോരുഖുട്ടി ഗ്രാമത്തില്‍ പോലിസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരേ എസ്ഡിപിഐ രംഗത്ത്. പോലിസ് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ മരിച്ചതിനെ എസ്ഡിപിഐ അപലപിച്ചു. പോലിസ് നടപടി ക്രൂരവും പൈശാചികവുമാണെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു.

പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍ നിന്ന് ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെയാണ് പോലിസ് വെടിയുതിര്‍ത്തത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി മുസ് ലിംകളെ ചിത്രീകരിച്ച് പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. പതിറ്റാണ്ടുകളായി ഒരേ സ്ഥലത്ത് താമസിക്കുന്ന അയ്യായിരത്തിലധികം പേര്‍ അടങ്ങുന്ന 800ലധികം കുടുംബങ്ങളെ ഒറ്റയടിച്ച് അസം പോലിസ് കുടിയൊഴിപ്പിക്കുകയായിരുന്നു.

കൊറോണ പോലുള്ള സാഹചര്യത്തില്‍ ബദല്‍ പുനരധിവാസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയാണ് സര്‍ക്കാര്‍ നിരവധി പേരെ ഒഴിവാക്കിയത്. ജനങ്ങളുടെ ക്ഷേമം പരിപാലിക്കേണ്ട സര്‍ക്കാര്‍ അവരെ മതത്തിന്റെ പേരില്‍ ധ്രുവീകരിക്കുകയും കൊല്ലുകയും ചെയ്യുകയാണ്. 2016 ല്‍ അധികാരത്തില്‍ വന്നതിനു ശേഷം അസം സര്‍ക്കാര്‍ പ്രദേശത്തെ ജനങ്ങളെ ആവര്‍ത്തിച്ച് ഉപദ്രവിക്കുകയാണ്. മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശര്‍മ്മയാകട്ടെ ഇരകളെ ആശ്വസിപ്പിക്കുന്നതിനു പകരം, പോലിസുകാരെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയായിരുന്നു. കൂടാതെ പള്ളിയില്‍ നിന്ന് പുറത്താക്കുന്നതിന്റെയും പള്ളി പൊളിക്കുന്നതിന്റെയും ഫോട്ടോകള്‍ പ്രതീകാത്മകമായി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

തീവ്ര വലതുപക്ഷ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ സാധാരണക്കാരിലേക്ക് കുത്തിവച്ച മുസ് ലിംകളോടുള്ള വിദ്വേഷത്തിന്റെ വ്യാപ്തി, ഒരു പോലിസുകാരന്റെ മര്‍ദനമേറ്റ് നിലത്ത് അനങ്ങാതെ കിടക്കുന്ന ഒരു പ്രതിഷേധക്കാരനെ ചവിട്ടുകയും മുട്ടുകുത്തിക്കുകയും ചെയ്യുന്ന ഒരു വൈറല്‍ വീഡിയോയില്‍ നിന്ന് വ്യക്തമാണെന്ന് ഫൈസി പറഞ്ഞു.

ഇന്ത്യന്‍ പൗരന്‍മാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി മുദ്രകുത്തുന്നത് അവസാനിപ്പിക്കണമെന്ന് അസം സര്‍ക്കാരിനോട് ഫൈസി ആവശ്യപ്പെട്ടു, കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ ഉടന്‍ പുനരധിവസിപ്പിക്കണമെന്നും വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it