Latest News

തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മരണം

പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്

തമിഴ്‌നാട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു; രണ്ടാഴ്ച്ചക്കിടെ നാലാമത്തെ മരണം
X

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ശിവകാശിക്ക് സമീപമുള്ള അയ്യമ്പട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്.ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല.പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് അടുത്തിടെ നടക്കുന്ന നാലാമത്തെ വിദ്യാര്‍ഥി ആത്മഹത്യയാണിത്.

ഇന്നലെ വൈകിട്ടാണ് സംഭവം.പടക്ക നിര്‍മാണശാലയില്‍ ജോലിചെയ്യുന്ന കണ്ണന്‍ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളില്‍ മരിച്ചത്. മാതാപിതാക്കള്‍ ജോലിസ്ഥലത്തിരിക്കെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.സംഭവ സമയത്ത് അമ്മൂമ്മയാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പുറത്തിറങ്ങി വീട്ടില്‍ തിരിച്ചെത്തിയ അമ്മൂമ്മയാണ് ആത്മഹത്യ ആദ്യം കണ്ടത്.ഉടന്‍ തന്നെ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.പോലിസ് സ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനായി ശിവകാശി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അടുത്തിടേ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിലും തിരുവള്ളൂരിലും കടലൂരിലും സമാനമായ ആത്മഹത്യകള്‍ നടന്നിരുന്നു.കടലൂര്‍ ജില്ലയിലെ വിരുദ്ധാചലം സ്വദേശിയായ പെണ്‍കുട്ടിയാണ് ഇന്നലെ മരിച്ചത്.കുട്ടിയെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു പെണ്‍കുട്ടി. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നത് എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി കുട്ടി വിഷാദത്തിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

തിങ്കളാഴ്ച പുലര്‍ച്ചെ തിരുവള്ളൂര്‍ ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ 12ാം ക്ലാസുകാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു.കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു കുടുംബമെങ്കിലും ഇന്നലെ രാവിലെ അവര്‍ തീരുമാനം മാറ്റി. ജന്മനാടായ തിരുത്തണിയില്‍ സംസ്‌കാരച്ചടങ്ങ് നടന്നു.ജൂലായ് 13ന് കള്ളക്കുറിച്ചിയിലും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു.

കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ആവര്‍ത്തിച്ചുള്ള മരണങ്ങളില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ ഉല്‍കണ്ഠ രേഖപ്പെടുത്തി. ജീവിതം അമൂല്യമാണെന്നും ഏത് സാഹചര്യത്തിലായാലും ആത്മഹത്യാ ചിന്ത വെടിയണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it